എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Saturday, April 24, 2010

ഇന്നമ്മ

 സ്കൂള് വിട്ടു വന്ന്‌ പടി കടക്കുമ്പോഴാണ് ശ്രദ്ധിച്ചത് ....ആരോ തിണ്ണയിലിരിക്കുന്നു.. അവര്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ മാടി വിളിച്ചു... ആരായിരിക്കും ... ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ... ഏതായാലും ഞാന്‍ വേഗം അവരുടെ അടുത്തെത്തി .. അപ്പോഴാണ് ശ്രദ്ധിച്ചത് .. അവര്‍ അപ്പോഴും പടിക്കലേക്കു നോക്കിയാണ് ചിരിക്കുന്നത്...അപ്പോള്‍ അത് എന്നോടായിരുന്നില്ല!!

ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി...അച്ഛമ്മയുടെ പ്രായം തോന്നിക്കും... വെളുത്ത മുണ്ടും വെളുത്ത ബ്ലൌസും ...

പെട്ടെന്ന് ആ മുഖത്തെ ചിരി മാഞ്ഞു... തിണ്ണയില്‍ നിന്നിറങ്ങി ആരെയോ ചീത്ത പറയുന്ന പോലെ പിറുപിറുത്തു ... പിന്നെ ശബ്ദം ഉറക്കെയാവാന്‍ തുടങ്ങി ... "ഓളാ... ആ കുരുപ്പാ എല്ലേറ്റിനും കാരണം..കൊല്ലും ഞാന്‍ അയിനെ!"

അച്ചമ്മേ ....ഉറക്കെ വിളിച്ചു കൊണ്ട് ഓടിയെന്നായിരുന്നു വിചാരിച്ചത് .. പക്ഷെ ഒച്ച പുറത്തു വന്നില്ലെന്ന് മാത്രമല്ല .. ഒരിഞ്ചു പോലും നീങ്ങാന്‍ പറ്റാതെ അവിടെ ഉറഞ്ഞു പോയതായിരുന്നു ഞാനെന്നു പിന്നെയാണ് മനസ്സിലായത്‌... അവര്‍ എന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി ... ഞാന്‍ പിന്നീട് പതുക്കെ അകത്തു വന്നപ്പോള്‍ അവര്‍ കസേരയിലിരുന്നു കരയുകയായിരുന്നു ...

ങ്ഹാ.. മോളേ നീ വന്നോ.. ഇതാണ് ഇന്നമ്മ ...

അയ്യോ അച്ചമ്മേ .... ഇവര്‍ക്ക് ഭ്രാന്തല്ലേ !!  എനിക്കറിയാം .. എന്നോട് ലതയും സ്മിതയും വിജയേട്ടനുമൊക്കെ പറഞ്ഞിട്ടുണ്ട് .. അവരുടെ കൂടെ കാറല്‍മണ്ണയിലാണ് ഇവര്‍ താമസിക്കുന്നത് .. അച്ചമ്മക്കറിയ്വോ .. ഇന്നമ്മയ്ക്ക്‌ രാത്രിയില്‍ ഭൂതങ്ങളോട് വര്‍ത്താനം പറയ്ണ  പണിയൊക്കെണ്ട്... വിജയേട്ടനോട് ഒരൂസം പറഞ്ഞൂത്രേ നിലത്തു കാതു വച്ച് കേള്‍ക്കാന്‍ ...ഭൂതങ്ങള്‍ സംസാരിക്ക്ണത് കേള്‍ക്കും ത്രെ!!   പിന്നെ അവര് ഒടിയന്മാരെപ്പറ്റിയൊക്കെ പറഞ്ഞു തന്നു.... ഇന്നമ്മക്കവരെപ്പറ്റിയൊക്കെ അറിയും... അച്ചമ്മക്കറിയ്വോ?

കുട്ടീ.. നീ കയ്യും കാലും കഴുകി ചായ കുടിക്ക്... അവരെ പെടിക്ക്യോന്നും വെണ്ട. അവര്‍ പാവമാണ്... ഇത് കര്‍ക്കിടകമല്ലേ ..ഉലുവക്കഞ്ഞി കുടിക്കാന്‍ എനിക്ക് കൂട്ടിനു വന്നതാണ്‌... നീ നിനക്ക് പഠിക്കാനുള്ളത് പഠിക്കാന്‍ നോക്ക്..

ചുട്ട പപ്പടം കൂട്ടി തേങ്ങ ചിരകിയിട്ട കഞ്ഞി കുടിച്ച്..  ഞാന്‍ വടക്കേ അറയില്‍ കിടന്നു .. ഇന്നമ്മയെ പേടിച്ച്..
അവര്‍ രണ്ടു പേരും വേറെന്തോ കഞ്ഞി കുടിച്ചു എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു കോലായിലും കിടന്നു ...അപ്പോള്‍ ഇന്നമ്മയ്ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടെന്നു ആരും പറയില്ല...

പെട്ടെന്നാണ് അച്ഛമ്മയുടെ കരച്ചിലും ഒച്ചപ്പാടും കേട്ടത്.. "കുട്ട്യേ...ഈ ലൈറ്റ് ഒന്നിടൂ....വേം വാ ..."

വെളിച്ചം വന്നപ്പോഴാണ് കണ്ടത് .. ഇന്നമ്മ അച്ഛമ്മയുടെ കവിളില്‍ കടിച്ചു നില്‍ക്കുന്നു .. അച്ഛമ്മ സര്‍വ ശക്തിയും വച്ച് ഇന്നമ്മയെ ഉന്തി നീക്കുന്നു .. പിന്നെ കടി വിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇന്നമ്മ സോഫയില്‍ പോയി കിടന്നു ... എന്നോട് തിരിഞ്ഞു "പോവുമ്പോ ആ വിളക്കൊന്നു അണയ്ക്കണേ കുട്ട്യേ .." എന്ന് പറഞ്ഞു പുതപ്പു തലയില്‍ കൂടി ഇട്ടു...

ഞാമ്പറഞ്ഞില്ലേ ഇന്നമ്മക്ക്‌ ഭ്രാന്താണെന്ന്.. ഇപ്പഴോ?
അച്ഛമ്മ ഒന്നും മിണ്ടാതെ കോസടി ചുരുട്ടി വച്ച് .. എന്നോടൊപ്പം വടക്കേ അറയില്‍ വന്ന്‌ കിടന്നു..

രാവിലെ എണീറ്റപ്പോള്‍ ഇന്നമ്മ ഉഷാര്‍!.. കുളിച്ചു കുറിയൊക്കെ തൊട്ട്...
ഈ പ്ലാസ്റ്റിക്‌ കവറില്‍ ഇന്നലെ ബസ്സിലെ കീലായി ... വേറെ വല്ല ബാഗുമുണ്ടോ ഇവിടെ?... ചോദിച്ചു കൊണ്ട് ഇന്നമ്മ അവിടെയുണ്ടായിരുന്ന ചൂരല്‍ ബാഗ്‌ കയ്യിലെടുത്തു ..

ഇങ്ങള് അതവിടെ വയ്ക്കൂ ... അത് ന്‍റെ തങ്കമ്മ പനാജീന്നു കൊട്ന്നതാ .. വേറെ ഏതു വേണെങ്കിലും എടുത്തോ ..
കേട്ടാല്‍ തോന്നും അവിടെ വേറെ കൊറേ ബാഗ്‌ ഉണ്ടെന്നു .. ഇന്നമ്മയും വിചാരിച്ചു .. അവിടെയൊക്കെ തിരഞ്ഞു നടന്നു..അപ്പോഴേക്കും അച്ഛമ്മ അവരുടെ ബാഗിലെ കീലോക്കെ തുടച്ചു കുട്ടപ്പനാക്കി തിരിച്ചു കൊടുത്തു...

വൈകുന്നേരം സ്കൂള്‍ വിട്ട് വരുമ്പോള്‍ അവരുണ്ടായിരുന്നില്ല.. പക്ഷെ അച്ഛമ്മ വല്ലാതെ വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു... ഇന്നമ്മയുടെ "നല്ലപ്പന്‍ കാലത്ത്" അവര്‍ ഒരു ഐശ്വര്യമുള്ള സ്ത്രീ ആയിരുന്നത്ത്രെ .. പിന്നെ എപ്പോഴോ മനസ്സിന്റെ താളം തെറ്റി...

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പോലൊരു ബാഗില്‍ കുറെ തുണിയുമെടുത്തു ഗുരുവായൂരേക്ക് പോയ ഇന്നമ്മയെ പിന്നീട് ആരും കണ്ടിട്ടില്ല.  എന്തെങ്കിലും സൂചന കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ആളുകള്‍ പോയി അന്വേഷിച്ചു ... പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല ...
പാവം ഇന്നമ്മ ...

Tuesday, April 13, 2010

വിഷു

കണ്ണു തുറക്കല്ലേ.. പറയുമ്പോള്‍ തുറന്നാല്‍ മതി .... മെല്ലെ .. അതാ അവിടെ കട്ലപ്പടിയുണ്ട്...മെല്ലെ നടന്നോ.. ഇനി ഇടത്തോട്ടു തിരിഞ്ഞോളൂ.. പടിഞ്ഞാറ്റിയിലേക്ക് കേറിക്കോളൂ...ങാ .. ഇനി മെല്ലെ കണ്ണ് തുറന്നു കണി കണ്ടോളൂ ... വച്ചിരിക്കുന്നതെല്ലാം കണ്‍ നിറയെ കാണണം...


അതാണ് കണി വെള്ളരി ... ആ വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ചിരിച്ചു നില്‍ക്കുന്ന കണ്ണനെയും ഐശ്വര്യത്തിന്റെ പ്രതീകമായ കൊന്നപ്പൂവും കണ്ടൂലോ?.. അഷ്ടമംഗല്യം, വസ്ത്രം, സ്വര്‍ണം, പഴങ്ങള്‍, നിറദീപം, എല്ലാരും കണ്ടതിനു ശേഷം .. ഓരോരുത്തരായി വന്ന്‌ ഈ വച്ചിരിക്കുന്ന വെറ്റിലടക്ക എടുത്തു വന്ന്‌ കൈനീട്ടം വാങ്ങിക്കോളൂ....


എല്ലാ വര്‍ഷവും എത്ര തിരക്കാണെങ്കിലും ഓണവും വിഷുവും ദിവസങ്ങളില്‍ എല്ലാവരും തറവാട്ടില്‍ എത്തിയിരിക്കണം .. അതായിരുന്നു അച്ഛമ്മയുടെ നിയമം. എല്ലാവരും വരുന്നത് പ്രമാണിച്ച് കെട്ടി വച്ചിരിക്കുന്ന കോസടികളൊക്കെ തട്ടി കുടഞ്ഞു വെയിലത്തിട്ടു ഉണക്കി വയ്ക്കും..പടി മുതല്‍ വീട് വരെയുള്ള നടവഴിയുടെ രണ്ടു വശവും മാക്കു അമ്മായി വന്ന്‌ മണ്ണ് കൊണ്ട് മെഴുകി തരും.. ഉണങ്ങിയ ശേഷം.. ചാണകം മെഴുകും... വീട്ടിനുള്ളിലെ നിലമൊക്കെ കാവി പൂശും .. അതും മാക്കു അമ്മായിയാണ് ചെയ്യുക.. കാവിയില്‍ നനച്ച തുണി കൊണ്ട് പൂശും .. പിന്നീട് ഉണങ്ങിയ ശേഷം മിനുസമുള്ള വെള്ളാരം കല്ല്‌ കൊണ്ട് അമര്‍ത്തി തേച്ചു മിനുമിനുപ്പിക്കും.... മേശകളും കസേരകളും സോപ്പ് ഇട്ടു കഴുകി പാറോത്തിന്റെ ഇല കൊണ്ട് ഉരച്ചു വെളുപ്പിക്കും...വിളക്കും കിണ്ടിയും ഉരുളിയും പുളി കൊണ്ട് തേച്ചു കഴുകി ഉണക്കി വയ്ക്കും ... പച്ചക്കറികളൊക്കെ പെരിന്തല്‍മണ്ണയില്‍ നിന്നു കൊണ്ടുവരണം .. എപ്പോഴെങ്കിലും പാലക്കാടന്‍ പച്ചക്കറിക്കാര്‍ ജമാല്‍ അങ്കിള്‍ടെ കടയ്ക്കു മുന്‍പില്‍ ചാക്കില്‍ നിരത്തി വില്‍ക്കും ...അപ്പോള്‍ അവിടെ നിന്നു വാങ്ങി വയ്ക്കും .. വിഷു ദിവസത്തേയ്ക്ക് ആവശ്യമുള്ള നാളികേരം ഇട്ടു വയ്ക്കും... ഒപ്പം കുറെ ഇളനീരും .. അതൊന്നും കിട്ടാത്ത നാട്ടില്‍ നിന്നല്ലേ എല്ലാരും വരുന്നത്!

"അവഗ പപ്പഗം ഇഴ്ഹ (അവിടെ പപ്പടം ഇല്ല)!!"... ... പോക്കര്‍ അങ്കിളിന്റെ കടയില്‍ നിന്നു വാങ്ങിയ ബാക്കി സാധനങ്ങളുടെ സഞ്ചി ഇറക്കി വച്ച് ഇത്ത പറഞ്ഞു.

അയ്യോ പപ്പടം ഇല്ലാതെ പറ്റില്ലല്ലോ ... ഇനി ഇപ്പൊ ന്താ ചെയ്യാ...

ചിന്നമ്മ്വോ.. ജ്ജ് പ്പെങ്ങ് ട്ടാ പോണ് ഈ നട്ടുച്ചയ്ക്ക് .. മറിയത്താത്തയാണത്...

വിഷുവല്ലേ മറിയേ.. കുട്ട്യോള്‍ക്കൊക്കെ പപ്പടം ല്ലാണ്ട് പറ്റില്ല ... ആ പപ്പട ചെട്ടീടോടക്കാ...

ഓള് മുന്താസിന്റൊപ്പം പോയ്കോളും.. ഞങ്ങക്കും വേണം രണ്ടു കെട്ട്...

സല്യേ... ജ്ജും പോ ഓരൊപ്പരം ... പെങ്കുട്ട്യോളല്ലേ ..
അങ്ങനെ ഒരു വടി കൊണ്ട് ഒരു സൈക്കിള്‍ ടയര്‍ തട്ടി തട്ടി സലി മുന്നിലും .. കൈ കോര്‍ത്ത്‌ വര്‍ത്തമാനം പറഞ്ഞു കൊണ്ട് ഞാനും മുന്താസും പിന്നിലും നടന്നു...

പപ്പട വീട് കണ്ടു അമ്പരന്നു പോയി.. ഒരു വശത്ത് രണ്ടാളുകള്‍ പപ്പടം പരമ്പിലിട്ട് ഉണക്കുന്നു .. പപ്പടത്തിനുള്ള മാവ് ഒരു മഞ്ഞ പാമ്പ് പോലെ ഒരു മരപ്പലകയില്‍ .. പിന്നീട് അത് ചെറിയ കഷണങ്ങളാക്കി മുറിച്ചു പപ്പടം പോലെ പരത്തുന്നു.. പരക്കും തോറും അതിന്റെ മഞ്ഞ നിറം ഇല്ലാതാവുന്നു .. സലി ടയര്‍ മുറ്റത്ത്‌ ഒരു മൂലയില്‍ വച്ച് പപ്പട പാമ്പിനെ മുറിക്കുന്നിടത്തു പോയിരുന്നു ...


എന്താ വേണ്ട് കുട്ട്യോളെ?


 പപ്പടം വേണം.. ഇയ്ക്ക് നാല് കെട്ട്.. ഇവള്‍ക്ക് രണ്ടു കെട്ട്...


അതിലൊരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു .. കാച്ചിയ പപ്പടം വേണോ .. കാച്ചാത്തത്‌ വേണോ..

ഞാന്‍ അന്തം വിട്ടു മുംതാസിനെ നോക്കി... അത് അച്ഛമ്മ പറഞ്ഞില്ല..

കാച്ചാത്തത്‌ മതി.. ഞങ്ങള് കാച്ചിക്കോളം... മുംതാസ് പറഞ്ഞു.. എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു .... കാച്ചുമ്പ പപ്പടം വലുതാവൂലെ... എങ്ങനെ കൊണ്ടൂവാനാണ്.. കാച്ചാത്തത്‌ കയ്യ്പ്പിടിക്കാലോ ..

ഹോ ഈ മുംതാസിനെന്തൊരു പുദ്ദി..!

തിരിച്ചു വരുമ്പോള്‍ ചേറങ്ങോട്ടില്‍ കയറി വെള്ളരി വാങ്ങാനും പറഞ്ഞിരുന്നു അച്ഛമ്മ..

ഏതാ വേണ്ട് ച്ചാ എടുത്തോ .. കുട്ടച്ച എന്നെ പത്തായ പുറത്തു കേറ്റി നിര്‍ത്തിയിട്ടു പറഞ്ഞു. ഒരു മുറി മുഴുവന്‍ വെള്ളരിക്കകള്‍ കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നു ... നല്ല നിറമുള്ള ഒരെണ്ണം ചൂണ്ടി കാണിച്ചു .. കുട്ടച്ച അത് ഒരു സഞ്ചിയിലാക്കി തന്നു ..

അങ്ങനെ എല്ലാം ആയി.. ഇനി എല്ലാരും ഒന്നെത്തിക്കിട്ടിയാല്‍ മതി ...

ഓരോരുത്തരായി വന്നെത്തികൊണ്ടിരുന്നു..

രാത്രി എല്ലാ കുട്ട്യോളും കോലായില്‍ കോസടികളില്‍ കിടക്കും... പുലര്‍ച്ചെ അടുക്കളയിലെ തട്ടും മുട്ടും കെട്ട് ഉണര്‍ന്നു കിടക്കും ...അച്ഛമ്മയുടെ നിര്‍ദ്ദേശങ്ങളും ..തങ്കാന്റിയുടെ കല്‍ക്കത്ത വിശേഷങ്ങളും... അമ്മടേം ലീലാന്റിടേം തമിഴ് വിശേഷങ്ങളും, താളിക്കലും, നാളികേരം പൊട്ടിക്കലും, ചിരകലും, അരക്കലും.... എട്ത്യേ കടുകെവിടെയാണ്? ചേന വെന്തൂന്നു തോന്നുന്നു മോര് ചേര്‍ത്താലോ? തങ്കേട്‌ത്തീടെ മുടിയൊക്കെ പോയീട്ടോ, സുമേച്ചി ഓണത്തിനു കണ്ടേനെക്കാളും തടിച്ചുട്ടോ, ലീലേ ഈ തേങ്ങ നല്ലോണം അരഞ്ഞോട്ടെ, ആദ്യം എടുത്തത് ഒന്ന് ഒതുക്കിയാല്‍ മതി, അമ്മേ പായസത്തില്‍ തമ്പാല്‍ ചേര്‍ക്കാനായീന്നു തോന്നുന്നു, ഏലക്ക ഇത് മതിയാവും ല്ലേ, അങ്ങനെ അടുക്കളയിലെ എല്ലാ ജഗപൊകകളും .. കോലായിലേക്ക് കേള്‍ക്കാം.. വെളിച്ചെണ്ണയിലേക്ക് പപ്പടം വീഴുമ്പോള്‍ വരുന്ന മണം മൂക്കില്‍ തുളക്കുമ്പോള്‍ അറിയാം.. കലാശക്കൊട്ടാണ്.. എല്ലാ പണിയും കഴിഞ്ഞിരിക്കുന്നു.. പുളിയിഞ്ചി, നാരങ്ങ, ചേന വറുത്തത്, അവിയല്‍, കാളന്‍, ഓലന്‍, സാമ്പാര്‍, പച്ചടി, ഉപ്പേരി, എരിശ്ശേരി, പപ്പടം, പായസം...

അതിരാവിലെ കണിയും കൈനീട്ടവും കഴിഞ്ഞാല്‍.. പിന്നെ ശര്‍ക്കരയിട്ട് പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും... പിന്നെ പതിനൊന്നു മണിക്ക് തന്നെ സദ്യ..


ഈ കുടുംബത്തിലെല്ലാരും പപ്പട കൊതിയന്മാരാണ്.. സദ്യ വിളമ്പുമ്പോഴേക്കും പപ്പടക്കൊട്ട കാലിയായിരിക്കും.. വീണ്ടും കാച്ചും.. അതും ആ ദൊന്തി പപ്പടം.. അതും കയ്യില്‍ പിടിച്ചു വീടിനു ചുറ്റും മത്സരിച്ചോടുന്ന എന്‍റെയും സുമിയുടെയും അടിപിടി അധികവും അച്ഛമ്മ തന്നെ തീര്‍ത്തു തരലാണ് പതിവ് ... ഒറ്റയടിക്ക് അതങ്ങ് പൊട്ടിക്കും എന്നിട്ട് ആ പൊടി രണ്ടാള്‍ക്കും വീതം വച്ച് തരും ..... തൊടിയിലെ ഏതു മുക്കില്‍ ആണെങ്കിലും പപ്പടം കാച്ചുന്ന മണം എല്ലാരേയും വലിച്ചു അടുക്കളയിലേക്കു കൊണ്ടുവരും .... ഇന്നിപ്പോള്‍ ഏതെങ്കിലും ചിമ്മിനി ഫില്‍റ്റര്‍ ഉള്ള വീട് കാണുമ്പോള്‍ മനസ്സിലോര്‍ക്കും .. പാവം ഇവര്‍ക്ക് പപ്പടം കാച്ചുന്ന മണം കിട്ടണമെങ്കില്‍ തെറസ്സില്‍ പോയി നില്‍ക്കണ്ടേ??




(ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം ഇവിടെ പോണ്ടിച്ചേരിയില്‍ വച്ച കണിയാണ്...)

എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ വിഷു ആശംസകള്‍ ......

Saturday, April 10, 2010

ഇത്ത

ഇത്ത!
ഞാനും അച്ഛമ്മയും അല്ലാതെ ആ വീട്ടില്‍ അന്നുണ്ടായിരുന്ന മറ്റൊരു മനുഷ്യ ജീവി.
ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നതാണ്..ആ കാലത്ത് മാത്രമല്ല... അവര്‍ അതിനു മുന്‍പും .. പിന്നീട് വെല്യാ ന്റിയും ബാല്‍ മാമയും അവിടെ വന്നപ്പോഴുമൊക്കെ ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നു...
ഇത്ത ...
രേവിയുടെയും മുണ്ടിച്ചിയുടെയും മകള്‍...
താമസം പകല്‍ മുഴുവന്‍ ഞങ്ങളുടെ വീട്ടില്‍...
കറുത്തു മെലിഞ്ഞ ശരീരം... ഏതെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നിറത്തില്‍ ഉള്ള ഒരു ബ്ലൌസും വെള്ള മുണ്ടും വേഷം..  ബ്ലൌസിനുള്ള തുണി ഏതെങ്കിലും "ചേമമാര്‍" അവര്‍ക്ക് കൊടുത്തതാണ് .... അത് കയ്യില്‍ കിട്ടുമ്പോള്‍ അതിന്റെ നിറത്തിന്‍റെ തോതനുസരിച്ച് ഇത്തയുടെ മുഖം വിടരും ... മങ്ങിയ നിറം ആണെങ്കില്‍ മുഖവും മങ്ങുമെന്ന് മാത്രമല്ല ... പിന്നെ കൊടുത്ത ആളെ തിരിഞ്ഞു നോക്കുക പോലുമില്ല ... എന്നെ പോലെ ഓണവും വിഷുവും വരുവാന്‍ കാത്തിരിക്കുമായിരുന്നു ഇത്ത .. കോയമ്പത്തൂര് നിന്നും സുമചേമ, വാല്പാരയില്‍ നിന്നു ലീല ചേമ, ചെറുകരയില്‍ നിന്നു കമല ചേമ, കല്‍ക്കത്തയില്‍ നിന്നു തങ്ക ചേമ, തൃക്കടീരിയില്‍ നിന്നു രാധ ചേമ... ഏറ്റവും കൂടുതല്‍ ഇഷ്ടം  "നെയ്യുട്ടനും മൊങ്ങുട്ടനും" (നിജൂട്ടനും മോനുട്ടനും)... കാരണം അവര്‍ തിരിച്ചു പോകുമ്പോള്‍ ഇത്തയ്ക്ക് പച്ച നോട്ടും (അഞ്ചു രൂപ) ചോന്ന നോട്ടും (രണ്ടു രൂപ) കൊടുക്കുമായിരുന്നു ...   
സമ്പാദ്യം.. ഇത്തക്ക്‌ ഒരു ഇരുമ്പ് പെട്ടിയുണ്ടായിരുന്നു... അതിന്റെ ഒരു വശത്ത്‌ വെള്ള മുണ്ടുകള്‍ അലക്കി മടക്കി വച്ചിരിക്കും മറു വശത്ത്‌ പല നിറങ്ങളിലുള്ള ബ്ലൗസുകള്‍ .. ഒരു കഷണം 501 ബാര്‍ സോപ്പ്.. ഒരു രാധാസ് സോപ്പ്.. ഒരു കണ്ണാടി ...കുറെ പച്ച നോട്ടും .. ചോന്ന നോട്ടും ...പിന്നെ ഒരു വളയന്‍ കാലന്‍ കുട പെട്ടിക്കു മുകളില്‍ .. ഇത്ര മാത്രം .. പക്ഷെ പിന്നീട് ഇത്തക്ക്‌ ബാല്‍ മാമ പോസ്റ്റ്‌ ആഫീസില്‍ ജോലി വാങ്ങി കൊടുത്ത ശേഷം.. സ്വര്‍ണ കമ്മലും മറ്റും വാങ്ങിയിരുന്നു.. പക്ഷെ ആദ്യ കാലങ്ങളില്‍ ഇത്രയെ ആ പെട്ടിയിലുണ്ടായിരുന്നുള്ളൂ ...

ഇത്തയ്ക്ക് ചെറുനാക്കില്ലായിരുന്നു... മുന്‍ വശത്ത്‌ പല്ലും ഉയര്‍ന്നിരിക്കും .. അത് കൊണ്ട് ഇത്ത പറയുന്നത് അധികം ആര്‍ക്കും മനസ്സിലാവില്ല ... പക്ഷെ ഇന്നും ഞങ്ങള്‍ക്കൊക്കെ ഇത്തയുടെ ചില വാക്കുകളുടെ ഉപയോഗങ്ങള്‍ മറക്കാനാവില്ല...

എല്ല് മുറിയെ പണിയെടുക്കും ... ചെറിയ തമാശകള്‍ക്ക് പോലും പൊട്ടി പൊട്ടി ചിരിക്കും ... പക്ഷെ പറയുന്ന ആളെ ഇത്തയ്ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം .. അല്ലെങ്കില്‍ വെടി പൊട്ടിച്ചാലും ഇത്ത തിരിഞ്ഞു നോക്കില്ല ...

ഇത്തയെ എല്ലാര്‍ക്കും ഇഷ്ടമാണ് .. പക്ഷെ ഇത്തയ്ക്ക് ഇഷ്ടമില്ലാത്ത കുറെ കാര്യങ്ങളുണ്ട്... ഇത്തയെ ചെറുമീന്ന്  ആരെങ്കിലും വിളിക്കുന്നത്‌ ഇത്തയ്ക്ക് ഇഷ്ടമല്ല ... അങ്ങനെ ആരെങ്കിലും വിളിച്ചാല്‍ ഇത്തയുടെ ദേഷ്യം കാണണം ... അങ്ങനെ ഇത്തയെ വിളിച്ചു ഇത്തയുടെ കോപത്തിനിരയായ ഒരു അയല്‍ വാസിയെ എനിക്കറിയാം..
പിന്നെ കയ്പ്പക്ക ഇത്തയ്ക്ക് ഇഷ്ടമല്ല ... കയ്പ്പക്ക കൂട്ടാനാണെന്ന് പറഞ്ഞാല്‍ രണ്ടു കൈ കൊണ്ടും തടസ്സം വച്ച് പറയും..."കപ്പങ്ങ മാങ്ക!!" ഇന്നും വീട്ടില്‍ കയ്പ്പക്ക ഉണ്ടാക്കുമ്പോള്‍ ഞങ്ങളൊക്കെ പറയും "കപ്പങ്ങ മാങ്ക!"

ഇത്തയുടെ കുടുംബം.. കൂടുതല്‍ പേരെയൊന്നും എനിക്കറിയില്ല ... ഇത്തയുടെ ആരൊക്കെയാണ് ഇവരെന്നൊന്നും അറിയില്ല .. പക്ഷെ ചിലരെയൊക്കെ പരിചയപെടുത്താം...
അച്ഛന്‍ - രേവി.
ചെത്തിലേക്ക് പോകുമ്പോള്‍ മാത്രം കുപ്പായം ഇടും ... അല്ലാത്ത നേരത്ത് ഒരു മുഷിഞ്ഞ തോര്‍ത്തും തോളില്‍ ഒരു മന്വേട്ടിയും.. വട്ട മുഖം . ആ മുഖം മുഴുവന്‍ വസൂരിക്കല ..
ഞങ്ങളുടെ വീട്ടില്‍ കിളയ്ക്കാനും മറ്റു കല്‍പണികള്‍ക്കൊക്കെ രേവിയാണ് വരുക ... അച്ചമ്മയുണ്ടാക്കിയിരുന്ന വെണ്ടയ്ക്കും, മഞ്ഞളിനും, ഇഞ്ചിക്കും, ചീരയ്ക്കും, കാവത്തിനും, പയറിനും  മറ്റും .. അതതിനനുസരിച്ചു.. മണ്‍തടം കീറിത്തരും.. നടാനും സഹായിക്കും ... വെണ്ട നടാന്‍ ഞാനും കൂടും .. ഓരോ ചാണ്‍ വിട്ടു അച്ഛമ്മ നടുവിരല്‍ കൊണ്ട് കുഴിയുണ്ടാക്കും .. ഞാനതില്‍ ഈരണ്ടു വിത്ത്‌ വീതം ഇട്ടു മൂടും .. പിന്നെ ദിവസവും നനച്ചു കൊടുക്കും ... ഓണത്തിനു പൂക്കളമിടാനുള്ള തറയുണ്ടാക്കി തന്നിരുന്നതും രേവിയാണ് ...

അമ്മ മുണ്ടിച്ചി... 
ഇവര്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കൊന്നും വന്നിട്ടില്ല.  പക്ഷെ ചേരങ്ങോട്ടില്‍ കൊയ്ത്തും മെതിയും
നടക്കുന്ന കാലത്ത് അവിടെ കണ്ടിട്ടുണ്ട്  .. കഴുത്തില്‍ പല നിറത്തിലുള്ള കല്ലേം മാലേം ..
കാതിലെ ഓട്ടയില്‍ ഒരു കൊഴികുഞ്ഞിനു കേറിയിരിക്കാം .. അതില്‍ തൂങ്ങികിടക്കുന്ന കല്ല്‌ വച്ച കമ്മല്‍ ... വായില്‍ എപ്പോഴും മുറുക്കാന്‍ … ഇത്തയ്ക്ക് പക്ഷെ മുണ്ടിചിയെ ഇഷ്ടമില്ലായിരുന്നു …

അനുജത്തി രാധ 
ഇവളെ ഇത്തയ്ക്ക് വലിയ ഇഷ്ടമായിരുന്നു … 
പക്ഷെ വീട്ടില്‍ എല്ലാവര്‍ക്കും അവളെ മാത്രമേ
ഇഷ്ടമുണ്ടായിരുന്നുള്ളൂ എന്ന പരിഭവവും ഉണ്ടായിരുന്നു.. 

അമ്മായി നീലി 
ഇവര്‍ എനിക്ക് ഇന്നും ഒരു അദ്ഭുതമാണ്‌  .. സ്ത്രീ ശരീരമുള്ള ആണ്‍ജന്മം …
ഒരു വാസന സോപ്പിനു പകരം ഏതു മരവും കേറും.. കൂടുതല്‍ കാശ് കിട്ടിയാല്‍ കള്ളും കുടിക്കും ..
കുട്ടിയ്ക്ക് പനങ്കരിക്ക് ഇഷ്ടമാണോ? 
അതാ ആ പനയില്‍ നല്ല കായുണ്ട്  .. അച്ചമ്മനോട് പറ ഇനിക്ക് കാശുതരാന്‍ .. ഞാന്‍ കേറി ഇട്ടു തരാം ... 
അച്ഛമ്മ സമ്മതിച്ചു ....
മുണ്ടിന്റെ ഒരറ്റം നടുവിലൂടെ വലിച്ചു പിന്നില്‍ കുത്തി... ഒരു തെരിക വച്ച് നീണ്ടു നില്ക്കുന്ന
ആ പനയുടെ മണ്ട വരെ അനായാസം കേറി..
പിന്നീട് താഴെ വന്ന്‌ ആ പനങ്കരിക്ക് മുഴുവന്‍ ചെത്തി തന്നു.. ആദ്യമായിട്ടായിരുന്നു അങ്ങനെ കഴിക്കുന്നത്‌ .. സാധാരണ അതവിടെ താഴെ വീണു മുളപൊട്ടിയ ശേഷം  .. പൊങ്ങ് ആയതിനു ശേഷം ഞാനും മുംതാസും കൂടി തിന്നലാണ് പതിവ്.
അമ്മായിയുടെ മകള്‍ രമണി 
ഒരു ഓണക്കാലത്താണ് രമണിയെ ആദ്യം കണ്ടത്... രമണി ഊഞ്ഞാല് കെട്ടിയിട്ടുണ്ടെന്നു പറഞ്ഞ് എന്നെ അവരുടെ സ്ഥലത്തേക്ക് കൊണ്ട് പോയി .. ഒരു മുളയുടെ അറ്റം നെടുകെ കീറി അവിടെ വേറൊരു മുളക്കഷണം വച്ച് അതൊരു മരത്തില്‍ കെട്ടി തൂക്കിയിരുന്നു ... രമണി വളരെ ഉയരെ ഊഞ്ഞാലില്‍ ആടുന്നത് കണ്ടു ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി... നീലിയുടെയല്ലേ മകള്‍!.. ഊഞ്ഞാലില്‍ മാത്രമല്ല ചില ഓണക്കളികളും കണ്ടു അന്നവിടെ .. രണ്ടു വശത്തായി പെണ്‍കുട്ടികള്‍ വരിയായി പുറകിലൂടെ കൈ കോര്‍ത്തു പാട്ട് പാടി താളത്തിനൊത്ത് ചുവടു വച്ച്..  "പൂപറിക്കാന്‍ പോരിണോ പോരിണോ ..."
ഇവരുടെ കൊയ്ത്തു പാട്ടുകള്‍ കേള്‍ക്കാനും നല്ല രസമാണ് ...
   "അന്‍റെ ചെരമ്മനും കന്നൂട്ടാരന്‍
    ഇന്റെ ചെരമ്മനും കന്നൂട്ടാരന്‍ 
    പിന്നെന്താടി മുണ്ടിച്യെ 
    ഞമ്മള് തമ്മില് മുണ്ട്യാല് ..."

   "കൊയ്ത്തൊക്കെ കയിഞ്ഞപ്പള്
    കോതക്കൊരു പൂതിയുദിച്ച്
    കൊജ്ജാനും മെതിക്കാനും 
    പറ്റുന്നൊരു പെണ്ണ് ..
    
   പുഗ്ഗല്ലേ പുഗ്ഗല്ലേ 
   ചെമ്പരുത്തി പുഗ്ഗല്ലേ ...
  മായംപിണ്ടിക്കൊത്ത കജ്ജില് 
  ബളയുമിട്ട് ...."