എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Thursday, October 28, 2010

ഒരു പ്രതിജ്ഞ!!

എനിക്കും പോണം കുളത്തില്...
നിനക്ക് പനിയല്ലേ കുട്ടീ.. വാശി പിടിക്കരുത്... അമ്മ വേഗം വരാം.. വെയിലത്തൊന്നും കളിയ്ക്കാന്‍ പോകരുത്...

എനിക്ക് കുളത്തില്‍ പോകാന്‍ വലിയ ഇഷ്ടമാണ്... കിണറിലെ വെള്ളം കുറഞ്ഞു തുടങ്ങുമ്പോള്‍ ആനമങ്ങാട്ടുകാര്‍ കുളങ്ങള്‍ അന്വേഷിച്ചു പോകാന്‍ തുടങ്ങും.  ചേറങ്ങോട്ടിലെ കുളം, കളത്തില്‍ കുളം, പുത്തന്‍ കുളം, അമ്പലക്കുളം തായാട്ട് കുളം...

മുമ്പൊക്കെ തൂതപ്പുഴ വരെ പോയിരുന്നു.. പക്ഷെ റോട്ട് ക്കൂടി പോണോര്ക്കൊക്കെ കാണാം.. അതോണ്ട്‌ ഇപ്പൊ ആരും പോകലില്ല ... അച്ഛമ്മ പറഞ്ഞു..  ആരെങ്കിലും നോക്കാതിരിക്കാന്‍ വേണ്ടി "മനിയന്മാരെ, ഇബ്ടെ പെണ്ണ്ങ്ങള് കുളിക്ക്ണ്ണ്ട് ... ഇങ്ങ്ട്ടോക്കല്ലീം.." എന്ന് പറയുമ്പോള്‍ അതുവരെ നോക്കാതെ പോയിരുന്നവര്‍ വിളി കേട്ട് തിരിഞ്ഞു നോക്കി പിന്നെ പറഞ്ഞത് മുഴുവന്‍ കേട്ട് ചമ്മിപ്പോയ കഥകളും അച്ഛമ്മ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്....

മഴക്കാലത്ത്‌ കുളങ്ങള്‍ കാണാന്‍ നല്ല രസമാണ്... ഇളം നീല നിറത്തില്‍ കരയ്ക്കൊപ്പവും കര കവിഞ്ഞും.. നിറവിന്റെ പ്രതീകമായി.. കുഞ്ഞു മീനുകളും, തവള പൊട്ടലുകളും, നീര്‍ക്കോലികളും, ആമ്പലും ചിലപ്പോള്‍ താമരയും, കുളത്തിന്റെ നീലയ്ക്ക് ചുറ്റും കരയുടെ പച്ചപ്പും... പക്ഷെ കുളത്തില്‍ ഇറങ്ങാനൊന്നും എന്നെ കിട്ടില്ല... അരയ്ക്കു മേലെ വെള്ളം പേടിയാണ്.. കാലുകള്‍ കൊണ്ട് വെള്ളം തെറിപ്പിച്ചു വെറുതെ കുളത്തിലേക്ക്‌ നോക്കിയിരിക്കും... അമ്മയൊ, ലൈല ചേച്ചിയോ, സുബു ചേച്ചിയോ ഒക്കെ തോര്‍ത്തില്‍ മീന്‍ പിടിച്ചു തരും അത് ഒരു ചേമ്പിലയിലെ വെള്ളത്തില്‍ നീന്തിക്കളിക്കുന്നത് എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം .. ചിലപ്പോള്‍ തവളപൊട്ടലും പെടും.. പച്ചചേമ്പിലക്ക് ആ വെള്ളത്തിലൂടെ നോക്കുമ്പോള്‍ വെള്ളി നിറമാണ്!

നല്ല നിറഞ്ഞ കുളങ്ങള്‍ക്കു ലൈഫ് ബോയിന്റെയും, രാധാസിന്റെയും, 501 ന്റെയും കൂടിക്കലര്‍ന്ന മണമാണ്... വെള്ളം കുറവാണെങ്കില്‍ വെറും 501 ബാര്‍ സോപ്പിന്റെ മണം..! കുളത്തിലെ വെള്ളത്തിനും ഏകദേശം 501 ന്‍റെ നിറമായിരിക്കും...

ഇന്നിപ്പോള്‍ തായാട്ട് കുളത്തിലേക്കാണ് എല്ലാരും പോണത്.. ഇന്നലെ മുംതാസ് പോയിരുന്നു.. നിറഞ്ഞു നില്‍ക്കുന്നുണ്ടത്രേ.. ആമ്പല്‍ പൂവുണ്ട് .. പടവുകള്‍ ഒന്നുമില്ലെങ്കിലും കാണാന്‍ നല്ല ചന്താത്രേ! ..

എനിക്കിപ്പോ പനിയില്ല.. ഞാനും വര്ണൂ..

കുറെ ദൂരംണ്ട്.. വെയിലത്ത് നടക്കൂം വേണം.. ഇന്ന് അച്ഛമ്മയ്ക്കു തുണയായിട്ടു ഇവിടെയിരുന്നോ..
അമ്മയും വിടുന്ന മട്ടില്ല.

നിനക്കറിയോ മുംതാസേ.. തായാട്ട് കുളത്തിലേക്കുള്ള വഴി? അമ്മ ന്നെ കൊണ്ടോയില്ല!

തെന്നെ?  യ്യ് പോര് .. മ്മക്ക് പുവ്വാ...

ഞങ്ങളെ ദൂരത്ത്‌ നിന്നും കണ്ടപ്പഴേ ചുള്ളി പൊട്ടിക്കാന്‍ നോക്കിയ അമ്മയെ സുബു ചേച്ചി തടഞ്ഞു ..
അവളാ കല്ല്‌ മ്മല് ഇരുന്നോട്ടെ സുമേ.. അവ്ടെ തണല് ണ്ട്...
കുളത്തിലെ വെള്ളത്തില്‍ കാലിട്ടടിച്ചു...വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്ന തവളമുട്ടയെക്കാളും വലുപ്പത്തില്‍ പതയുണ്ടാക്കി കൊണ്ടിരുന്ന എന്‍റെ കയ്യില്‍ നിന്നും സോപ്പ് ..ബ്ലും .. വെള്ളത്തില്‍!
അതെടുക്കാന്‍ കുനിഞ്ഞതെ ഓര്‍മ്മയുള്ളൂ .. പിന്നെ കണ്ണ് പതുക്കെ തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ ... ഞാനൊരു തെങ്ങോല പിടിച്ചു കിടക്കുന്നു .. മുട്ടില്‍ കൈ വച്ചു കുനിഞ്ഞു എന്‍റെ കണ്ണിലേക്കു തുറിച്ചു നോക്കുന്ന മുംതാസ്.. പിന്നെ ഏതൊക്കെയോ മുഖങ്ങള്‍ പരിചയമുള്ളത് പോലെ ... "ഓള് കണ്ണ് തൊറന്ന്.." മുംതാസ് ഉറക്കെ പ്രഖ്യാപിച്ചു!
അതിനു മുന്‍പ് നടന്ന കഥ പിന്നീട് തിരിച്ചു വരുന്ന വഴിയില്‍ മുംതാസ് ഉവാച:
"യ്യ് .. വെള്ളത്തില് വീണ്... അന്‍റെ തലേം കയ്യും മാത്രം മോളില്ക്ക്.. പോന്തൂം താവൂം ചെയ്ത്...   ന്‍റെ മോളേ.. ച്ച് ട്ട് അന്‍റെ അമ്മ കൊളത്തില്‍ക്ക് ചാടി.. ന്‍റെ ബദരീങ്ങളേ.. രണ്ടാള്‍ക്കും നീന്താറിയൂലലോ.. ച്ച് ട്ട്.. സുബൂം ചാടി ... ഇങ്ങള് രേണ്ടാളേം രെക്ഷിച്.."

നന്ദിപൂര്‍വ്വം ഒന്ന് തിരിഞ്ഞു നോക്കി സുബു ചേച്ചിയെ.. പിന്നെ ഒളി കണ്ണിട്ടു അമ്മയെയും...

അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത് അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...

ഹോ!!! .. എപ്പഴും പറയാറുണ്ട് .. പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!! ഞാന്‍ വിറച്ചിരുന്നു ...

നല്ലോണം പഴുത്ത ചട്ടുകം ഒരു കിണ്ണത്തിലെ വെള്ളത്തിലിറക്കി തണുപ്പിച്ചപ്പോഴാണ് എന്‍റെ ഉള്ളും തണുത്തത്.. എന്നിട്ടാ വെള്ളം കുടിക്കാന്‍ പറഞ്ഞു... എന്‍റെ വിളര്‍ച്ചയ്ക്ക് അച്ഛമ്മയുടെ അയണ്‍ ടോണിക്ക്!

എല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ അമ്മ അടുത്ത് വന്നു എന്‍റെ പുസ്തകമെടുത്ത് മുന്നില്‍ വച്ചു ... പ്രതിജ്ഞ! വായിക്ക്! ഉറക്കെ വായിക്ക്...
ഇന്ത്യ എന്റെ രാജ്യമാണ്‌.  എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.  സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

മതി .. ആ  അവസാനത്തെ വാചകം നൂറ് പ്രാവശ്യം വായിച്ചിട്ട് അവിടെ നിന്നു എണീച്ചാ മതി!... എനിക്ക് പുറത്തേയ്ക്ക് കേള്‍ക്കണം... അമ്മ തുണി ഉണങ്ങാനിടാന്‍ പോയി.. ഞാന്‍ പ്രതിജ്ഞ തുടര്‍ന്നു..       

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
...................................................

Sunday, August 22, 2010

ആനേങ്ങാട്ടെ ഓണം!

കുട്ട്യേ.. ആ രേവി വന്നാല്‍ ..ദാ ഇവിടെ തറ ണ്ടാക്കാന്‍ പറയണം.. ഇത്രയും ഉയരം വച്ചാ മതി.. പറയ്ണ കേക്കുണുണ്ടോ യ്യ്..  അച്ചമ്മ ചെങ്കല്ല് കൊണ്ട് മുറ്റത്ത് ഒരു വട്ടം വരച്ചു..
മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം... ന്നാ പൂവിടുമ്പോള്‍ നടു തെറ്റില്ല...
ഞാനിത്തിരി ചാണകം കിട്ട്വോ നോക്കട്ടേ.. തറ മെഴുകാനുള്ളതെങ്കിലും കിട്ട്യാ മതിയായിരുന്നു...
അത്തം പടിക്കലെത്തി... ഒരു പണ്യൂം ആയിട്ടില്ല... ഇനിപ്പൊ ഓരോരുത്തര് വരാനും തൊടങ്ങ്വല്ലൊ... അച്ചമ്മ ഒരു കൊട്ടയുമെടുത്ത് പടി കടന്ന് പോയി...

ഓണത്തിന് എല്ലാവരും വരും.. അച്ഛമ്മയുടെ എല്ലാ മക്കളും... പേരക്കുട്ടികളും... എല്ലാരും കൂടെ നല്ല രസമായിരിക്കും.. ഒച്ചയും ബഹളവും... കളികളും....
അത്തത്തിന് അച്ചമ്മയാണ് പൂവിടുക... തറയില്‍ നല്ലോണം ചാണകം മെഴുകി... ആ കറുത്ത തറയില്‍ .. തൂവെള്ള തുമ്പപ്പൂവിട്ടാല്‍ .. കാണാന്‍ തന്നെ എന്തു രസമാണ്..
പിറ്റെ ദിവസം മുതല്‍ പൂവിടല്‍ എന്റെ പണിയാണ്..

അവിടെയുള്ള കുട്ട്യോളൊക്കെ കൊട്ടയെടുത്ത് നടക്കും പൂ പറിക്കാന്‍.. പക്ഷെ അച്ചമ്മ എന്നെ വിടില്ല...
"നമ്മടെ തൊടീലെ പൂക്കള്‍ തന്നെ മതി ...അതെന്നെ കൊറേ ണ്ടല്ലൊ"
ശരിയാണ്.. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെട്ടിരുന്ന വെല്യാന്റി.. ഓരോ പ്രാവശ്യം വരുമ്പോഴും.. ഓരോ ചെടി വയ്ക്കും... അതുകൊണ്ട് ഞങ്ങടെ മുറ്റത്തും തൊടിയിലും തന്നെ ധാരാളം പൂക്കള്‍ ഉണ്ടായിരുന്നു..
നടൂല് വക്കാന്‍ എപ്പൊഴും അടുക്ക് ചെമ്പരുത്തി.. അല്ലെങ്കില്‍ കുമ്പളപ്പൂ.. പിന്നെ അതിനു ചുറ്റും ഓരോ പൂക്കളൊ ഇതളുകളോ വട്ടത്തില്‍ ഇട്ട് വരും തറ നിറയും വരെ.. പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍... എല്ലാം തലേന്ന് തന്നെ പൂമൊട്ടായി പറിച്ച് ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വയ്ക്കും .. രാത്രി അതെടുത്ത് മുല്ലത്തറയിലെ മുല്ലച്ചെടികള്‍ക്കിടയില്‍ വയ്ക്കും.. രാവിലെ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവും.. രണ്ടു കുംബിള്‍ ഉണ്ടാവും.. ഒന്ന് വീട്ടിലേക്ക് ..ഒന്ന് സ്കൂളിലേക്ക്..  തലേ ദിവസത്തെ പൂക്കള്‍ മാറ്റി... ഒട്ടിപ്പിടിച്ചു കിടക്കുന്ന കാശിത്തുമ്പയൊക്കെ ചുരണ്ടിക്കളഞ്ഞു പുതുതായി ചാണകം മെഴുകി പുതിയ പൂക്കളം ദിവസവും തീര്‍ക്കും..
അവസാനത്തെ മൂന്നു ദിവസം പൂക്കളത്തിനെക്കാള്‍ പ്രാധാന്യം മാക്കോലത്തിനാണ്.. പച്ചരിയും കാവത്തിന്റെ വള്ളിയും ചേര്‍ത്ത് അരച്ചാണ് ഈ മാവുണ്‍ടാക്കുക.. അത് ഒരു നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒറ്റ ഒഴുക്കിന് തറയ്ക്ക് ചുറ്റും കോലം വരയ്ക്കണം.. തറയ്ക്ക് നടുവില്‍ ഓര്‍ പീഠം വയ്ച്ച് അതിനു മുകളില്‍ ഒരു നാക്കില കഷണം വയ്ക്കും.. പിന്നെ അതിനു മുകളില്‍ മാതേര് വയ്ക്കും.. പശിമയുള്ള കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മൂന്നു രൂപങ്ങള്‍ .. നടുവിലത്തേത്തിനു കുറച്ചു നീളം കൂടുതല്‍.. വെല്യാന്റി ബാക്കിയുള്ള കളിമണ്ണ് ഞങ്ങള്‍ക്കൊക്കെ തരും.. ഞങ്ങളത് കൊണ്ട് ചെറിയ കലങ്ങളും, പച്ചക്കറികളും, പാവകളും, അപ്പോള്‍ തോന്നുന്നതൊക്കെ ഉണ്ടാക്കി മാതേരിനു ചുറ്റും വയ്ക്കും .. ചെറിയ ഈര്‍ക്കിലി കഷണങ്ങളില്‍ പൂക്കള്‍ കോര്‍ത്തു മാതേരില്‍ കുത്തി വയ്ക്കും .. മാവ് കൊണ്ടു അലങ്കരിക്കും .. ഒരു കാലുള്ള ഓലക്കുട മാതേരിനു മറയായി വയ്ക്കും...  
ഉത്രാടം കുട്ട്യോള്‍ടെ ഓണമാണ്.. അന്നാണ് ഞങ്ങളൊക്കെ ആദ്യത്തെ കോടിയുടുക്കുക...  അന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് "ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" എന്ന പാട്ടൊക്കെ പാടി ആളുകള്‍ വരുന്നതും .. പാട്ട് പോലെ ഉത്രാടത്തിന് പാടും .. ദക്ഷിണ വാങ്ങില്ല .. തിരുവോണത്തിന്‍ നാള്‍ രാവിലെ വന്നു ദക്ഷിണ വാങ്ങും..

വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നതും ഉത്രാടത്തിനാണ്... ആദ്യം എല്ലാ വിഭവങ്ങളും ഒരിലയില്‍ വിളമ്പി ഈ മാതേരിനു നിവേദിച്ചിട്ടേ.. എല്ലാവര്‍ക്കും സദ്യ വിളമ്ബൂ..  ആദ്യം ഉപ്പ്, പിന്നെ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, വടുകപ്പുളി നാരങ്ങ, പുളിയിഞ്ചി, ഓലന്‍, കാളന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കു പുരട്ടി അല്ലെങ്കില്‍ ഉപ്പേരി,  ചേന വറുത്തത്, പഴം, പപ്പടം.. ഇത്രയും ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.. പിന്നെ ചോറ്, സാമ്പാര്‍ ഒക്കെ കൂട്ടി ഒരു ഊണ് ... അപ്പോഴേയ്ക്കും പായസം വിളമ്പി തുടങ്ങും.. അരിയും, ശര്‍ക്കരയും, തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ  ചൂടുള്ള പായസം വാഴയിലയില്‍ വിളമ്പുമ്പോള്‍ തന്നെ ഒരു സുഖിപ്പിക്കുന്ന മണമാണ് ...അതില്‍ പഴവും പപ്പടവും കുഴച്ചു കൂട്ടി കഴിച്ചാലോ ..ഹോ!

സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും കോലായില്‍ ഒത്തു ചേരും .. ഓരോ നാട്ടിലെ വിശേഷങ്ങളും, പഴയ കഥകളും ... അധികവും ആ സമയത്താണ് പടിക്കലില്‍ ഒരു കൂക്കിവിളിയുണ്ടാവുക.. നായടിയാണ് ... അച്ഛമ്മ ഒരിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി പടിക്കല്‍ വയ്ക്കും ... കുറച്ചു കഴിഞ്ഞ് അവിടെ ചെന്ന് നോക്കിയാല്‍ ഇല വച്ചിടത്ത്‌ ഒരു ഉറി ഉണ്ടാവും.. വീട്ടുകാര്‍ വീണ്ടും നാട്ടു വര്‍ത്തമാന ങ്ങളിലേക്ക് ..
ഞങ്ങള്‍ കുട്ടികള്‍ പടിഞ്ഞാറെ പുളിയില്‍ കെട്ടിയ ഊഞ്ഞാലിലേക്കും ...

Monday, August 2, 2010

അച്ഛമ്മയുടെ ചൂരല്‍പ്പഴം

നല്ല പെട വച്ച് തരും ...
ചൂരല്‍ പഴത്തിന്‍റെ കുറവുണ്ട്...
പുളി വാറലോണ്ട് വരിയും...
എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അച്ഛമ്മ ഭീഷണി പ്പെടുത്തും.. പക്ഷെ അന്നന് വരെ ഒന്ന് കൈ വീശുക പോലും ചെയ്തിട്ടില്ല ... അന്ന് വരെ..
അന്ന് ഞാനും അച്ഛമ്മയും ഇത്തയും പുളി കുരു കളഞ്ഞ് ഉണക്കാനിടുകയായിരുന്നു... അപ്പോഴാണ് ഒരു ഗ്രാമ സേവിക അത് വഴി വന്നത്...
കുട്ടീ .. കുടിക്കാനിത്തിരി വെള്ളം തര്വോ...
അവര്‍ പരമ്പില്‍ കിടന്ന ഒരു പുളിയെടുത്തു വായിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു ...
അകത്തേക്ക് പോകുന്ന എന്നെ തിരിഞ്ഞു നോക്കി അവര്‍ ചോദിച്ചു .. "അല്ല.. ഇതേതാ ഈ കുട്ടി?"
അച്ഛമ്മയുടെ മറുപടിയൊന്നും ഞാന്‍ കേട്ടില്ല..
വെള്ളമെടുത്തു വന്ന എന്നോട് അവര്‍ ചോദിച്ചു .. "കുട്ടിക്ക് അമ്മേക്കാണാന്‍ തോന്നില്ലേ?"
"തോന്നും" എന്ന് പറഞ്ഞ് ഞാന്‍ വീണ്ടും എന്‍റെ ചിരട്ടയില്‍ പുളിങ്കുരു പെറുക്കിയിടാന്‍ തുടങ്ങി..
അവര്‍ നിര്‍ത്തിയില്ല ... "കണ്ടോ.. കുട്ടിക്ക് സങ്കടണ്ട് ... പറയ്ണ് ല്ലാന്നേള്ളൂ ... ഈ പ്രായത്തിലെ കുട്ട്യോള് അമ്മടെ കൂടെത്തന്നെ വളരണം .. ഇങ്ങക്ക് ഒറ്റയ്ക്ക് പറ്റില്ലെങ്കില്‍ മക്കളെ കൂടെ പോയിക്കൂടെ?"
ഈ പറയുന്നതൊന്നും കേട്ട ഭാവം അച്ഛമ്മ കാണിച്ചില്ല .. പക്ഷെ ഈ കഥ കേട്ടു പുളിയുടെ കാര്യം മറന്നു വായും പൊളിച്ചിരുന്ന  ഇത്തയെ കണ്ടിട്ട് അച്ഛമ്മയ്ക്ക് കലി കേറി.. "ഇത്തനേ.. അണക്കെന്താ പണിയൊന്നൂല്ലേ?.. ആ ചെമ്പിലേക്ക് രണ്ട് കൊടം വെള്ളം കോരി പാര്‍ന്നൂടെ?"
കേട്ട പാതി കേള്‍ക്കാത്ത പാതി ഇത്ത കുടമെടുത്ത് കിണറ്റിന്‍ കരയിലേക്കോടി..
പന്തികേട്‌ മണത്തറിഞ്ഞ സേവികയും സ്ഥലം വിട്ടു...
നെനക്ക് പഠിക്കാനൊന്നുമില്ലേ മോളേ.. നീ പോയി പഠിക്ക്.. അരക്കൊല്ല പരീക്ഷയല്ലേ നാളെ തൊടങ്ങ്ണത് ... ജയ പറഞ്ഞല്ലോ...
ഞാന്‍ ഒക്കെ പഠിച്ചു..
എപ്പ പഠിച്ചു .... പുസ്തകം കൈ കൊണ്ട് തോട്ണത് ഞാന്‍ കണ്ടിട്ടില്ല ... പോയി പഠിക്ക് കുട്ടീ ...
ഈ കൊട്ടയിലെ പുളി കഴിഞ്ഞിട്ട് പുവ്വാം...
ആങ്ഹാ ... അത്രയ്ക്കായോ അനുസരണക്കേട്‌ !... അച്ഛമ്മ ചെമ്പരത്തിയില്‍ നിന്നു ഒരു വടി പൊട്ടിക്കുന്നതേ കണ്ടുള്ളൂ ... പിന്നെ മുട്ടിനു താഴെ ഒരു നീറല്‍... പിന്നെ കരച്ചിലും ബഹളമൊന്നും അച്ഛമ്മയുടെ അടുത്തു വിലപ്പോവില്ലെന്ന നല്ല ബോധമുള്ളത് കൊണ്ട് പുസ്തകമെടുത്തു മുന്നില്‍ വച്ചു..
അരക്കൊല്ല പരീക്ഷയാണെന്ന് അച്ഛമ്മ പറഞ്ഞിട്ടാണ് അറിഞ്ഞത്.. നാളെ എന്താണാവോ പരീക്ഷ ... എന്തായാലും ഒരു നല്ല പദ്യമെടുത്തു നീട്ടി ചൊല്ലി...
ആരണ്യം തന്നില്‍ല്‍ല്‍ല്‍... പിടീ... പെട്ടിതൂ ...
അപ്പോഴാണ്‌ നീറുന്ന ഭാഗത്ത് രണ്ട് മൂന്നു ചെറിയ ചോരമുത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്..
അച്ചമ്മേ... അച്ഛമ്മ അടിച്ചിട്ട് ചോര വന്നു...
പറയുന്നതിന് മുന്‍പ്... രണ്ട് ഭാഗവും അമര്‍ത്തി മുത്തുകളുടെ വലുപ്പം കൂട്ടാന്‍ നോക്കി.. പക്ഷെ ചെറിയ മുറിയായത് കൊണ്ട് പറ്റിയില്ല ..
ഓ ന്‍റെ കുട്ട്യേ .... അച്ഛമ്മ ഓടി വന്നു അവിടെ വെളിച്ചെണ്ണ പുരട്ടി...
പിറ്റേ ദിവസം സ്കൂളില്‍ പോയപ്പോഴാണ് അറിഞ്ഞത് കണക്കാണ് പരീക്ഷ! എന്തായാലും പരീക്ഷ എളുപ്പം മാര്‍ക്ക് നൂറില്‍ നൂറ്... എനിക്ക് മാത്രമല്ല ... സീനയ്ക്കും മായയ്ക്കും ..
സ്ലേറ്റിലെ നൂറ് മായാതെ വൈകുന്നേരം വരെ സൂക്ഷിച്ചു ... അച്ഛമ്മയെ കാണിക്കാന്‍ ...
കണ്ടോ.. അച്ഛമ്മ അടിച്ചാലെന്താ... കുട്ടി നല്ലോണം പഠിച്ചില്ലേ .. കണ്ടോ മാര്‍ക്ക്... അച്ഛമ്മയ്ക്ക് സന്തോഷമായി ..
എല്ലാവരും ഒത്തുകൂടുന്ന ദിവസങ്ങളിലൊക്കെ അച്ഛമ്മ ഈ അടിയെ പറ്റിയും മാര്‍ക്കിനെ പറ്റിയും എല്ലാരോടും പറയുമായിരുന്നു...
തലേ ദിവസം പദ്യമായിരുന്നു പഠിച്ചതെന്നും മാര്‍ക്ക് കിട്ടിയത് കണക്കിനാണ് എന്നും എല്ലാര്‍ക്കും അറിയുമായിരുന്നു ... അച്ഛമ്മയ്ക്കും!  പക്ഷെ ആരും അത് തിരുത്താന്‍ പോയില്ല!  

Tuesday, May 4, 2010

മുംതാസ്

മുംതാസ്
കാക്കടേം താത്തടേം എളേ മോള്..
കാവല്‍ പുരക്കാര്‍ എന്ന കാപ്പ്രക്കാര്‍ ... ഞങ്ങളുടെ അയല്‍പക്കം.. വീട്ടിലെ ഓരോ അംഗങ്ങളുടെയും പ്രായത്തിനനുസരിച്ച് ഈ വീട്ടിലൊരു കൂട്ടുണ്ട്.  അച്ഛമ്മക്ക്‌ വെല്ലിമ്മയും, കുഞായിച്ചുമ്മയും.. വെല്യാന്റിക്ക് മറിയത്താത്ത.. അമ്മയ്ക്കും ലീലാന്റിക്കും  മറിയാന്റി, സുബുചേച്ചി, റസിയാന്റി.. അച്ഛന് ഹംസാജി.. നിജൂന് ഷജീര്‍..  എന്തിനു.. സാബുവിന് കൂട്ട് അവിടെ മട്ട ... ഈ കുരയ്ക്കാന്‍ മാത്രം അറിയാവുന്ന വീരശൂരപരാക്രമികളെ ക്കുറിച്ച് പിന്നെ പറയാം...ഏതായാലും എന്‍റെ ഏറ്റവും വലിയ ചങ്ങാതി ഈ മുംതാസ് ആയിരുന്നു.  മുക്കാല്‍ പാവാടയും, ജമ്പറും, മക്കനയും വേഷം.  മദ്രസയില്‍ പോകുമ്പോള്‍ മാത്രം അവള്‍ മുഖം മക്കനയിടും... സുന്ദരി, വായാടി, ഒരു സ്ഥലത്തും അടങ്ങിയിരിക്കാതെ തുള്ളി തെറിച്ചു നടക്കുന്ന പ്രകൃതം... ലോകത്താരെയും പേടിയില്ല.. ഞങ്ങളെല്ലാവരും കാക്ക എന്ന് വിളിച്ചിരുന്ന അവളുടെ അച്ഛനെയൊഴിച്ച്...

മുത്തങ്ങപ്പുല്ലിന്റെ ചോട്ടിലെ കറുത്ത മുത്തങ്ങക്ക് രുചിയുണ്ടെന്ന് എനിക്ക് പറഞ്ഞു തന്നവള്‍, കുഴികളുള്ള വെട്ടുകല്ലില്‍ ഉരച്ചെടുത്താല്‍ പലനിറത്തിലുള്ള ചാന്ത് കിട്ടുമെന്ന് കാട്ടി തന്നവള്‍, ഉണങ്ങികിടക്കുന്ന കണ്മഷി കൂട്ടില്‍ വെളിച്ചെണ്ണയൊറ്റിച്ച് വെയിലത്ത് വച്ചു ഉപയോഗിക്കാന്‍ പഠിപ്പിച്ചവള്‍, ജീവിതത്തിലാദ്യമായി ടേപ്പ് റിക്കോര്‍ഡര്‍ എന്തെന്നും ലിപ്സ്ടിക് എന്തെന്നും ആരും കാണാതെ ഹംസകാക്കയുടെ റൂമില്‍ കൊണ്ട് പോയി കാണിച്ചു തന്നവള്‍, അടുപ്പിലെ കനലില്‍ ചക്കക്കുരു ഇട്ടു ചുട്ടു തിന്നാന്‍ പഠിപ്പിച്ചവള്‍, പനംപട്ടക്കുള്ളില്‍ ഒളിഞ്ഞിരുന്നു ഓന്തിന്റെ നിറം മാറുന്നത് കാത്ത്‌ എന്നോടോപ്പമിരുന്നവള്‍,  തേക്കിന്‍റെ തളിരില ഞെരടിയാല്‍ ചുമക്കുമെന്നു അറിയുന്നവള്‍, വാഴപ്പൂവിന്റെ തേന്‍ എടുക്കാന്‍ പഠിപ്പിച്ചവള്‍... പറഞ്ഞു തുടങ്ങിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല... എന്‍റെ മൂന്നു കൊല്ലത്തെ ആനമങ്ങാട് വാസത്തില്‍ ഇവളില്‍ നിന്നു ഞാന്‍ കുറെ പഠിച്ചു.. കുറെ അടിയും വാങ്ങിയിട്ടുണ്ട് കാക്കയുടെ കയ്യില്‍ നിന്ന്... കാക്ക അറിയാതെ പോയ എത്രയോ കുരുത്തക്കേടുകള്‍ ഇപ്പോള്‍ ഓര്‍ത്താല്‍ ചിരി വരും...

എന്നും രാവിലെ തന്നെ ഇല്ലിവേലിയുടെ അടുത്തു നിന്ന് ഒരു വിളി കേള്‍ക്കാം... എന്തെങ്കിലും പറയാനുണ്ടാവും അവള്‍ക്ക്.. ചിലപ്പോള്‍ എവിടെയെങ്കിലും വെള്ളത്തണ്ടു കണ്ടു വച്ചിട്ടുണ്ടാവും .. അത് പറിക്കാന്‍ വിളിക്കും... അല്ലെങ്കില്‍ അവരുടെ വീട്ടിലാരെങ്കിലും വിരുന്നുകാര്‍ വന്ന വിശേഷം പറയാനുണ്ടാവും ... 

അണക്ക് ചപ്പല്‍ ന്ന് പറഞ്ഞാ എന്താന്നറിയ്വോ?
ചെരുപ്പല്ലേ?
ഓ .. അപ്പ അണക്ക് അറിയും ല്ലേ? ഇന്‍റെ ബോംബേന്നു വന്ന ചേച്ചിമാര് ചപ്പല്‍ ന്നാ പറയണത്..!

ഇന്ന് ചോറും കൂട്ടാനും ണ്ടാക്കി കളിക്കാം.. യ്യ്  ഇങ്ങ് ട്ട് പോര്..

അസീസും സലിയും വീട് വച്ചു തരും.  മതിലിനോടടുത്ത് രണ്ട് നീളമുള്ള വടി കുത്തി വച്ച് അതിനു മുകളില്‍ പനമ്പട്ട വച്ചാല്‍ വീടായി... ഒരു കുഴിയുണ്ടാക്കി മൂന്നു കല്ല്‌ വച്ച് അടുപ്പുണ്ടാക്കും.. ഒരു വക്കു പൊട്ടിയ അലുമിനിയപ്പാത്രം  ഞങ്ങള്‍ക്ക് കളിക്കാന്‍ മറിയത്താത്ത തന്നിരുന്നു .. അത് വെണ്ണീറൊക്കെയിട്ട് തേച്ചുമോറി.. വെള്ളമൊഴിച്ച് അടുപ്പത്തു വയ്ക്കും .. അതിലേക്കു തൊടിയില്‍ നിന്ന് പെറുക്കിയ പുളി, പഴുത്ത ചെറിയ ചുണ്ടങ്ങ, ചീനാപ്പറങ്കി, ഉപ്പ്.. ഒക്കെയിട്ട് തിളപ്പിക്കും.. പിന്നെ ചൂടാറിയ ശേഷം പ്ലാവില കുമ്പിള്‍ കൊണ്ട് അത് ഓരി വയ്ക്കും..ഉപ്പും പുളിയും എരിയും...അതിനു വല്ലാത്ത രുചിയായിരുന്നു.. എല്ലാത്തിനേക്കാളും അത് ഞങ്ങള്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതാണെന്ന അഭിമാനവും..

വേറൊരു ദിവസം അവള്‍ എന്നോട് തൊടിയില്‍ നിന്ന് മഞ്ഞള്‍ മാന്തി വരാന്‍ പറഞ്ഞു...
എന്തിനാന്നൊക്കെ യ്യ് ബടെ വരുമ്പോ പറയാം.. കൊണ്ടോര്..
രണ്ട് കഷണം പച്ച മഞ്ഞള്‍ അച്ഛമ്മ കാണാതെ പറിച്ച്‌ .. ഇല്ലി വേലിയില്‍ ഞങ്ങള്‍ ഉണ്ടാക്കിയ ഓട്ടയിലൂടെ നൂന്നു കേറി.. അവള്‍ രണ്ട് പച്ച ഈര്‍ക്കിലി കഷണങ്ങളുമായി കാത്തു നില്‍ക്കുന്നുന്ണ്ടായിരുന്നു..
ഒരു സാധനോം കൂടി വേണം .. യ്യ് വെല്ലിമ്മാടെ മുറുക്കാന്‍ പെട്ടീന്ന് ചുണ്ണാമ്പ് ചോയ്ക്ക്യോ? ഞാന്‍ ചോയിച്ചാ തരില്ല..

വെല്ലിമ്മയോട് ചുണ്ണാമ്പ് ചോദിച്ചപ്പോള്‍ ലത്തീഫ് കാക്ക കളിയാക്കി .. നീയാരെടി.. കള്ളിയങ്കാട്ട് നീലിയോ? ചുണ്ണാമ്പ് ചോയിച്ചെറങ്ങീരിക്ക്‌ണ്..

എനിക്കത് മനസ്സിലായില്ലെങ്കിലും ചുണ്ണാമ്പ് കിട്ടിയ സന്തോഷത്തില്‍ അതിനു മറുപടി പറയാതെ ഞാന്‍ ഓടി..
അപ്പോഴേക്കും മുംതാസ് മഞ്ഞളിന്റെ ഒരു ഭാഗം ചെത്തി അതില്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തി ഒരു ചെറിയ കുഴിയുണ്ടാക്കിയിരുന്നു .. 
ഇനി ഇതില്‍ ചുണ്ണാമ്പ് ഇട്ടു കുത്തിയാല്‍ ചോന്ന് ചോന്ന് വരും.. ന്ന് ട്ട് ..മ്മക്ക് ഇതോണ്ട് മൈലാഞ്ചി ഇടാം..
അവള്‍ പറഞ്ഞത് സത്യം! അത് ചുമപ്പു നിറമായി മാറി..അത് അതേ ഈര്‍ക്കില്‍ കൊണ്ട് കയ്യില്‍ വരഞ്ഞ് ഞങ്ങള്‍ മൈലാഞ്ചി ഇട്ടു..

അന്ന് ഇല്ലി വേലിക്കല്‍ അവള്‍ പ്രത്യക്ഷപ്പെട്ടത് ഒരു കോഴിയേയും കൊണ്ടായിരുന്നു ... അവളുടെ പുള്ളിപ്പെട്ടക്കോഴി ..
ഈനെ ചെതല് തീറ്റിക്കാന്‍ പോകാം .. യ്യും പോര്..  മാഷെ വീടിന്റെ മുന്നിലെ പോസ്റ്റുംമ്മല് ചെതല്ണ്ട്..
പോസ്റ്റിലെ ചിതല്‍ കുറേശ്ശെ ഇളക്കി കൊടുത്താല്‍ കോഴി ചിതലൊക്കെ കൊത്തി തിന്നോളും.... ഒരു പോസ്റ്റ്‌ കഴിഞ്ഞപ്പോ.. അടുത്ത പോസ്റ്റ്‌ .. അങ്ങനെ കുറച്ചു ദൂരം പോയി.. 
ഇതാ ചിന്നമ്മൂന്‍റെ പെരക്കുട്ടിയല്ലേ.. ഇയ്യെന്താ കുട്ടീ ഇവ്‌ടെ?.. എന്തോ തലച്ചുമടായി പോകുകയായിരുന്നു ചക്കി അത് വഴി.. ഞങ്ങള്‍ കോഴീനെ ചെതല് തീറ്റിക്കാന്‍ വന്നതാ..
ചക്കി പോയ വഴിയിലേക്ക് തുറിച്ചു നോക്കിയിരുന്ന മുംതാസ് പെട്ടെന്ന് ഞെട്ടി ചാടിയെണീറ്റു...
പടച്ചോനേ.. ഇക്ക് അപ്പളേ തോന്നി ചക്കി കൊളുത്തീട്ട്ണ്ടാവുംന്ന്.. ചിന്നമ്മു അതാ വര്ണൂ ...
അച്ഛമ്മ വളരെ വേഗത്തില്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു .. വഴിയില്‍ നിന്ന ശീമകൊന്നയില്‍ നിന്ന് ഒരു വടിയുണ്ടാക്കി .. അതിലെ ഇലയൊക്കെ വലിച്ചു പറിച്ച്‌..
നീ പേടിക്കണ്ട അച്ഛമ്മ അടിക്കും ന്നൊക്കെ പറയും അടിക്കില്ല... എന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ മുംതാസിനെ കാണാനില്ല ... അവള്‍ ഇടവഴിയിലേക്ക് ചാടി, ഒരു കൈ കൊണ്ട് കോഴിയും മറ്റേ കൈ കൊണ്ട് മക്കനയും പിടിച്ചു ഓടുകയായിരുന്നു ...!!!!


നടക്ക് കുട്ട്യേ വീട്ടിലേക്ക്.. യ്യ് എനിക്കിങ്ങനെ എടങ്ങേരുണ്ടാക്കല്ലേ... അന്നേ കാണാണ്ട് ഞാന്‍ പേടിച്ച് പോയി.. അച്ഛമ്മ വടി വഴിയിലേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു..

ഞാന്‍ പറഞ്ഞില്ലേ അച്ഛമ്മ അടിക്കുംന്നൊക്കെ പറയും.. പക്ഷെ അടിക്കില്ല.. പക്ഷെ കിട്ടി ഒരു ദിവസം.. ആ കഥ ഞാന്‍ പിന്നെ പറയാം... 

Saturday, April 24, 2010

ഇന്നമ്മ

 സ്കൂള് വിട്ടു വന്ന്‌ പടി കടക്കുമ്പോഴാണ് ശ്രദ്ധിച്ചത് ....ആരോ തിണ്ണയിലിരിക്കുന്നു.. അവര്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ മാടി വിളിച്ചു... ആരായിരിക്കും ... ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ... ഏതായാലും ഞാന്‍ വേഗം അവരുടെ അടുത്തെത്തി .. അപ്പോഴാണ് ശ്രദ്ധിച്ചത് .. അവര്‍ അപ്പോഴും പടിക്കലേക്കു നോക്കിയാണ് ചിരിക്കുന്നത്...അപ്പോള്‍ അത് എന്നോടായിരുന്നില്ല!!

ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി...അച്ഛമ്മയുടെ പ്രായം തോന്നിക്കും... വെളുത്ത മുണ്ടും വെളുത്ത ബ്ലൌസും ...

പെട്ടെന്ന് ആ മുഖത്തെ ചിരി മാഞ്ഞു... തിണ്ണയില്‍ നിന്നിറങ്ങി ആരെയോ ചീത്ത പറയുന്ന പോലെ പിറുപിറുത്തു ... പിന്നെ ശബ്ദം ഉറക്കെയാവാന്‍ തുടങ്ങി ... "ഓളാ... ആ കുരുപ്പാ എല്ലേറ്റിനും കാരണം..കൊല്ലും ഞാന്‍ അയിനെ!"

അച്ചമ്മേ ....ഉറക്കെ വിളിച്ചു കൊണ്ട് ഓടിയെന്നായിരുന്നു വിചാരിച്ചത് .. പക്ഷെ ഒച്ച പുറത്തു വന്നില്ലെന്ന് മാത്രമല്ല .. ഒരിഞ്ചു പോലും നീങ്ങാന്‍ പറ്റാതെ അവിടെ ഉറഞ്ഞു പോയതായിരുന്നു ഞാനെന്നു പിന്നെയാണ് മനസ്സിലായത്‌... അവര്‍ എന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി ... ഞാന്‍ പിന്നീട് പതുക്കെ അകത്തു വന്നപ്പോള്‍ അവര്‍ കസേരയിലിരുന്നു കരയുകയായിരുന്നു ...

ങ്ഹാ.. മോളേ നീ വന്നോ.. ഇതാണ് ഇന്നമ്മ ...

അയ്യോ അച്ചമ്മേ .... ഇവര്‍ക്ക് ഭ്രാന്തല്ലേ !!  എനിക്കറിയാം .. എന്നോട് ലതയും സ്മിതയും വിജയേട്ടനുമൊക്കെ പറഞ്ഞിട്ടുണ്ട് .. അവരുടെ കൂടെ കാറല്‍മണ്ണയിലാണ് ഇവര്‍ താമസിക്കുന്നത് .. അച്ചമ്മക്കറിയ്വോ .. ഇന്നമ്മയ്ക്ക്‌ രാത്രിയില്‍ ഭൂതങ്ങളോട് വര്‍ത്താനം പറയ്ണ  പണിയൊക്കെണ്ട്... വിജയേട്ടനോട് ഒരൂസം പറഞ്ഞൂത്രേ നിലത്തു കാതു വച്ച് കേള്‍ക്കാന്‍ ...ഭൂതങ്ങള്‍ സംസാരിക്ക്ണത് കേള്‍ക്കും ത്രെ!!   പിന്നെ അവര് ഒടിയന്മാരെപ്പറ്റിയൊക്കെ പറഞ്ഞു തന്നു.... ഇന്നമ്മക്കവരെപ്പറ്റിയൊക്കെ അറിയും... അച്ചമ്മക്കറിയ്വോ?

കുട്ടീ.. നീ കയ്യും കാലും കഴുകി ചായ കുടിക്ക്... അവരെ പെടിക്ക്യോന്നും വെണ്ട. അവര്‍ പാവമാണ്... ഇത് കര്‍ക്കിടകമല്ലേ ..ഉലുവക്കഞ്ഞി കുടിക്കാന്‍ എനിക്ക് കൂട്ടിനു വന്നതാണ്‌... നീ നിനക്ക് പഠിക്കാനുള്ളത് പഠിക്കാന്‍ നോക്ക്..

ചുട്ട പപ്പടം കൂട്ടി തേങ്ങ ചിരകിയിട്ട കഞ്ഞി കുടിച്ച്..  ഞാന്‍ വടക്കേ അറയില്‍ കിടന്നു .. ഇന്നമ്മയെ പേടിച്ച്..
അവര്‍ രണ്ടു പേരും വേറെന്തോ കഞ്ഞി കുടിച്ചു എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു കോലായിലും കിടന്നു ...അപ്പോള്‍ ഇന്നമ്മയ്ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടെന്നു ആരും പറയില്ല...

പെട്ടെന്നാണ് അച്ഛമ്മയുടെ കരച്ചിലും ഒച്ചപ്പാടും കേട്ടത്.. "കുട്ട്യേ...ഈ ലൈറ്റ് ഒന്നിടൂ....വേം വാ ..."

വെളിച്ചം വന്നപ്പോഴാണ് കണ്ടത് .. ഇന്നമ്മ അച്ഛമ്മയുടെ കവിളില്‍ കടിച്ചു നില്‍ക്കുന്നു .. അച്ഛമ്മ സര്‍വ ശക്തിയും വച്ച് ഇന്നമ്മയെ ഉന്തി നീക്കുന്നു .. പിന്നെ കടി വിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇന്നമ്മ സോഫയില്‍ പോയി കിടന്നു ... എന്നോട് തിരിഞ്ഞു "പോവുമ്പോ ആ വിളക്കൊന്നു അണയ്ക്കണേ കുട്ട്യേ .." എന്ന് പറഞ്ഞു പുതപ്പു തലയില്‍ കൂടി ഇട്ടു...

ഞാമ്പറഞ്ഞില്ലേ ഇന്നമ്മക്ക്‌ ഭ്രാന്താണെന്ന്.. ഇപ്പഴോ?
അച്ഛമ്മ ഒന്നും മിണ്ടാതെ കോസടി ചുരുട്ടി വച്ച് .. എന്നോടൊപ്പം വടക്കേ അറയില്‍ വന്ന്‌ കിടന്നു..

രാവിലെ എണീറ്റപ്പോള്‍ ഇന്നമ്മ ഉഷാര്‍!.. കുളിച്ചു കുറിയൊക്കെ തൊട്ട്...
ഈ പ്ലാസ്റ്റിക്‌ കവറില്‍ ഇന്നലെ ബസ്സിലെ കീലായി ... വേറെ വല്ല ബാഗുമുണ്ടോ ഇവിടെ?... ചോദിച്ചു കൊണ്ട് ഇന്നമ്മ അവിടെയുണ്ടായിരുന്ന ചൂരല്‍ ബാഗ്‌ കയ്യിലെടുത്തു ..

ഇങ്ങള് അതവിടെ വയ്ക്കൂ ... അത് ന്‍റെ തങ്കമ്മ പനാജീന്നു കൊട്ന്നതാ .. വേറെ ഏതു വേണെങ്കിലും എടുത്തോ ..
കേട്ടാല്‍ തോന്നും അവിടെ വേറെ കൊറേ ബാഗ്‌ ഉണ്ടെന്നു .. ഇന്നമ്മയും വിചാരിച്ചു .. അവിടെയൊക്കെ തിരഞ്ഞു നടന്നു..അപ്പോഴേക്കും അച്ഛമ്മ അവരുടെ ബാഗിലെ കീലോക്കെ തുടച്ചു കുട്ടപ്പനാക്കി തിരിച്ചു കൊടുത്തു...

വൈകുന്നേരം സ്കൂള്‍ വിട്ട് വരുമ്പോള്‍ അവരുണ്ടായിരുന്നില്ല.. പക്ഷെ അച്ഛമ്മ വല്ലാതെ വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു... ഇന്നമ്മയുടെ "നല്ലപ്പന്‍ കാലത്ത്" അവര്‍ ഒരു ഐശ്വര്യമുള്ള സ്ത്രീ ആയിരുന്നത്ത്രെ .. പിന്നെ എപ്പോഴോ മനസ്സിന്റെ താളം തെറ്റി...

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പോലൊരു ബാഗില്‍ കുറെ തുണിയുമെടുത്തു ഗുരുവായൂരേക്ക് പോയ ഇന്നമ്മയെ പിന്നീട് ആരും കണ്ടിട്ടില്ല.  എന്തെങ്കിലും സൂചന കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ആളുകള്‍ പോയി അന്വേഷിച്ചു ... പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല ...
പാവം ഇന്നമ്മ ...

Tuesday, April 13, 2010

വിഷു

കണ്ണു തുറക്കല്ലേ.. പറയുമ്പോള്‍ തുറന്നാല്‍ മതി .... മെല്ലെ .. അതാ അവിടെ കട്ലപ്പടിയുണ്ട്...മെല്ലെ നടന്നോ.. ഇനി ഇടത്തോട്ടു തിരിഞ്ഞോളൂ.. പടിഞ്ഞാറ്റിയിലേക്ക് കേറിക്കോളൂ...ങാ .. ഇനി മെല്ലെ കണ്ണ് തുറന്നു കണി കണ്ടോളൂ ... വച്ചിരിക്കുന്നതെല്ലാം കണ്‍ നിറയെ കാണണം...


അതാണ് കണി വെള്ളരി ... ആ വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ചിരിച്ചു നില്‍ക്കുന്ന കണ്ണനെയും ഐശ്വര്യത്തിന്റെ പ്രതീകമായ കൊന്നപ്പൂവും കണ്ടൂലോ?.. അഷ്ടമംഗല്യം, വസ്ത്രം, സ്വര്‍ണം, പഴങ്ങള്‍, നിറദീപം, എല്ലാരും കണ്ടതിനു ശേഷം .. ഓരോരുത്തരായി വന്ന്‌ ഈ വച്ചിരിക്കുന്ന വെറ്റിലടക്ക എടുത്തു വന്ന്‌ കൈനീട്ടം വാങ്ങിക്കോളൂ....


എല്ലാ വര്‍ഷവും എത്ര തിരക്കാണെങ്കിലും ഓണവും വിഷുവും ദിവസങ്ങളില്‍ എല്ലാവരും തറവാട്ടില്‍ എത്തിയിരിക്കണം .. അതായിരുന്നു അച്ഛമ്മയുടെ നിയമം. എല്ലാവരും വരുന്നത് പ്രമാണിച്ച് കെട്ടി വച്ചിരിക്കുന്ന കോസടികളൊക്കെ തട്ടി കുടഞ്ഞു വെയിലത്തിട്ടു ഉണക്കി വയ്ക്കും..പടി മുതല്‍ വീട് വരെയുള്ള നടവഴിയുടെ രണ്ടു വശവും മാക്കു അമ്മായി വന്ന്‌ മണ്ണ് കൊണ്ട് മെഴുകി തരും.. ഉണങ്ങിയ ശേഷം.. ചാണകം മെഴുകും... വീട്ടിനുള്ളിലെ നിലമൊക്കെ കാവി പൂശും .. അതും മാക്കു അമ്മായിയാണ് ചെയ്യുക.. കാവിയില്‍ നനച്ച തുണി കൊണ്ട് പൂശും .. പിന്നീട് ഉണങ്ങിയ ശേഷം മിനുസമുള്ള വെള്ളാരം കല്ല്‌ കൊണ്ട് അമര്‍ത്തി തേച്ചു മിനുമിനുപ്പിക്കും.... മേശകളും കസേരകളും സോപ്പ് ഇട്ടു കഴുകി പാറോത്തിന്റെ ഇല കൊണ്ട് ഉരച്ചു വെളുപ്പിക്കും...വിളക്കും കിണ്ടിയും ഉരുളിയും പുളി കൊണ്ട് തേച്ചു കഴുകി ഉണക്കി വയ്ക്കും ... പച്ചക്കറികളൊക്കെ പെരിന്തല്‍മണ്ണയില്‍ നിന്നു കൊണ്ടുവരണം .. എപ്പോഴെങ്കിലും പാലക്കാടന്‍ പച്ചക്കറിക്കാര്‍ ജമാല്‍ അങ്കിള്‍ടെ കടയ്ക്കു മുന്‍പില്‍ ചാക്കില്‍ നിരത്തി വില്‍ക്കും ...അപ്പോള്‍ അവിടെ നിന്നു വാങ്ങി വയ്ക്കും .. വിഷു ദിവസത്തേയ്ക്ക് ആവശ്യമുള്ള നാളികേരം ഇട്ടു വയ്ക്കും... ഒപ്പം കുറെ ഇളനീരും .. അതൊന്നും കിട്ടാത്ത നാട്ടില്‍ നിന്നല്ലേ എല്ലാരും വരുന്നത്!

"അവഗ പപ്പഗം ഇഴ്ഹ (അവിടെ പപ്പടം ഇല്ല)!!"... ... പോക്കര്‍ അങ്കിളിന്റെ കടയില്‍ നിന്നു വാങ്ങിയ ബാക്കി സാധനങ്ങളുടെ സഞ്ചി ഇറക്കി വച്ച് ഇത്ത പറഞ്ഞു.

അയ്യോ പപ്പടം ഇല്ലാതെ പറ്റില്ലല്ലോ ... ഇനി ഇപ്പൊ ന്താ ചെയ്യാ...

ചിന്നമ്മ്വോ.. ജ്ജ് പ്പെങ്ങ് ട്ടാ പോണ് ഈ നട്ടുച്ചയ്ക്ക് .. മറിയത്താത്തയാണത്...

വിഷുവല്ലേ മറിയേ.. കുട്ട്യോള്‍ക്കൊക്കെ പപ്പടം ല്ലാണ്ട് പറ്റില്ല ... ആ പപ്പട ചെട്ടീടോടക്കാ...

ഓള് മുന്താസിന്റൊപ്പം പോയ്കോളും.. ഞങ്ങക്കും വേണം രണ്ടു കെട്ട്...

സല്യേ... ജ്ജും പോ ഓരൊപ്പരം ... പെങ്കുട്ട്യോളല്ലേ ..
അങ്ങനെ ഒരു വടി കൊണ്ട് ഒരു സൈക്കിള്‍ ടയര്‍ തട്ടി തട്ടി സലി മുന്നിലും .. കൈ കോര്‍ത്ത്‌ വര്‍ത്തമാനം പറഞ്ഞു കൊണ്ട് ഞാനും മുന്താസും പിന്നിലും നടന്നു...

പപ്പട വീട് കണ്ടു അമ്പരന്നു പോയി.. ഒരു വശത്ത് രണ്ടാളുകള്‍ പപ്പടം പരമ്പിലിട്ട് ഉണക്കുന്നു .. പപ്പടത്തിനുള്ള മാവ് ഒരു മഞ്ഞ പാമ്പ് പോലെ ഒരു മരപ്പലകയില്‍ .. പിന്നീട് അത് ചെറിയ കഷണങ്ങളാക്കി മുറിച്ചു പപ്പടം പോലെ പരത്തുന്നു.. പരക്കും തോറും അതിന്റെ മഞ്ഞ നിറം ഇല്ലാതാവുന്നു .. സലി ടയര്‍ മുറ്റത്ത്‌ ഒരു മൂലയില്‍ വച്ച് പപ്പട പാമ്പിനെ മുറിക്കുന്നിടത്തു പോയിരുന്നു ...


എന്താ വേണ്ട് കുട്ട്യോളെ?


 പപ്പടം വേണം.. ഇയ്ക്ക് നാല് കെട്ട്.. ഇവള്‍ക്ക് രണ്ടു കെട്ട്...


അതിലൊരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു .. കാച്ചിയ പപ്പടം വേണോ .. കാച്ചാത്തത്‌ വേണോ..

ഞാന്‍ അന്തം വിട്ടു മുംതാസിനെ നോക്കി... അത് അച്ഛമ്മ പറഞ്ഞില്ല..

കാച്ചാത്തത്‌ മതി.. ഞങ്ങള് കാച്ചിക്കോളം... മുംതാസ് പറഞ്ഞു.. എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു .... കാച്ചുമ്പ പപ്പടം വലുതാവൂലെ... എങ്ങനെ കൊണ്ടൂവാനാണ്.. കാച്ചാത്തത്‌ കയ്യ്പ്പിടിക്കാലോ ..

ഹോ ഈ മുംതാസിനെന്തൊരു പുദ്ദി..!

തിരിച്ചു വരുമ്പോള്‍ ചേറങ്ങോട്ടില്‍ കയറി വെള്ളരി വാങ്ങാനും പറഞ്ഞിരുന്നു അച്ഛമ്മ..

ഏതാ വേണ്ട് ച്ചാ എടുത്തോ .. കുട്ടച്ച എന്നെ പത്തായ പുറത്തു കേറ്റി നിര്‍ത്തിയിട്ടു പറഞ്ഞു. ഒരു മുറി മുഴുവന്‍ വെള്ളരിക്കകള്‍ കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നു ... നല്ല നിറമുള്ള ഒരെണ്ണം ചൂണ്ടി കാണിച്ചു .. കുട്ടച്ച അത് ഒരു സഞ്ചിയിലാക്കി തന്നു ..

അങ്ങനെ എല്ലാം ആയി.. ഇനി എല്ലാരും ഒന്നെത്തിക്കിട്ടിയാല്‍ മതി ...

ഓരോരുത്തരായി വന്നെത്തികൊണ്ടിരുന്നു..

രാത്രി എല്ലാ കുട്ട്യോളും കോലായില്‍ കോസടികളില്‍ കിടക്കും... പുലര്‍ച്ചെ അടുക്കളയിലെ തട്ടും മുട്ടും കെട്ട് ഉണര്‍ന്നു കിടക്കും ...അച്ഛമ്മയുടെ നിര്‍ദ്ദേശങ്ങളും ..തങ്കാന്റിയുടെ കല്‍ക്കത്ത വിശേഷങ്ങളും... അമ്മടേം ലീലാന്റിടേം തമിഴ് വിശേഷങ്ങളും, താളിക്കലും, നാളികേരം പൊട്ടിക്കലും, ചിരകലും, അരക്കലും.... എട്ത്യേ കടുകെവിടെയാണ്? ചേന വെന്തൂന്നു തോന്നുന്നു മോര് ചേര്‍ത്താലോ? തങ്കേട്‌ത്തീടെ മുടിയൊക്കെ പോയീട്ടോ, സുമേച്ചി ഓണത്തിനു കണ്ടേനെക്കാളും തടിച്ചുട്ടോ, ലീലേ ഈ തേങ്ങ നല്ലോണം അരഞ്ഞോട്ടെ, ആദ്യം എടുത്തത് ഒന്ന് ഒതുക്കിയാല്‍ മതി, അമ്മേ പായസത്തില്‍ തമ്പാല്‍ ചേര്‍ക്കാനായീന്നു തോന്നുന്നു, ഏലക്ക ഇത് മതിയാവും ല്ലേ, അങ്ങനെ അടുക്കളയിലെ എല്ലാ ജഗപൊകകളും .. കോലായിലേക്ക് കേള്‍ക്കാം.. വെളിച്ചെണ്ണയിലേക്ക് പപ്പടം വീഴുമ്പോള്‍ വരുന്ന മണം മൂക്കില്‍ തുളക്കുമ്പോള്‍ അറിയാം.. കലാശക്കൊട്ടാണ്.. എല്ലാ പണിയും കഴിഞ്ഞിരിക്കുന്നു.. പുളിയിഞ്ചി, നാരങ്ങ, ചേന വറുത്തത്, അവിയല്‍, കാളന്‍, ഓലന്‍, സാമ്പാര്‍, പച്ചടി, ഉപ്പേരി, എരിശ്ശേരി, പപ്പടം, പായസം...

അതിരാവിലെ കണിയും കൈനീട്ടവും കഴിഞ്ഞാല്‍.. പിന്നെ ശര്‍ക്കരയിട്ട് പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും... പിന്നെ പതിനൊന്നു മണിക്ക് തന്നെ സദ്യ..


ഈ കുടുംബത്തിലെല്ലാരും പപ്പട കൊതിയന്മാരാണ്.. സദ്യ വിളമ്പുമ്പോഴേക്കും പപ്പടക്കൊട്ട കാലിയായിരിക്കും.. വീണ്ടും കാച്ചും.. അതും ആ ദൊന്തി പപ്പടം.. അതും കയ്യില്‍ പിടിച്ചു വീടിനു ചുറ്റും മത്സരിച്ചോടുന്ന എന്‍റെയും സുമിയുടെയും അടിപിടി അധികവും അച്ഛമ്മ തന്നെ തീര്‍ത്തു തരലാണ് പതിവ് ... ഒറ്റയടിക്ക് അതങ്ങ് പൊട്ടിക്കും എന്നിട്ട് ആ പൊടി രണ്ടാള്‍ക്കും വീതം വച്ച് തരും ..... തൊടിയിലെ ഏതു മുക്കില്‍ ആണെങ്കിലും പപ്പടം കാച്ചുന്ന മണം എല്ലാരേയും വലിച്ചു അടുക്കളയിലേക്കു കൊണ്ടുവരും .... ഇന്നിപ്പോള്‍ ഏതെങ്കിലും ചിമ്മിനി ഫില്‍റ്റര്‍ ഉള്ള വീട് കാണുമ്പോള്‍ മനസ്സിലോര്‍ക്കും .. പാവം ഇവര്‍ക്ക് പപ്പടം കാച്ചുന്ന മണം കിട്ടണമെങ്കില്‍ തെറസ്സില്‍ പോയി നില്‍ക്കണ്ടേ??




(ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം ഇവിടെ പോണ്ടിച്ചേരിയില്‍ വച്ച കണിയാണ്...)

എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ വിഷു ആശംസകള്‍ ......

Saturday, April 10, 2010

ഇത്ത

ഇത്ത!
ഞാനും അച്ഛമ്മയും അല്ലാതെ ആ വീട്ടില്‍ അന്നുണ്ടായിരുന്ന മറ്റൊരു മനുഷ്യ ജീവി.
ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നതാണ്..ആ കാലത്ത് മാത്രമല്ല... അവര്‍ അതിനു മുന്‍പും .. പിന്നീട് വെല്യാ ന്റിയും ബാല്‍ മാമയും അവിടെ വന്നപ്പോഴുമൊക്കെ ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നു...
ഇത്ത ...
രേവിയുടെയും മുണ്ടിച്ചിയുടെയും മകള്‍...
താമസം പകല്‍ മുഴുവന്‍ ഞങ്ങളുടെ വീട്ടില്‍...
കറുത്തു മെലിഞ്ഞ ശരീരം... ഏതെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നിറത്തില്‍ ഉള്ള ഒരു ബ്ലൌസും വെള്ള മുണ്ടും വേഷം..  ബ്ലൌസിനുള്ള തുണി ഏതെങ്കിലും "ചേമമാര്‍" അവര്‍ക്ക് കൊടുത്തതാണ് .... അത് കയ്യില്‍ കിട്ടുമ്പോള്‍ അതിന്റെ നിറത്തിന്‍റെ തോതനുസരിച്ച് ഇത്തയുടെ മുഖം വിടരും ... മങ്ങിയ നിറം ആണെങ്കില്‍ മുഖവും മങ്ങുമെന്ന് മാത്രമല്ല ... പിന്നെ കൊടുത്ത ആളെ തിരിഞ്ഞു നോക്കുക പോലുമില്ല ... എന്നെ പോലെ ഓണവും വിഷുവും വരുവാന്‍ കാത്തിരിക്കുമായിരുന്നു ഇത്ത .. കോയമ്പത്തൂര് നിന്നും സുമചേമ, വാല്പാരയില്‍ നിന്നു ലീല ചേമ, ചെറുകരയില്‍ നിന്നു കമല ചേമ, കല്‍ക്കത്തയില്‍ നിന്നു തങ്ക ചേമ, തൃക്കടീരിയില്‍ നിന്നു രാധ ചേമ... ഏറ്റവും കൂടുതല്‍ ഇഷ്ടം  "നെയ്യുട്ടനും മൊങ്ങുട്ടനും" (നിജൂട്ടനും മോനുട്ടനും)... കാരണം അവര്‍ തിരിച്ചു പോകുമ്പോള്‍ ഇത്തയ്ക്ക് പച്ച നോട്ടും (അഞ്ചു രൂപ) ചോന്ന നോട്ടും (രണ്ടു രൂപ) കൊടുക്കുമായിരുന്നു ...   
സമ്പാദ്യം.. ഇത്തക്ക്‌ ഒരു ഇരുമ്പ് പെട്ടിയുണ്ടായിരുന്നു... അതിന്റെ ഒരു വശത്ത്‌ വെള്ള മുണ്ടുകള്‍ അലക്കി മടക്കി വച്ചിരിക്കും മറു വശത്ത്‌ പല നിറങ്ങളിലുള്ള ബ്ലൗസുകള്‍ .. ഒരു കഷണം 501 ബാര്‍ സോപ്പ്.. ഒരു രാധാസ് സോപ്പ്.. ഒരു കണ്ണാടി ...കുറെ പച്ച നോട്ടും .. ചോന്ന നോട്ടും ...പിന്നെ ഒരു വളയന്‍ കാലന്‍ കുട പെട്ടിക്കു മുകളില്‍ .. ഇത്ര മാത്രം .. പക്ഷെ പിന്നീട് ഇത്തക്ക്‌ ബാല്‍ മാമ പോസ്റ്റ്‌ ആഫീസില്‍ ജോലി വാങ്ങി കൊടുത്ത ശേഷം.. സ്വര്‍ണ കമ്മലും മറ്റും വാങ്ങിയിരുന്നു.. പക്ഷെ ആദ്യ കാലങ്ങളില്‍ ഇത്രയെ ആ പെട്ടിയിലുണ്ടായിരുന്നുള്ളൂ ...

ഇത്തയ്ക്ക് ചെറുനാക്കില്ലായിരുന്നു... മുന്‍ വശത്ത്‌ പല്ലും ഉയര്‍ന്നിരിക്കും .. അത് കൊണ്ട് ഇത്ത പറയുന്നത് അധികം ആര്‍ക്കും മനസ്സിലാവില്ല ... പക്ഷെ ഇന്നും ഞങ്ങള്‍ക്കൊക്കെ ഇത്തയുടെ ചില വാക്കുകളുടെ ഉപയോഗങ്ങള്‍ മറക്കാനാവില്ല...

എല്ല് മുറിയെ പണിയെടുക്കും ... ചെറിയ തമാശകള്‍ക്ക് പോലും പൊട്ടി പൊട്ടി ചിരിക്കും ... പക്ഷെ പറയുന്ന ആളെ ഇത്തയ്ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം .. അല്ലെങ്കില്‍ വെടി പൊട്ടിച്ചാലും ഇത്ത തിരിഞ്ഞു നോക്കില്ല ...

ഇത്തയെ എല്ലാര്‍ക്കും ഇഷ്ടമാണ് .. പക്ഷെ ഇത്തയ്ക്ക് ഇഷ്ടമില്ലാത്ത കുറെ കാര്യങ്ങളുണ്ട്... ഇത്തയെ ചെറുമീന്ന്  ആരെങ്കിലും വിളിക്കുന്നത്‌ ഇത്തയ്ക്ക് ഇഷ്ടമല്ല ... അങ്ങനെ ആരെങ്കിലും വിളിച്ചാല്‍ ഇത്തയുടെ ദേഷ്യം കാണണം ... അങ്ങനെ ഇത്തയെ വിളിച്ചു ഇത്തയുടെ കോപത്തിനിരയായ ഒരു അയല്‍ വാസിയെ എനിക്കറിയാം..
പിന്നെ കയ്പ്പക്ക ഇത്തയ്ക്ക് ഇഷ്ടമല്ല ... കയ്പ്പക്ക കൂട്ടാനാണെന്ന് പറഞ്ഞാല്‍ രണ്ടു കൈ കൊണ്ടും തടസ്സം വച്ച് പറയും..."കപ്പങ്ങ മാങ്ക!!" ഇന്നും വീട്ടില്‍ കയ്പ്പക്ക ഉണ്ടാക്കുമ്പോള്‍ ഞങ്ങളൊക്കെ പറയും "കപ്പങ്ങ മാങ്ക!"

ഇത്തയുടെ കുടുംബം.. കൂടുതല്‍ പേരെയൊന്നും എനിക്കറിയില്ല ... ഇത്തയുടെ ആരൊക്കെയാണ് ഇവരെന്നൊന്നും അറിയില്ല .. പക്ഷെ ചിലരെയൊക്കെ പരിചയപെടുത്താം...
അച്ഛന്‍ - രേവി.
ചെത്തിലേക്ക് പോകുമ്പോള്‍ മാത്രം കുപ്പായം ഇടും ... അല്ലാത്ത നേരത്ത് ഒരു മുഷിഞ്ഞ തോര്‍ത്തും തോളില്‍ ഒരു മന്വേട്ടിയും.. വട്ട മുഖം . ആ മുഖം മുഴുവന്‍ വസൂരിക്കല ..
ഞങ്ങളുടെ വീട്ടില്‍ കിളയ്ക്കാനും മറ്റു കല്‍പണികള്‍ക്കൊക്കെ രേവിയാണ് വരുക ... അച്ചമ്മയുണ്ടാക്കിയിരുന്ന വെണ്ടയ്ക്കും, മഞ്ഞളിനും, ഇഞ്ചിക്കും, ചീരയ്ക്കും, കാവത്തിനും, പയറിനും  മറ്റും .. അതതിനനുസരിച്ചു.. മണ്‍തടം കീറിത്തരും.. നടാനും സഹായിക്കും ... വെണ്ട നടാന്‍ ഞാനും കൂടും .. ഓരോ ചാണ്‍ വിട്ടു അച്ഛമ്മ നടുവിരല്‍ കൊണ്ട് കുഴിയുണ്ടാക്കും .. ഞാനതില്‍ ഈരണ്ടു വിത്ത്‌ വീതം ഇട്ടു മൂടും .. പിന്നെ ദിവസവും നനച്ചു കൊടുക്കും ... ഓണത്തിനു പൂക്കളമിടാനുള്ള തറയുണ്ടാക്കി തന്നിരുന്നതും രേവിയാണ് ...

അമ്മ മുണ്ടിച്ചി... 
ഇവര്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കൊന്നും വന്നിട്ടില്ല.  പക്ഷെ ചേരങ്ങോട്ടില്‍ കൊയ്ത്തും മെതിയും
നടക്കുന്ന കാലത്ത് അവിടെ കണ്ടിട്ടുണ്ട്  .. കഴുത്തില്‍ പല നിറത്തിലുള്ള കല്ലേം മാലേം ..
കാതിലെ ഓട്ടയില്‍ ഒരു കൊഴികുഞ്ഞിനു കേറിയിരിക്കാം .. അതില്‍ തൂങ്ങികിടക്കുന്ന കല്ല്‌ വച്ച കമ്മല്‍ ... വായില്‍ എപ്പോഴും മുറുക്കാന്‍ … ഇത്തയ്ക്ക് പക്ഷെ മുണ്ടിചിയെ ഇഷ്ടമില്ലായിരുന്നു …

അനുജത്തി രാധ 
ഇവളെ ഇത്തയ്ക്ക് വലിയ ഇഷ്ടമായിരുന്നു … 
പക്ഷെ വീട്ടില്‍ എല്ലാവര്‍ക്കും അവളെ മാത്രമേ
ഇഷ്ടമുണ്ടായിരുന്നുള്ളൂ എന്ന പരിഭവവും ഉണ്ടായിരുന്നു.. 

അമ്മായി നീലി 
ഇവര്‍ എനിക്ക് ഇന്നും ഒരു അദ്ഭുതമാണ്‌  .. സ്ത്രീ ശരീരമുള്ള ആണ്‍ജന്മം …
ഒരു വാസന സോപ്പിനു പകരം ഏതു മരവും കേറും.. കൂടുതല്‍ കാശ് കിട്ടിയാല്‍ കള്ളും കുടിക്കും ..
കുട്ടിയ്ക്ക് പനങ്കരിക്ക് ഇഷ്ടമാണോ? 
അതാ ആ പനയില്‍ നല്ല കായുണ്ട്  .. അച്ചമ്മനോട് പറ ഇനിക്ക് കാശുതരാന്‍ .. ഞാന്‍ കേറി ഇട്ടു തരാം ... 
അച്ഛമ്മ സമ്മതിച്ചു ....
മുണ്ടിന്റെ ഒരറ്റം നടുവിലൂടെ വലിച്ചു പിന്നില്‍ കുത്തി... ഒരു തെരിക വച്ച് നീണ്ടു നില്ക്കുന്ന
ആ പനയുടെ മണ്ട വരെ അനായാസം കേറി..
പിന്നീട് താഴെ വന്ന്‌ ആ പനങ്കരിക്ക് മുഴുവന്‍ ചെത്തി തന്നു.. ആദ്യമായിട്ടായിരുന്നു അങ്ങനെ കഴിക്കുന്നത്‌ .. സാധാരണ അതവിടെ താഴെ വീണു മുളപൊട്ടിയ ശേഷം  .. പൊങ്ങ് ആയതിനു ശേഷം ഞാനും മുംതാസും കൂടി തിന്നലാണ് പതിവ്.
അമ്മായിയുടെ മകള്‍ രമണി 
ഒരു ഓണക്കാലത്താണ് രമണിയെ ആദ്യം കണ്ടത്... രമണി ഊഞ്ഞാല് കെട്ടിയിട്ടുണ്ടെന്നു പറഞ്ഞ് എന്നെ അവരുടെ സ്ഥലത്തേക്ക് കൊണ്ട് പോയി .. ഒരു മുളയുടെ അറ്റം നെടുകെ കീറി അവിടെ വേറൊരു മുളക്കഷണം വച്ച് അതൊരു മരത്തില്‍ കെട്ടി തൂക്കിയിരുന്നു ... രമണി വളരെ ഉയരെ ഊഞ്ഞാലില്‍ ആടുന്നത് കണ്ടു ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി... നീലിയുടെയല്ലേ മകള്‍!.. ഊഞ്ഞാലില്‍ മാത്രമല്ല ചില ഓണക്കളികളും കണ്ടു അന്നവിടെ .. രണ്ടു വശത്തായി പെണ്‍കുട്ടികള്‍ വരിയായി പുറകിലൂടെ കൈ കോര്‍ത്തു പാട്ട് പാടി താളത്തിനൊത്ത് ചുവടു വച്ച്..  "പൂപറിക്കാന്‍ പോരിണോ പോരിണോ ..."
ഇവരുടെ കൊയ്ത്തു പാട്ടുകള്‍ കേള്‍ക്കാനും നല്ല രസമാണ് ...
   "അന്‍റെ ചെരമ്മനും കന്നൂട്ടാരന്‍
    ഇന്റെ ചെരമ്മനും കന്നൂട്ടാരന്‍ 
    പിന്നെന്താടി മുണ്ടിച്യെ 
    ഞമ്മള് തമ്മില് മുണ്ട്യാല് ..."

   "കൊയ്ത്തൊക്കെ കയിഞ്ഞപ്പള്
    കോതക്കൊരു പൂതിയുദിച്ച്
    കൊജ്ജാനും മെതിക്കാനും 
    പറ്റുന്നൊരു പെണ്ണ് ..
    
   പുഗ്ഗല്ലേ പുഗ്ഗല്ലേ 
   ചെമ്പരുത്തി പുഗ്ഗല്ലേ ...
  മായംപിണ്ടിക്കൊത്ത കജ്ജില് 
  ബളയുമിട്ട് ...."    

Monday, March 29, 2010

പരമേശ്വരന്‍ ആശാരി


മോളെ.. ഇതാണ് ഞാന്‍ പറഞ്ഞ പരമേശ്വരന്‍ ആശാരി.. കാറല്‍ മണ്ണേന്ന് ഇപ്പൊ എത്തിയെ ഉള്ളൂ..

ഇവിടെ ഈ മേശ മുതല്‍ കഴുക്കോല്‍ വരെ ദാ ഈ ഉളി ഉഴിഞ്ഞതാ ... അദ്ദേഹം ആ ഉളി നീട്ടി കാണിച്ചു കൊണ്ട് അഭിമാനപൂര്‍വം പറഞ്ഞു. ഇത് തേക്ക്... ഇത് പ്ലാവ് ... ഇത് ആഞ്ഞിലി ... ഇത് നല്ല കരിവീട്ടി ... വീട്ടിലെ ഓരോ മര ഉരുപ്പടികളും തട്ടി നോക്കി കൂടെ വന്ന ശിഷ്യന്‍ മാരോട് തന്‍റെ വൈദഗ്ധ്യം വിവരിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം...

പരശുരാമന്‍ മാമേ... ഭക്ഷണം വിളമ്പി വച്ചിട്ടുണ്ട് ... അച്ഛമ്മ വിളിക്കുന്നു...

ഹൈ... കുട്ടീ ഞാന്‍ പരശുരാമനല്ല... പരമേശ്വരന്‍....

ശിഷ്യന്മാരുടെ ചിരി മൂപ്പര്‍ക്ക് അത്ര പിടിച്ചില്ല ...
കുട്ടി ഊണ് കഴിക്കാന്‍ വിളിച്ചത് കേട്ടില്ലേ? അതിനെങ്ങനെയാ ... ഊണിനു വിളിച്ചാല്‍ ആശാരി മുട്ടെടാ മുട്ട് ന്ന് കേട്ടിട്ടില്ലേ .. അതാ കഥ ...

കുട്ടീ .. കുട്ടി എന്നെ രാവിലേം വിളിച്ചു പരശു രാമന്‍ ന്ന് ... ന്‍റെ പേര് പരമേശ്വരന്‍ .. ദാ ഇത് കണ്ടോ .. ഈ ഉളി ആയുധമായിട്ടുള്ളവന്‍...

ആ മഴു കണ്ടോ.. അത് ആയുധമായിട്ടുള്ളവന്‍ പരശു രാമന്‍..

ഓ.. അത് ശരി...... അപ്പോ ആ മാമേം ഇന്ന് പണിക്കു വരുന്നുണ്ടോ?

ആര്?

ആ മഴു ആയുധമായിട്ടുള്ള പരശു രാമന്‍ മാമ!

ശിഷ്യന്മാര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.. പിന്നെ അതിലൊരു ശിഷ്യന്‍ എനിക്ക് വിവരിച്ചു തന്നു.. കുട്ടീ .. ഇത് ആ മാമ ഈ പ്രദേശത്തേക്ക് എറിഞ്ഞ മഴുവാണ്... കുട്ടീടെ അച്ഛമ്മ അതെടുത്തു കൊണ്ട് വന്ന്‌ ഇവിടെ ഈ കോഴിക്കൂടിന്റെ മേലെ ചാരി വച്ചതാണ്..!

ഛെ.. ഈ അച്ഛമ്മ..

അച്ഛമ്മ എന്തിനാ വല്ലോര്ടെം മഴു നമ്മടോടെ കൊട്‌ന്നു വച്ചത്?

ഏതു മഴു?

ആ ആശാരി മാമ പറഞ്ഞല്ലോ പരശു രാമന്‍ മാമ ഇങ്ങോട്ടെറിഞ്ഞ മഴു അച്ഛമ്മ ഇവിടെ കൊണ്ടന്നു ഒളിപ്പിച്ചു വച്ചതാണെന്ന്..

അച്ഛമ്മ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.. പിന്നെ ചിരി ചുമയായി.. കുട്ടീ നീ ദീപം കൊളുത്തി വാ .. ആ കഥ പറഞ്ഞു തരാം... അച്ഛമ്മ പിന്നേം ചിരിക്കാന്‍ തുടങ്ങി..

അല്ലെങ്കില്‍ വേണ്ട... എന്തോ വലിയ ചിരിക്കുള്ള കഥയാണെന്ന് തോന്നുന്നു.. ആ ആശാരിമാരും കുറെ ചിരിച്ചു എന്നോട് ഈ സത്യം പറഞ്ഞപ്പോള്‍..അച്ഛമ്മ കുറെ ചിരിച്ചാല്‍ പിന്നെ ചുമയും വലിവുമൊക്കെ വരും .... പിന്നെ ഈ നേരത്ത് കുഞ്ഞായിശുമ്മാനെ വിളിക്കാന്‍ പോണ്ടി വരും .. നാളെ പകല് ചോദിക്കാം ...

ദീപം ... ദീപം... ദീപം...

Thursday, March 25, 2010

വീട്

കുരിയാടി വീട്
ആനമങ്ങാട് പി. ഒ.
മലപ്പുറം ജില്ല 679357


യു. പി. സ്കൂളിന്‍റെ അടുത്തുള്ള ഇടവഴിയില്‍ കാണുന്ന ആദ്യത്തെ വീട്.


പടി കടന്നു വേണം പോകാന്‍.  മുകളിലെ അഴിക്കു മാത്രം കുറച്ചു വീതിയുണ്ട്.  മുന്നിലെ ഗ്രൌണ്ടില്‍ ഫുട്ബോള്‍ കളി നടക്കുമ്പോള്‍ ഇതായിരുന്നു ഞങ്ങളുടെ VIP ഗ്യാലറി.  കളിയൊന്നും മനസ്സിലായില്ലെങ്കിലും മതിലുകളില്‍ സ്ഥലം കിട്ടാന്‍ അടികൂടുന്ന കുട്ടികളുടെ മുന്നില്‍ അതില്‍ ഞാനും ബാല്‍മാമയും മാത്രം ഇരിക്കുന്നത് ഒരു ഗമ തന്നെയായിരുന്നു.  പടി കടന്നു മണ്ണുകൊണ്ട് ചെത്തി തേച്ച ചവിട്ടുപടികള്‍ കടന്നു വേണം വീടിന്റെ മുറ്റത്ത് എത്താന്‍.  കയറി ചെല്ലുന്നത്‌ പൂമുഖത്തേക്ക്‌.  തലയല്‍പം ചരിച്ചു ചെറിയൊരു പുഞ്ചിരിയും തൂകി നില്‍ക്കുന്ന അച്ചച്ചന്റെ ഫോട്ടോയാണ് ആദ്യം കാണുക.  ഒരു ചുമര് മുഴുവന്‍ ദമ്പതികളുടെ ഫോട്ടോകള്‍.  അച്ഛമ്മയുടെ മക്കള്‍ ഭാര്യാ ഭര്‍തൃ സമേതം.  പിന്നെ അവരുടെ കുട്ടികളും ...പിന്നെ വരാന്ത .. അതില്‍ നിന്നു കേറിയാല്‍ പടിഞ്ഞാറ്റിയും വടക്കേ അറയും.  ഗോവണി കയറിയാല്‍ മുകളിലെ മുറി.  അവിടെ അധികവും വിരുന്നു കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള കോസടിയും മറ്റും ചുരുട്ടി വച്ചിരിക്കും.  പിന്നെ കൂറ്റന്‍ മണ്‍ ഭരണികളില്‍ തേന്‍ ഊറുന്ന പുളിയുരുണ്ടകള്‍... അവിടെന്നു നോക്കിയാല്‍ തൊടിയും പറമ്പും ഇടവഴികളും അയല്‍ പക്കത്തെ വീടുകളും കാണാം.


വീടിന്റെ മുറ്റത്ത്‌ കുറച്ചു ഇടത്തോട്ടു മാറി ഒരു തുളസിത്തറയുണ്ട് .. അല്ലെങ്കില്‍ മുല്ലത്തറ.. അതിലെപ്പോഴും മുല്ലയായിരുന്നു.  അവിടെയായിരുന്നു ദീപം വച്ചിരുന്നതും.  അതിനിപ്പുരമുള്ള വിറകുപുരയുടെ അടുത്താണ് ഞങ്ങളുടെ ആട്ടിന്‍കുട്ടിയെ കെട്ടിയിരുന്നത്. വിറകുപുരയുടെ ഉള്ളില്‍ അടുക്കളയില്‍ നിന്നു ഇറങ്ങുന്നവിടെ ആട്ടുകല്ല്... അതെപ്പോഴും ഒരു കുന്താണി കൊണ്ട് മൂടി വക്കും.  വീടിന്റെ പിന്നിലാണ് കോഴിക്കൂട്.  അതിനപ്പുറം ഉരലുപുര.


പ്ലാവും, മാവും, പുളിയും, തെങ്ങും, പനയും, തേക്കും, മുരിക്കും... അങ്ങിനെ എല്ലാ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന തൊടിയാണ് വീടിനു ചുറ്റും.  വീടിന്റെ വടക്ക് കിഴക്ക് വശത്തുള്ള നാടന്‍ മാവിന്റെ ചുവടായിരുന്നു ഞാന്‍ ഏറ്റവും അധികം ചിലവഴിച്ച സ്ഥലം.. ഇല്ലി വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നു ഞാനും മുംതാസും കഥകളും തമാശകളും പറഞ്ഞു ഇടയ്ക്കു വീഴുന്ന മാങ്ങ കല്ലില്‍ തല്ലി പതപ്പിച്ചു .. ആരാണ് ഏറ്റവും നന്നായി പതപ്പിച്ചതെന്നു മത്സരിച്ചിരുന്നത് അവിടെയാണ്.. ഇടയ്ക്കു അസീസും സലീമും കല്ലെറിഞ്ഞിട്ടും .. മാങ്ങ വീണേ എന്ന് പറഞ്ഞു ഞങ്ങളെ പറ്റിച്ചു ചിരിചിരുന്നതും അവിടെയാണ്.  വീടിന്റെ നേരെ മുന്നിലൊരു മാവുണ്ട്.  പക്ഷെ അത് എപ്പോഴെങ്കിലുമോക്കെയെ കായ്ക്കുള്ളൂ.  "ഇതെന്‍റെ ഗോപാലന്‍ സേലത്തുന്നു കൊണ്ടന്നതാ" .. എന്ന് പറഞ്ഞു അച്ഛമ്മ എപ്പോഴും വെള്ളം ഒഴിച്ചിരുന്ന മല്‍ഗോവ ഒരിക്കല്‍ പോലും പൂത്തിരുന്നില്ല.. പിന്നീടാരോ പറഞ്ഞു അത് ഒട്ടുമാവ് ആണെന്ന് .. എങ്കിലും അച്ഛമ്മ വെള്ളം ഒഴിക്കല്‍ നിര്‍ത്തിയിരുന്നില്ല.  പിന്നെയുള്ളത് പടിക്കലുള്ള ഗോമൂചിയാണ്.  അവന്‍റെ വളഞ്ഞു ചരിഞ്ഞുള്ള നില്‍പ്പ് തന്നെ പ്രൌഡ ഗംഭീരമാണ്.  ഈ ചാഞ്ഞ മരത്തില്‍ സത്യമായിട്ടും വലിഞ്ഞു കേറാമായിരുന്നു.  ഗ്രൌണ്ടിലെ കളി കഴിഞ്ഞാല്‍ കുട്ടികള്‍ ഈ ഗോമൂചിയിലെ വലിയ പൊത്ത് പന്തും ബാറ്റും സൂക്ഷിക്കുന്ന ലോക്കര്‍ ആയി ഉപയോഗിച്ചിരുന്നു.  പക്ഷെ ഇതിലെ പഴങ്ങളും ഞങ്ങള്‍ക്ക് കിട്ടില്ല.. അണ്ണാനും .. കാക്കയും തിന്നതിന്റെ ബാക്കി ഗ്രൌണ്ടിലെ പിള്ളേരും എറിഞ്ഞു വീഴ്ത്തും.  രാവിലെ പോയി നോല്‍ക്കിയാല്‍ പോലും അണ്ണാന്‍ കടിക്കാത്ത ഒരു മാമ്പഴവും കിട്ടില്ല.. ഗോമാങ്ങക്ക് ഗുരുത്വാകര്‍ഷണം തടയാനുള്ള കഴിവുണ്ടോ... പക്ഷെ അതിലേക്കു നോക്കി അധികം വെള്ളമിറക്കി നില്‍ക്കാനൊന്നും അച്ഛമ്മ സമ്മതിക്കില്ല... 


കുട്ടീ.. ഇയ്യ്‌ അവിടെ തപസ്സു തുടങ്ങിയോ .. വല്ലോരും പെറുക്കണേന്‍റെ മുമ്പേ ആ പുളിയൊക്കെ പെര്‍ക്കി കൊട്ന്നൂടെ?


പോട്ടെ..പുളി പെറുക്കാനുണ്ട് .. .....ആദ്യം തെക്കേ പുളീലെ പുളി.. ഇടവഴീടെ അടിത്തായതോണ്ട് വഴീക്കൂടി പോണ ചെക്കമ്മാര് പെറുക്കും അല്ലെങ്കില്.      നല്ല ദശക്കട്ടിയുള്ള പുളിയാണത്       .. ഇതിന്റെ ചെനച്ച പുളിക്ക് നല്ല രുചിയാണ്.. പടിഞ്ഞാറേലെ പുളിക്ക് ദശക്കട്ടിയില്ല .. ഒട്ടിയിരിക്കും .. കുരു കളയാനും നല്ല പാടാണ്.  പക്ഷെ ഉണങ്ങിയാല്‍ ഇത്ര മധുരമുള്ള പുളി വേറെയില്ല... ഇതോണ്ട്  ഓണത്തിനു അച്ഛമ്മ ഉണ്ടാക്കുന്ന പുളിയിഞ്ചി ... ഹോ .. വായില്‍ വെള്ളമൂറുന്നു...


കിഴക്കേ തൊടിയില്‍ കാണുന്ന പ്ലാവ് വരിക്കയാണ്.. എപ്പഴെങ്കിലും ഒക്കെയേ കായ്ക്കൂ.. പക്ഷെ അവന്‍ തേന്‍ വരിക്കയാണ് സാധനം...  എന്‍റെ ആട്ടിന്‍ കുട്ടിക്ക് കൊടുക്കാന്‍ പ്ലാവില ഞങ്ങള്‍ ഇതില്‍ നിന്നാണ് പറിക്കുക.  പടിഞ്ഞാറെ തൊടിയുടെ മൂലയില്‍ കാപ്പ്രക്കാരുടെ  (കാവല്‍ പുര വീട് അല്ലെങ്കില്‍ KP മന്‍സില്‍ ) വീടിന്റെ അടുത്തുള്ളതു പഴംചക്ക പ്ലാവാണ്.  ഇതിലെ ചക്കകളും ഇടവഴിയിലെ വഴിപോക്കര്‍ക്കു സ്വന്തം.  ഇതിന്റെ ചോട്ടിലായിരുന്നു ഇടിവെട്ടുമ്പോള്‍ കൂണ്‍ പൊട്ടി മുളച്ചിരുന്നത്.


പക്ഷെ ഇവിടെ ഒറ്റയ്ക്ക് വരാന്‍ എനിക്ക് പേടിയാ.  ഇവിടെ വേറൊരു സായിപ്പുണ്ട്.. ഒരു കോല് നാരായണന്‍... ഞാന്‍ പോട്ടെ.. പിന്നെ വരാം.....

Friday, March 12, 2010

കഥ തുടങ്ങുന്നു ...

"വര്ണ വഴിയാ ല്ലേ?"

"ഇന്നെത്തിയെ ള്ളൂ?"... 

ഒന്നുമല്ലെങ്കില്‍ തല കുലുക്കി ഒരു "ങ്ഹാ"...   എന്തെങ്കിലും ചോദിക്കാതെ ആനമങ്ങാട്ടുകാര്‍ ഒരിക്കലും മുന്നോട്ടു പോകില്ല ... അയല്പക്കത്ത് ഒരപകടം നടന്നാലും തിരിഞ്ഞു നോക്കാത്ത പട്ടണ വാസികള്‍ക്ക് അതൊരു പുതുമയായിരിക്കും...

എല്ലാവരോടും അതെ  അതെ എന്ന് മറുപടി പറഞ്ഞു കൊണ്ട് പെട്ടിയും പിടിച്ചു അച്ഛന്‍ മുന്നില്‍ നടക്കുന്നു... കുഞ്ഞനിയനെ ഒക്കത്ത് വച്ച് ഒരു കയ്യില്‍ എന്നെയും പിടിച്ചു അമ്മ പുറകില്‍... 

ആനമങ്ങാട് ബസ്സിറങ്ങി യു. പി. സ്കൂളിന്റെ അടുത്തുള്ള  വഴിയിലൂടെ സ്കൂള്‍ ഗ്രൌണ്ടും കഴിഞ്ഞു ടൈറോസ് ക്ലബ്‌ സ്ടേജിന്റെ പിന്നിലെ ഇടവഴിയിലൂടെ നടന്നാല്‍ ആദ്യത്തെ വീട്..(ഇന്നവിടെ മാറ്റങ്ങള്‍ ഉണ്ടായിരിക്കണം ...) അന്ന് ഗൂഡല്ലൂരില്‍ നിന്ന് അവിടെ വന്നിറങ്ങുമ്പോള്‍ എനിക്കറിയില്ലായിരുന്നു പിന്നെ അങ്ങോട്ടുള്ള നാലു വര്‍ഷം അവിടെയായിരിക്കും എന്ന്.

കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ഇവിടെ എല്‍. പി. സ്കൂളില്‍ ചേര്‍ത്താം.  തുണക്ക് ചേറങ്ങോട്ടിലെ പുഷ്പയും ജയയും ഒക്കെ ണ്ടല്ലോ.. പേടിക്കാനൊന്നുമില്ല... 


അങ്ങനെ ആ ജൂണില്‍ ആനമങ്ങാട് എല്‍. പി. സ്കൂളില്‍ ചേര്‍ന്നു.  അടിക്കാത്ത മറിയ ടീച്ചറുടെ ക്ലാസ്സ്‌... മായ, സീന, റഹ്മത്ത്, രജനി, ശ്രീവിദ്യ, ശ്രീജ, .. അങ്ങനെ കുറെ കൂട്ടുകാര്‍ ... സ്കൂളിലേക്ക് പോകാനും വരാനും ചേച്ചിമാര്‍ കൂടെ.. സ്കൂളും, സ്കൂളിനു പുറത്തെ അബുക്കാന്റെ ചോരക്കട്ട പെന്‍സില്‍ കിട്ടുന്ന കടയും, ഉച്ചക്ക് തരുന്ന ഉപ്പുമാവും, സേവന വാരത്തിന്റെ ദിവസങ്ങളിലെ "സേവനങ്ങളും," വെള്ളിയാഴ്ചകളിലെ സാഹിത്യ സമാജം മത്സരങ്ങളും, ഒന്നാം ക്ലാസ്സിന്റെ ഇപ്പുറം മൂത്രപ്പുരക്ക്‌ പോകുന്ന വഴിയിലെ കുഞ്ഞു മൈതാനത്ത് നടക്കുന്ന ഓട്ട മത്സരങ്ങളും, വെള്ളത്തണ്ടും, മുളം തണ്ടും, ഓണപ്പൂക്കളങ്ങളും..എനിക്കവിടം വല്ലാതെ ഇഷ്ടപ്പെട്ടു... 

രണ്ടാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ ദിവസം... ഞാന്‍ കാര്‍ത്യായനി ടീച്ചറോട്‌ പറഞ്ഞു.. ടീച്ചറേ, ഞാന്‍ ഈയാഴ്ച കൂടിയേ ഇവിടെ വരൂ ... പിന്നെ ഞങ്ങള്‍ കോയമ്പത്തൂര്‍ക്ക് പോവും ... 

അതേ? സ്കൂളില്‍ പറഞ്ഞിട്ടില്ലല്ലോ? കുട്ടീടെ ടീസീം വാങ്ങീട്ടില്ല .. പിന്നെങ്ങനെ?

അതെനിക്കറിയില്ല .. അച്ഛന്‍ കുഞ്ഞാന്‍ കാക്കയോടു പറയണത് ഞാന്‍ കേട്ടു.  ഞങ്ങള്‍ എല്ലാരും കോയമ്പത്തൂര്‍ക്ക് പോവാണ് ന്ന്.

എല്ലാരും തിരക്കിലാണ് പെട്ടി ഒരുക്കലും തുണി മടക്കലും .... "കുട്ട്യേ ... യ്യ്  ന്റ്റൊപ്പം ഒന്ന് വാ .. മ്മക്ക് മുന്താസിന്റെ (മുംതാസ്) വീട് വരെ ഒന്ന് പോകാം ... " അച്ഛമ്മയാണ്...

ഞാന്‍ ഇന്നലെ തന്നെ അവളോട്‌ പറഞ്ഞതാ ഇന്ന് പോകും ന്ന്.. സാരലല്യ.. പോയി പറയാം .. ഇനി എപ്പഴാ കാണാന്‍ പറ്റുകന്നറിയില്ലല്ലോ ....

പക്ഷെ അപ്പോഴേക്കും അമ്മ കരയുന്നത് കേട്ടു അച്ഛമ്മ ഉള്ളിലേക്ക് തന്നെ കയറി ... എല്ലാരും അമ്മയെ ആശ്വസിപ്പിക്കുന്നു ... എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി ... 

അച്ഛമ്മ എന്‍റെ കൈ പിടിച്ചു അടുത്തേക്ക് നിര്‍ത്തി ... "നീയും കൂടി പോയാല്‍ അച്ഛമ്മക്ക്‌ ആരാ? അതുകൊണ്ടാ നീ പോകാത്തത് ട്ടോ?... നീ അച്ഛമ്മയുടെ കുട്ടിയല്ലേ?... അച്ഛന് തീരെ സുഖമില്ലത്തതോണ്ടാ അമ്മ പോണത് ...നമുക്ക് അടുത്ത ലീവിന് പോവാം കൊയമ്പത്തൂര്‍ക്ക് ട്ടോ?"

"......."

അവര്‍ രണ്ടു പേരും അനിയനേം പിടിച്ചു നടന്നു പടി കടന്നു പോകുന്നത് നോക്കി കുറെ നേരം നിന്നു...

അന്ന് കരഞ്ഞോ എന്ന് ഓര്‍മയില്ല .. പക്ഷെ ഒരു ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ ഒരു വേദന ..... അതെനിക്കിപ്പോഴും ഓര്‍മയുണ്ട്..

Monday, February 22, 2010

ഒരു സുപ്രഭാതം

"കുന്ന് കുലുങ്ങിയാലും കുഞ്ഞാച്ചു കുലുങ്ങില്ല!! കുട്ട്യേ ..ഒന്നെണീക്കൈയ്..ഇങ്ങനെണ്ടോ ഒരു കുംഭകര്‍ണസേവ!!!"
മിക്കവാറും ദിവസങ്ങളില്‍ ഇതായിരുന്നു എന്‍റെ സുപ്രഭാതം. എന്‍റെ മാത്രമല്ല .. അയല്പക്കക്കാരുടെയും... ഇത് പാടുന്ന എമ്മെസ് സുബ്ബലക്ഷ്മി വേറാരുമല്ല .. എന്‍റെ അച്ഛമ്മ! സാക്ഷാല്‍ കുരിയാടി ചിന്നമ്മു.
ജ്ജെന്തിനാ ചിന്നമ്മ്വോ ഈ രണ്ടാം ക്ലാസ്സില്‍ പഠിക്കണ കുട്ടീനെ അഞ്ചു മണിക്ക് എണീപ്പിക്കണ്? അയിന് ഒമ്പത് മണിക്കല്ലേ ഉസ്കൂള് ?
അത് വല്യുമ്മ... ശരിക്കും പേരറിയില്ല ... ഹജ്ജുമ്മ എന്നും ചിലര്‍ വിളിക്കും ... വെളുത്ത കുപ്പായം .. കറുത്ത മുണ്ട്.. അത് നല്ല വീതിയുള്ള ഒരു വെള്ളി അരപ്പട്ട കൊണ്ട് മുറുക്കി ഉടുത്തിട്ടുണ്ടാവും. വായില്‍ എപ്പോഴും വെറ്റില മുറുക്കിയതിന്റെ അടയാളം.... കയ്യിലൊരു വെറ്റിലചെല്ലം... തലയിലൊരു വെളുത്ത തുണി കൊണ്ട് മടക്കി വച്ച മക്കന... എല്ലാരോടും സ്നേഹം.. അതായിരുന്നു വല്യുമ്മ ...
രാവിലെ വെറുതെ വരും .. കുറച്ചു നേരം സൊറ പറഞ്ഞു തിരിച്ചു പോകും.. അന്നും അങ്ങനെ പതിവ് പോലെ വന്നതാണ്.
അതിനെങ്ങനെയാ ..അഞ്ചു മണിക്ക് തൊടങ്ങിയാലെ അവള്‍ ഏഴു മണിക്ക് എണീക്കൂ .. എന്നിട്ടോ അവിടേം ഇവിടേം ഒക്കെ ഒരു സ്ഥാപിക്കലാണ് ... പല്ല് തേച്ചു വരുമ്പോഴേക്കും സമയം ഒമ്പത്..
അച്ഛമ്മ എന്നെ സ്കൂളിലേക്ക് പുറപ്പെടീക്കുന്ന തിരക്കിലാണ്.
ഇനിയെനിക്ക് ചാക്ക് നൂലോണ്ട് മുടി കെട്ടി തരരുത് ട്ടോ!.. എല്ലാരും എന്നെ കളിയാക്കുന്നു...
ഇക്കിങ്ങനേ പറ്റൂ .. എനിക്കാ റിബ്ബണ്‍ കയ്യിന്നു വഴുക്കി കളിക്കും ... അല്ലെങ്കില് ഇനി ഒറ്റയ്ക്ക് മുടി കെട്ടാന്‍ പഠിച്ചോ...
അടുത്തത് കുറിയാണ്. കുറി തൊടാതെ എങ്ങോട്ടും പോകുന്നത് അച്ഛമ്മക്ക്‌ ഇഷ്ടമല്ല.
ഒരു വാഴയിലക്കഷണം എന്‍റെ നെറ്റിയില്‍ വച്ച് അതില്‍ നിന്ന് ഓരോ വരി വിട്ടു ഇലചീന്തു കീറിക്കളയും .. എന്നിട്ട് ആ വിടവുകളിലൂടെ ചന്ദനം പൂശും .. ഇലയെടുതല്‍ കിറുകിറുത്യം മൂന്നു നീണ്ട ചന്ദന വരകള്‍ (നെറ്റിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ).. എന്നിട്ടതിന്റെ നടുവില്‍ ഒരു കുങ്കുമ പൊട്ട്!!!
എല്ലാം കഴിഞ്ഞു അതിലേക്കു നോക്കി സ്വന്തം കഴിവില്‍ അഭിമാനിക്കും ... അച്ഛമ്മയുടെ ചെറുപ്പത്തില്‍ ഏതോ ഒരു "കുട്ടി" അങ്ങനെ കുറി തൊട്ടു വന്നിരുന്നത് അച്ഛമ്മ ഇടയ്ക്കു പറയാറുണ്ട് (അത് കഴിഞ്ഞു രണ്ടു തലമുറ കടന്നു പോയതു അച്ഛമ്മ മനപൂര്‍വം മറന്നു!)..
സ്കൂളിലേക്ക് കയറിയതും അപ്പൂട്ടന്‍ മാഷ് !!
"എന്തേ കുട്ടീ ചന്ദന കിണ്ണത്തില് തല കുത്തി വീണോ?"
ചുറ്റുമുണ്ടായിരുന്ന കുട്ട്യോള്‍ക്ക് ചിരിക്കാന്‍ നല്ല വക. അതും ഫലിതം പൊട്ടിച്ചത് ഹെഡ് മാഷ് ..
ചിരിക്കാതിരിക്കരുതല്ലോ!!... ആരും കാണുന്നതിനു മുന്‍പ് കണ്ണും ഒപ്പം ചന്ദനക്കുറിയും പാവാട തലപ്പ് കൊണ്ട് തുടച്ച് ക്ലാസ്സിലേക്ക് കയറി!