എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Thursday, January 21, 2016

ടൈറോസ് ക്ലബ്‌ ആനമങ്ങാട്

മൈക്ക് ടെസ്റ്റിംഗ് .. മൈക്ക് ടെസ്റ്റിംഗ്.. വണ്‍ .. ടു.. ത്രീ...
ആപ് ജെസാ കോയി മേരെ സിന്ദഗി മേ ആയെ....
അത് മുഴുവനാക്കാന്‍ അച്ഛമ്മ സമ്മതിച്ചില്ല... "ആപ്പോം ചായേ... ആപ്പോം ചായേ..."  രാവിലെ തൊടങ്ങീതാണല്ലോ കുട്ട്യോളെ ഈ പെണ്ണ് ആപ്പോം ചായേം വിക്കാന്‍ തൊടങ്ങീട്ട്.. മനുഷ്യനൊരു സൈര്യം ണ്ടായിട്ടില്ല ന്ന്... അയിന്റെ  ഒച്യെങ്കിലും കൊറച്ചൂടെ?..

അത് കേട്ട പാതി അവരതിന്റെ ശബ്ദം ഒന്ന് കൂടി കൂട്ടി!

"അസത്തുക്കള്... ചൊല്ലുവിളി ലവലേശം ഇല്ല.. ഞാനാ കുഞ്ഞാനെയൊന്നു കാണട്ടെ .. അവനാ ടൈറോസിന്റെ  ആള്!  ആ കോളാമ്പി ഞാന്‍ തല്ലിപ്പൊളിക്കും!!..."  ഉച്ചഭാഷിണിയിലേക്ക് നോക്കി അച്ഛമ്മ ശപിച്ചു!

ഇന്ന് ആനമങ്ങാടിന്റെ ഉത്സവമാണ്.  ടൈറോസ് ക്ലബ്ബിന്റെ വാര്‍ഷികം.  യു. പി. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരു വശത്തുള്ള സ്റ്റേജില്‍ പാട്ടും നൃത്തവും നാടകവും സമ്മാനദാനങ്ങളുമൊക്കെയായി സംഭവ ബഹുലം ആയിരിക്കും.  ആനമങ്ങാട് മാത്രമല്ല അതിനടുത്ത ഗ്രാമങ്ങളില്‍ നിന്നൊക്കെ ഉണ്ടാവും കലാകാരന്മാര്‍.  താഴത്തെ സ്കൂളില്‍ നിന്നും മേലത്തെ സ്കൂളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ കലാമണ്ഡലത്തില്‍ നിന്ന് വന്ന ഒരു അദ്ധ്യാപിക ഒരു മാസം മുന്‍പ് തന്നെ നൃത്തം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

അച്ഛമ്മേ.. സീനയും ശ്രീവിദ്യയുമാണ് രംഗ പൂജയില്‍ മുന്നില്‍ നില്‍ക്കുന്നത്.. എനിക്കും കാണാന്‍ പോണം വാര്‍ഷികം.


അത് രാത്രി എമ്പാടും സമയമാവും കുട്ട്യേ .. നെനക്ക് എട്ടടിച്ചാല്‍ പിന്നെ കണ്ണ് പൊന്തില്ലല്ലോ..

ഇല്ല .. ഞാന്‍ ഉറങ്ങില്ല ... എനിക്ക് കാണണം...

ഊം ... ന്നാ പുവ്വാം.

എന്തു ഭംഗിയാണ് സീനയും ശ്രീവിദ്യയെയും ഇങ്ങനെ കാണാന്‍!... മുഖത്തൊക്കെ ചായം തേച്ച് ... കഴുത്ത് നിറയെ ആഭരണങ്ങള്‍ ഇട്ട്, കസവുടുത്ത്...!

അടുത്ത പ്രാവശ്യം എന്നേം ചേര്‍ത്ത്വോ അച്ഛമ്മേ ഡാന്‍സിനു?

നെനക്കങ്ങനെ ഒരു ഇഷ്ടം ണ്ടാര്‍ന്നോ?  ഏതു നേരവും പുസ്തകം വായിച്ചു നടക്കലല്ലേ .. ഇന്നേ വരെ ഒരു പാട്ട് മൂള്ണതും ചൊവടു വയ്ക്കണതും ഞാങ്കണ്ടിട്ടില്ല!!  നെന്നെക്കൊണ്ട് വയ്ക്ക്യെങ്കില് ചേര്‍ത്തിതരാം...

ആ കുട്ട്യോളത് കഴിഞ്ഞില്ലേ.. ഇനി നമുക്ക് വീട്ടില്‍ പോവാം?

കൊറച്ചും കൂടെ...

ന്നാ നീ കാണ്... ഞാനിവിടെ ഈ മുണ്ട് വിരിച്ച് കെടക്കട്ടെ.

അച്ഛമ്മ ഗ്രൌണ്ടിലെ ചരലില്‍ മേല്‍മുണ്ട് വിരിച്ചു  കിടന്നു..  പരിപാടികള്‍ ഏകദേശം അവസാനിക്കാറായി... ഏറ്റവും അവസാനത്തെ നാടകം നടക്കുന്നു.. സ്റ്റേജില്‍ സൃഷ്ടിച്ച ഉമ്മറക്കോലായിയും തുളസിത്തറയും ഭാസ്മക്കൊട്ടയുമൊക്കെ കണ്ടു വിസ്മയിചിരിക്കുമ്പോള്‍ പെട്ടെന്ന് സ്റ്റേജിലെ നിറങ്ങള്‍ മാറി മറയാന്‍ തുടങ്ങി .. ആകെ ചുവപ്പ് നിറം.. പെട്ടെന്ന് ആര്‍ത്തട്ടഹസിച്ചു കൊണ്ട് ഒരു താടിക്കാരന്‍ സ്റ്റേജിലേക്ക് ചാടി വീണു.... കുപ്പായം മുഴുവന്‍ ചുവപ്പ് നിറം തെറിച്ചിരിക്കുന്നു... കയ്യില്‍ ഒരു ഖഠാര!.... "ചോര ചുവന്ന ചോര !!!" അദ്ദേഹം ഉറക്കെ അട്ടഹസിച്ചതും ഞാന്‍ ചാടി അച്ഛമ്മയുടെ മേല്‍ വീണതും ഒപ്പം....

ഇക്കൊറക്കം വര്ണൂ... മ്മക്ക് വീട്ട് പ്പുവ്വാം....

ഇടവഴിയിലൂടെ നടക്കുമ്പോഴും മേല്‍ വിറയ്ക്കുന്നുണ്ടായിരുന്നു... ആരോ മതിലിലിരുന്നു പറയുന്നത് കേട്ടു.. ഗോപിമാഷ്‌ തകര്‍ത്തു എന്ന്!

രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല... രാവിലെ മുംതാസിന്റെ തോണ്ടലിലാണ്  ഉണര്‍ന്നത്...

യ്യ് പോരിണോ?

ന്തിനു ?

വളപ്പൊട്ടും സ്ലൈടും  പെറുക്കാൻ ...

പരിപാടിയ്ക്ക് മേക്കപ്പിട്ട സ്ഥലത്ത് വീണു കിടക്കുന്ന വളപ്പൊട്ടുകളും, കടലാസ് പൂക്കളും, പിന്നും സ്ലൈടും ... ഒരാവശ്യവുമില്ലാതെ പെറുക്കി വയ്ക്കുന്ന കലാപരിപാടി ...

ങാ... ഞാനുംണ്ട് ...


3 comments:

naseem said...

Ennittu valappottum slidum kittiyo vere aarenkilum perukki kondu pooh

Sranj said...

കിട്ടി കിട്ടി ... തോനെ കിട്ടി

സുധി അറയ്ക്കൽ said...

ഓർമ്മയിലെ വളപ്പൊട്ടുകൾ!!!!