എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Thursday, January 21, 2016

ടൈറോസ് ക്ലബ്‌ ആനമങ്ങാട്

മൈക്ക് ടെസ്റ്റിംഗ് .. മൈക്ക് ടെസ്റ്റിംഗ്.. വണ്‍ .. ടു.. ത്രീ...
ആപ് ജെസാ കോയി മേരെ സിന്ദഗി മേ ആയെ....
അത് മുഴുവനാക്കാന്‍ അച്ഛമ്മ സമ്മതിച്ചില്ല... "ആപ്പോം ചായേ... ആപ്പോം ചായേ..."  രാവിലെ തൊടങ്ങീതാണല്ലോ കുട്ട്യോളെ ഈ പെണ്ണ് ആപ്പോം ചായേം വിക്കാന്‍ തൊടങ്ങീട്ട്.. മനുഷ്യനൊരു സൈര്യം ണ്ടായിട്ടില്ല ന്ന്... അയിന്റെ  ഒച്യെങ്കിലും കൊറച്ചൂടെ?..

അത് കേട്ട പാതി അവരതിന്റെ ശബ്ദം ഒന്ന് കൂടി കൂട്ടി!

"അസത്തുക്കള്... ചൊല്ലുവിളി ലവലേശം ഇല്ല.. ഞാനാ കുഞ്ഞാനെയൊന്നു കാണട്ടെ .. അവനാ ടൈറോസിന്റെ  ആള്!  ആ കോളാമ്പി ഞാന്‍ തല്ലിപ്പൊളിക്കും!!..."  ഉച്ചഭാഷിണിയിലേക്ക് നോക്കി അച്ഛമ്മ ശപിച്ചു!

ഇന്ന് ആനമങ്ങാടിന്റെ ഉത്സവമാണ്.  ടൈറോസ് ക്ലബ്ബിന്റെ വാര്‍ഷികം.  യു. പി. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരു വശത്തുള്ള സ്റ്റേജില്‍ പാട്ടും നൃത്തവും നാടകവും സമ്മാനദാനങ്ങളുമൊക്കെയായി സംഭവ ബഹുലം ആയിരിക്കും.  ആനമങ്ങാട് മാത്രമല്ല അതിനടുത്ത ഗ്രാമങ്ങളില്‍ നിന്നൊക്കെ ഉണ്ടാവും കലാകാരന്മാര്‍.  താഴത്തെ സ്കൂളില്‍ നിന്നും മേലത്തെ സ്കൂളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ കലാമണ്ഡലത്തില്‍ നിന്ന് വന്ന ഒരു അദ്ധ്യാപിക ഒരു മാസം മുന്‍പ് തന്നെ നൃത്തം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

അച്ഛമ്മേ.. സീനയും ശ്രീവിദ്യയുമാണ് രംഗ പൂജയില്‍ മുന്നില്‍ നില്‍ക്കുന്നത്.. എനിക്കും കാണാന്‍ പോണം വാര്‍ഷികം.


അത് രാത്രി എമ്പാടും സമയമാവും കുട്ട്യേ .. നെനക്ക് എട്ടടിച്ചാല്‍ പിന്നെ കണ്ണ് പൊന്തില്ലല്ലോ..

ഇല്ല .. ഞാന്‍ ഉറങ്ങില്ല ... എനിക്ക് കാണണം...

ഊം ... ന്നാ പുവ്വാം.

എന്തു ഭംഗിയാണ് സീനയും ശ്രീവിദ്യയെയും ഇങ്ങനെ കാണാന്‍!... മുഖത്തൊക്കെ ചായം തേച്ച് ... കഴുത്ത് നിറയെ ആഭരണങ്ങള്‍ ഇട്ട്, കസവുടുത്ത്...!

അടുത്ത പ്രാവശ്യം എന്നേം ചേര്‍ത്ത്വോ അച്ഛമ്മേ ഡാന്‍സിനു?

നെനക്കങ്ങനെ ഒരു ഇഷ്ടം ണ്ടാര്‍ന്നോ?  ഏതു നേരവും പുസ്തകം വായിച്ചു നടക്കലല്ലേ .. ഇന്നേ വരെ ഒരു പാട്ട് മൂള്ണതും ചൊവടു വയ്ക്കണതും ഞാങ്കണ്ടിട്ടില്ല!!  നെന്നെക്കൊണ്ട് വയ്ക്ക്യെങ്കില് ചേര്‍ത്തിതരാം...

ആ കുട്ട്യോളത് കഴിഞ്ഞില്ലേ.. ഇനി നമുക്ക് വീട്ടില്‍ പോവാം?

കൊറച്ചും കൂടെ...

ന്നാ നീ കാണ്... ഞാനിവിടെ ഈ മുണ്ട് വിരിച്ച് കെടക്കട്ടെ.

അച്ഛമ്മ ഗ്രൌണ്ടിലെ ചരലില്‍ മേല്‍മുണ്ട് വിരിച്ചു  കിടന്നു..  പരിപാടികള്‍ ഏകദേശം അവസാനിക്കാറായി... ഏറ്റവും അവസാനത്തെ നാടകം നടക്കുന്നു.. സ്റ്റേജില്‍ സൃഷ്ടിച്ച ഉമ്മറക്കോലായിയും തുളസിത്തറയും ഭാസ്മക്കൊട്ടയുമൊക്കെ കണ്ടു വിസ്മയിചിരിക്കുമ്പോള്‍ പെട്ടെന്ന് സ്റ്റേജിലെ നിറങ്ങള്‍ മാറി മറയാന്‍ തുടങ്ങി .. ആകെ ചുവപ്പ് നിറം.. പെട്ടെന്ന് ആര്‍ത്തട്ടഹസിച്ചു കൊണ്ട് ഒരു താടിക്കാരന്‍ സ്റ്റേജിലേക്ക് ചാടി വീണു.... കുപ്പായം മുഴുവന്‍ ചുവപ്പ് നിറം തെറിച്ചിരിക്കുന്നു... കയ്യില്‍ ഒരു ഖഠാര!.... "ചോര ചുവന്ന ചോര !!!" അദ്ദേഹം ഉറക്കെ അട്ടഹസിച്ചതും ഞാന്‍ ചാടി അച്ഛമ്മയുടെ മേല്‍ വീണതും ഒപ്പം....

ഇക്കൊറക്കം വര്ണൂ... മ്മക്ക് വീട്ട് പ്പുവ്വാം....

ഇടവഴിയിലൂടെ നടക്കുമ്പോഴും മേല്‍ വിറയ്ക്കുന്നുണ്ടായിരുന്നു... ആരോ മതിലിലിരുന്നു പറയുന്നത് കേട്ടു.. ഗോപിമാഷ്‌ തകര്‍ത്തു എന്ന്!

രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല... രാവിലെ മുംതാസിന്റെ തോണ്ടലിലാണ്  ഉണര്‍ന്നത്...

യ്യ് പോരിണോ?

ന്തിനു ?

വളപ്പൊട്ടും സ്ലൈടും  പെറുക്കാൻ ...

പരിപാടിയ്ക്ക് മേക്കപ്പിട്ട സ്ഥലത്ത് വീണു കിടക്കുന്ന വളപ്പൊട്ടുകളും, കടലാസ് പൂക്കളും, പിന്നും സ്ലൈടും ... ഒരാവശ്യവുമില്ലാതെ പെറുക്കി വയ്ക്കുന്ന കലാപരിപാടി ...

ങാ... ഞാനുംണ്ട് ...


Friday, March 11, 2011

ഒരു വട്ടം കൂടിയെന്‍...

അതിര്‍ത്തിയില്‍ നിന്നും വിരമിച്ച പട്ടാളക്കാരനെപ്പോലെ "പണ്ട് ആനമങ്ങാട്ട് ഒരു ദൂസം ...." എന്ന് തുടങ്ങുന്ന എന്റെ ഓര്‍മ്മപുരാണങ്ങള്‍ കേട്ടു മടുത്ത വീട്ടുകാരും കൂട്ടുകാരും, "ഇതെവിടെങ്കിലും എഴുതി വയ്ക്ക്.. ഞങ്ങള്‍ക്കൊരു മനസ്സമാധാനം കിട്ടുമല്ലോ" എന്ന് അരുളി ച്ചെയ്തതിന്റെ ഫലമായാണ് ഈ ബ്ലോഗ്‌ ഉത്ഭവിച്ചത്.  എന്നിട്ടും വിട്ടില്ല വീണ്ടും അതേ കൂട്ടുകാരെയും വീട്ടുകാരെയും നിര്‍ബ്ബന്ധിച്ച് വായിപ്പിച്ചു (അതിനു പുറത്തുള്ളവരെ അറിയിക്കാന്‍ മാത്രം ആത്മവിശ്വാസം ഇല്ലായിരുന്നു).  പക്ഷെ എങ്ങനെയോ മണത്തറിഞ്ഞു കമന്റ്‌ ബോക്സില്‍ എത്തിയ ഒരു മാണിക്യ കല്ലില്‍ നിന്നും ബൂലോകത്തെ ചിലര്‍ അറിഞ്ഞു ഉപദേശങ്ങളും, അനുമോദനങ്ങളും, കുറവുകളും ഓരോ പോസ്റ്റിലും അറിയിച്ചു വന്നു.  എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് വരെ എഴുതിയതെല്ലാം (ഈ പോസ്റ്റ്‌ ഒഴികെ) 25-27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആനമങ്ങാട് നടന്ന, ഉണ്ടായിരുന്ന കാര്യങ്ങളാണ്.  ഒരു കഥയുടെയോ, ലേഖനത്തിന്റെയോ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ പറ്റാത്തവ.  അതുകൊണ്ടു തന്നെ പലപ്പോഴും "കഥ ഇങ്ങനെ അവസാനിച്ചത്‌ ശരിയായില്ല" എന്ന പരാതികള്‍ കമന്റിലും മെയിലിലും കിട്ടിത്തുടങ്ങി.

ആയിടെയാണ് ഒരു ദിവസം എന്റെ കസിന്റെ ഫോണ്‍.  "ചേച്ചി ആനമങ്ങാട് ഓര്‍മ്മക്കൊട്ടാരം പണിതോളൂ.. ഞാന്‍ ശരിക്കും ഒരു വീട് വയ്ക്കാന്‍ പോണൂ!  ഓര്‍മ്മകളും, ചിന്തകളും വച്ചല്ല.. സിമന്റും ഇഷ്ടികയും കൊണ്ട്!"

ശരിക്കും???

പിന്നല്ലാതെ? അടുത്താഴ്ച കുറ്റിയടിക്കാന്‍ പോണൂ!

നീ കുറ്റിയടി.. ഞാന്‍ റിബ്ബണ്‍ മുറിക്കാം...  എന്ന് പറയുമ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  അവന്‍ ചിലപ്പോള്‍ എന്നെ ആക്കീതാവും എന്ന് സ്വയം പറഞ്ഞു.

പക്ഷെ അല്ലായിരുന്നു.  ആനമങ്ങാട്ടെ തൊടിയില്‍ വീട് വച്ചെന്നു മാത്രമല്ല.  ഇന്ന് മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള തറവാട് കുറച്ചു ദിവസങ്ങള്‍ക്കെങ്കിലും വാടകയ്ക്കെടുത്തു.  ഗൃഹപൂജയ്ക്ക് പോകുമ്പോള്‍ ഒരു ദിവസം കൂടി ആ തറവാട്ടില്‍ അന്തിയുറങ്ങാനുള്ള ഭാഗ്യത്തെക്കുറിച്ച്ചായിരുന്നു സന്തോഷം.  അറിയുന്ന എല്ലാരോടും പറഞ്ഞു നടന്നു.
"ഈ ആനമങ്ങാട് യു പീ സ്കൂളിലേക്കുള്ള വഴിയേതാ?" ഓട്ടോയില്‍ നിന്നും തല പുറത്തേയ്ക്കിട്ട് ഒരു ആനമങ്ങാട്ടുകാരനോടു ചോദിക്കുമ്പോള്‍ മകന്‍ ഉള്ളിലിരുന്നു ഊറിച്ചിരിച്ചു.

"എന്റെ ആനമങ്ങാട്! എന്റെ നാട്!.... ഇപ്പൊ വഴി അറിയില്ലാത്രേ!"

"എന്റെ ആനമങ്ങാടിനും" അവന്‍ കാണുന്ന ഇന്നത്തെ ആനമങ്ങാടിനും ഉള്ള അജഗജാന്തരം അവനു മറുപടിയായി പറഞ്ഞു കൊടുക്കാന്‍ നന്നേ ബുദ്ധിമുട്ടി.  അവന്‍ വീടെത്തുന്നത് വരെ ചിരിച്ചു.  വീട്ടിലെത്തിയ ഉടനെ വീട്ടുകാരെയും ചിരിപ്പിച്ചു.

വീടെത്തുമ്പോള്‍ രാത്രിയായിരുന്നു.  പുതിയ വീട്ടില്‍ പിറ്റേ ദിവസം പൂജയായത് കൊണ്ട് നേരെ തറവാട്ടിലേക്ക് വിട്ടു. 

"നിന്നേം കാത്ത് ഇത്രേം നേരം മുംതാസ് ഇവിടെയുണ്ടായിരുന്നു.  ഇപ്പൊ അങ്ങട്ട് പോയേള്ളൂ!" അമ്മയും എന്റെ കൂടെ തറവാട്ടിലേക്ക് വന്നു.
ഞാന്‍ അങ്ങോട്ട്‌ പോട്ടെ? 

"ഈ ഇരുട്ടത്തോ?" അല്ലെങ്കില്‍ "വന്നു കേറിയല്ലേ ഉള്ളൂ?" എന്നൊക്കെയാണ് പ്രതീക്ഷിച്ചതെങ്കിലും പതിദേവന്‍ പതിവ് തെറ്റിച്ച്‌ ഒരു ചിരിയില്‍ സമ്മതം തന്നു.

അങ്ങോട്ട്‌ പോകാനൊരുങ്ങി നിന്ന എന്റെ നേര്‍ക്ക്‌ കയ്യിലൊരു ടോര്‍ച്ചുമായി മുംതാസ് പറന്നെത്തി.  പഴയ പവാടക്കാരിയല്ല... ഒരു നീളന്‍ കുപ്പായവും മക്കനയും.. "എടീ ഇവളേ.. അണക്ക് ഒക്കേം ഓര്‍മ്മണ്ട് ല്ലേ?  യ്യതൊക്കെ മറന്ന്ട്ട് ണ്ടാവും ന്ന് വിചാരിച്ച് ഞാന്‍! എട്ത്തു അന്റെ കെട്ട്യോന്‍? ഇത് അന്റെ കുട്ട്യാ? ഇബളെ പേരെന്താ?"  ചോദ്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി.  ഓരോന്നിനും ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ മുഴുവനാകുന്നതിനു മുന്‍പ് അടുത്തത്... മോളുടെ പേര് അന്ന് തിരിച്ചു വരുന്നതിനുള്ളില്‍ അവള്‍ നാല് പ്രാവശ്യം ചോദിച്ചു... നാല് പ്രാവശ്യവും ഞാന്‍ പറഞ്ഞു... പക്ഷെ ഇപ്പോഴും അവള്‍ക്കു എന്റെ മോളുടെ പേര് അറിയുകയുണ്ടാവില്ല.  അതിനു കേട്ടിട്ട് വേണ്ടേ? എന്തെങ്കിലും ചോദിക്കും, പിന്നെ ചിരിക്കും, കയ്യില്‍ മുറുകെ പിടിക്കും, പിന്നേം ചിരിക്കും, വേറൊരു വശത്തേക്ക് വലിച്ചു കൊണ്ടോവും, പിന്നേം എന്തെങ്കിലും ചോദിക്കും, അതോര്‍മ്മയുണ്ടോ, ഇതോര്‍മ്മയുണ്ടോ എന്നൊക്കെ ചോദിക്കും പിന്നേം ചിരിക്കും.  ആ സന്തോഷ പ്രകടനങ്ങളില്‍ ഞാനും അവള്‍ പറഞ്ഞതൊക്കെ മറന്നു (അവളുടെ മോളുടെ പേര് ഓര്‍മ്മയില്ല.. പക്ഷെ അവളുടെ ചെറുപ്പത്തിലെ പോലെ ഒരു മൊഞ്ചത്തിക്കുട്ടിയാണ്.  അവള്‍ ഫോട്ടോ കാണിച്ചു തന്നു).  ആദ്യമായി അവളുടെ കെട്ട്യോനെയും കണ്ടു.  അന്നത്തെ കുട്ട്യോളൊക്കെ മണവാളന്‍മാരായും, മണവാട്ടികളായും നില്‍ക്കുന്ന ചിത്രങ്ങള്‍ സലീമിന്റെ മകന്‍ എനിക്ക് കമ്പ്യൂട്ടറില്‍ കാണിച്ചു തന്നു.

 തിരിച്ചു വരുമ്പോള്‍ കുഞ്ഞ്ഞ്ഞൂട്ടന്‍ മാഷെയും നളിനി ടീച്ചറെയും കണ്ടു.  "വേം ജയിച്ചു വരൂട്ടോ ... യു. പി. യിലേക്ക്.. ഞാന്‍ നിന്നെ പഠിപ്പിക്കാം .." എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ എന്ന് നളിനി ടീച്ചറോട് ചോദിച്ചു.  പണ്ടത്തെ അതെ ചിരിയില്‍ ഇല്ലെന്നു പറഞ്ഞു.. പക്ഷെ നിന്നെ നല്ല ഓര്‍മ്മയുണ്ട്... സുഖമാണോ? എന്ന് ചോദിച്ചു.  കുഞ്ഞൂട്ടന്‍ മാഷ്‌... ആദ്യമായി കണ്ടത് ഒരിക്കല്‍ ആനമങ്ങാട്ടെ സമര പന്തലില്‍.... "രക്ത പതാക സിന്ദാബാദ്!" എന്ന് ഉറക്കെ വിളിക്കുന്ന ആ മുഖത്തെ തീക്ഷ്ണതയൊക്കെ പോയിരിക്കുന്നു... രൂപത്തിലും താടിയിലും വലിയ മാറ്റമില്ല, അവിടെയും ഇവിടെയും നിറഞ്ഞു നില്‍ക്കുന്ന വെള്ളിയുടെ രാജകീയത മാത്രം വ്യത്യാസം.  ആദ്യമായിട്ടാണ് മാഷുടെ മക്കളെ കാണുന്നത്.

ആനമങ്ങാടിനു മാറ്റം ഉണ്ടോ ചേച്ചി? സന്തോഷിന്റെ ഭാര്യ.  ആദ്യമായിട്ടാണ് കാണുന്നതെന്ന് രണ്ടു പേര്‍ക്കും ബോധമില്ലായിരുന്നു.. കുറച്ചു നേരം അവിടെയും സംസാരിച്ചു നിന്നു.  സന്തോഷും സിന്ധുവും... ഞാന്‍ ആനമങ്ങാട് നിന്നും പോകുമ്പോള്‍ അവിടെയൊക്കെ ഓടിക്കളിച്ചിരുന്ന കുട്ടികള്‍... കുഞ്ഞുപാവാടയില്‍ അന്ന് കണ്ട സിന്ധുവിന് ഇന്ന് രണ്ടു പാവാടക്കുട്ടികള്‍...കുറുപ്പങ്കിളും.. കുറുപ്പാന്റിയും...കാണാന്‍ പറ്റുമെന്ന് തീരെ വിചാരിച്ചിരുന്നില്ല വല്ലാത്ത സന്തോഷം തോന്നി.

തറവാട്ടില്‍ കുറേ മാറ്റങ്ങള്‍... പടിഞ്ഞാറെ പുളിയുടെ ഭാഗത്താണ് ജിജിയുടെ പുതിയ വീട്.  പടിക്കലെക്കുള്ള വഴിതന്നെ കാണാനില്ല.  അവിടെയൊക്കെ പുതിയ വീടുകള്‍.  വീട്ടിനുള്ളിലും കുറെ മാറ്റങ്ങള്‍.  പടിഞ്ഞാറ്റിയില്‍ കിടക്കുമ്പോള്‍ ഉറക്കം വന്നില്ല..പഴയ ഓര്‍മ്മകള്‍.. നാളെ എല്‍. പി. സ്കൂളില്‍ ഒന്ന് പോണം.  പറ്റിയാല്‍ അപ്പൂട്ടന്‍ മാഷെയും ഒന്ന് കാണണം.  അച്ചനും അങ്കിളും വരാം എന്ന്.. അവരെയും പഠിപ്പിച്ചിട്ടുണ്ട് മാഷ്‌.

രാവിലെ പൂജാ പ്രസാദം കഴിക്കുമ്പോള്‍ ഇത്ത വന്നു.  പഴയ കുന്തക്കാലന്‍ കുട ഇപ്പോഴുമുണ്ട്.  നേരിയ കസവുള്ള മുണ്ടും വേഷ്ടിയും.  ഇത്തവണയും അവര്‍ക്ക് നെയ്യൂട്ടനെയും അവന്റെ പെണ്ണിനേയും കാണാനായിരുന്നു ധൃതി.  ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും എല്ലാവരെയും ഓര്‍മ്മയുണ്ട്.

എല്‍. പി. സ്കൂള് വരെ ഒന്ന് പോയാലോ?

അതിനു നിന്നെ ഓര്‍മ്മയുള്ള ആരും അവിടെ ഉണ്ടാവില്ലല്ലോ ..
സുമ ടീച്ചര്‍ക്ക് എന്നെ ഓര്‍മ്മയുണ്ട്... നമ്മടെ പീതാംബരന്‍ മാമടെ മോന്‍ അജിത്തിന്റെ കയ്യില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് കഴിഞ്ഞ വിഷുവിനു ഞാന്‍ ടീച്ചറെ വിളിച്ചിരുന്നു.. "നീയിവിടെ വന്നാല്‍ അന്ന് നീ ഇരുന്ന സ്ഥലം കാണിച്ചു തരാം" എന്നാ എന്നോട് പറഞ്ഞത്.

നീ അത്രയ്ക്ക് ഭീകരിയായിരുന്നോ?

അല്ലല്ല ... എന്റെ എല്ലാ കൂട്ടുകാരുടെയും പേര് ഇങ്ങോട്ട് പറഞ്ഞു.. സീന, മായ, റഹ്മത്ത്, രജനി, ശ്രീവിദ്യ, ലക്ഷ്മിപ്രിയ...

അതാണ്‌ .. അന്നത്തെ അധ്യാപകര്‍ക്കെ അത് പറ്റൂ ...

കൂടെ അനിയന്മാരുടെ ഭാര്യമാരെയും കൂട്ടി.  ഗ്രൌണ്ട് കടന്നു ഇടവഴിയിലൂടെ നടന്നു, റോഡു മുറിച്ചു കടന്നാല്‍ സ്കൂള്‍.

ഇത് കണ്ടോ.. ഇത് ടൈരോസ് ക്ലബ്ബിന്റെ തറയാണ്‌.. ഇവിടെയാണ്‌ വാര്‍ഷികത്തിന് നാടകവും കലാപരിപാടികളൊക്കെ നടക്കുക, ഈ ഗ്രൌണ്ടിലാണ് ഫുട്ബോള്‍ കളി നടക്കുക, നമ്മുടെ പടിക്കലിരുന്നാല്‍ കളി കാണാം, അതാ ആ ആരായാലും പേരാലും എനിക്കോര്‍മ്മ വച്ചത് മുതലിവിടെയുണ്ട്, ഈ വഴീക്കൂടെ പോയാല്‍ ഭാനു ചേച്ചിയുടേം മാളു ചേച്ചിയുടേം വീട്.  ഇതാണ് മാഷ്‌ടെ വീട്, ഇവിടത്തെ അച്ഛമ്മ നാരകത്തിന്റെ ഇലയിട്ട മോര് തരാറുണ്ടായിരുന്നു... എന്റെ നടത്തത്തിനു വേഗത കൂടിയോ... തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു പേരും ചിരിക്കുന്നു...

ചേച്ചീ പുറപ്പെടുമ്പോള്‍ തന്നെ നിജുവേട്ടന്‍ പറഞ്ഞിരുന്നു റണ്ണിംഗ് കമന്ററി ഉണ്ടാവും എന്ന്...
ഹ ഹ കൂടപ്പിറപ്പല്ലേ .. അവനറിയാം..

എന്നിട്ടും വിട്ടില്ല, പഴയ കരുവാന്റെ ആലയും, പോസ്റ്റ്‌ ഓഫീസും, ജമാല്‍ അങ്കിളിന്റെ കടയും, കൃഷ്ണ തീയറ്ററില്‍ പടം മാറിയാല്‍ പോസ്ടറിട്ടിരുന്ന സ്ഥലവും, മീന്‍കാരുണ്ടായിരുന്ന സ്ഥലവും, അബുക്കാന്റെ കടയും ഒക്കെ കണ്ടു കണ്ട് സ്കൂളിലെത്തി.  ഒരു മാറ്റവുമില്ല!.. ഉപ്പുമാവ് പെര ക്ലാസുമുറിയാക്കിയിരിക്കുന്നു, പിന്നെയൊക്കെ അതേപോലെ!

എല്ലാ ടീച്ചര്‍മാരെയും കണ്ടു .. പലരും എന്നെ ഓര്‍ത്തിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..  അതെങ്ങനെയെന്നു ചോദിച്ചപ്പോള്‍ എല്ലാവര്ക്കും ഒരുത്തരം.. നിന്റെ "ഉണ്ടക്കണ്ണ്!!"  സ്കൂള്‍ വിടാനായിരുന്നു... ഒരു കുട്ടി കയറി വന്നു ഓഫീസ് റൂമില്‍ നിന്നും ബെല്ലെടുത്ത് കൊണ്ട് പോയി നീട്ടിയടിച്ചു, തിരിച്ചു കൊണ്ടു വന്നു വച്ചു.
ഇതിനു പോലും ഒരു മാറ്റമില്ല ... എല്ലാം അതേ പോലെ.. ആനമങ്ങാട്ട് ഒരു വ്യത്യാസവുമില്ലാതെ നില്‍ക്കുന്നത് ഈ സ്കൂള്‍ മാത്രം!
ഗവണ്മെന്റ്  എയ്ഡഡ് സ്കൂളല്ലേ എന്ത് മാറ്റം വരാനാ കുട്ടീ?
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം വാങ്ങി.  എല്ലാവരോടുമൊപ്പം ആ പഴയ ബോര്‍ഡിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.  എന്തൊക്കെയോ പറയാന്‍ മറന്നത് പോലെയും.



ആനമങ്ങാടിനു വളരെയേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.  നല്ലതായിരിക്കാം.  പക്ഷെ "എന്റെ ആനമങ്ങാട്" ഇതല്ല!  ഇതായിരുന്നില്ല! അതുകൊണ്ട് ഞാന്‍ വീണ്ടും എന്റെ ഓര്‍മ്മചെപ്പിലേക്ക് മടങ്ങുന്നു. വീണ്ടും വരാം... ക്ലാവ് പിടിക്കാത്ത ഓര്‍മ്മച്ചിത്രങ്ങളുമായി.




Thursday, October 28, 2010

ഒരു പ്രതിജ്ഞ!!

എനിക്കും പോണം കുളത്തില്...
നിനക്ക് പനിയല്ലേ കുട്ടീ.. വാശി പിടിക്കരുത്... അമ്മ വേഗം വരാം.. വെയിലത്തൊന്നും കളിയ്ക്കാന്‍ പോകരുത്...

എനിക്ക് കുളത്തില്‍ പോകാന്‍ വലിയ ഇഷ്ടമാണ്... കിണറിലെ വെള്ളം കുറഞ്ഞു തുടങ്ങുമ്പോള്‍ ആനമങ്ങാട്ടുകാര്‍ കുളങ്ങള്‍ അന്വേഷിച്ചു പോകാന്‍ തുടങ്ങും.  ചേറങ്ങോട്ടിലെ കുളം, കളത്തില്‍ കുളം, പുത്തന്‍ കുളം, അമ്പലക്കുളം തായാട്ട് കുളം...

മുമ്പൊക്കെ തൂതപ്പുഴ വരെ പോയിരുന്നു.. പക്ഷെ റോട്ട് ക്കൂടി പോണോര്ക്കൊക്കെ കാണാം.. അതോണ്ട്‌ ഇപ്പൊ ആരും പോകലില്ല ... അച്ഛമ്മ പറഞ്ഞു..  ആരെങ്കിലും നോക്കാതിരിക്കാന്‍ വേണ്ടി "മനിയന്മാരെ, ഇബ്ടെ പെണ്ണ്ങ്ങള് കുളിക്ക്ണ്ണ്ട് ... ഇങ്ങ്ട്ടോക്കല്ലീം.." എന്ന് പറയുമ്പോള്‍ അതുവരെ നോക്കാതെ പോയിരുന്നവര്‍ വിളി കേട്ട് തിരിഞ്ഞു നോക്കി പിന്നെ പറഞ്ഞത് മുഴുവന്‍ കേട്ട് ചമ്മിപ്പോയ കഥകളും അച്ഛമ്മ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്....

മഴക്കാലത്ത്‌ കുളങ്ങള്‍ കാണാന്‍ നല്ല രസമാണ്... ഇളം നീല നിറത്തില്‍ കരയ്ക്കൊപ്പവും കര കവിഞ്ഞും.. നിറവിന്റെ പ്രതീകമായി.. കുഞ്ഞു മീനുകളും, തവള പൊട്ടലുകളും, നീര്‍ക്കോലികളും, ആമ്പലും ചിലപ്പോള്‍ താമരയും, കുളത്തിന്റെ നീലയ്ക്ക് ചുറ്റും കരയുടെ പച്ചപ്പും... പക്ഷെ കുളത്തില്‍ ഇറങ്ങാനൊന്നും എന്നെ കിട്ടില്ല... അരയ്ക്കു മേലെ വെള്ളം പേടിയാണ്.. കാലുകള്‍ കൊണ്ട് വെള്ളം തെറിപ്പിച്ചു വെറുതെ കുളത്തിലേക്ക്‌ നോക്കിയിരിക്കും... അമ്മയൊ, ലൈല ചേച്ചിയോ, സുബു ചേച്ചിയോ ഒക്കെ തോര്‍ത്തില്‍ മീന്‍ പിടിച്ചു തരും അത് ഒരു ചേമ്പിലയിലെ വെള്ളത്തില്‍ നീന്തിക്കളിക്കുന്നത് എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം .. ചിലപ്പോള്‍ തവളപൊട്ടലും പെടും.. പച്ചചേമ്പിലക്ക് ആ വെള്ളത്തിലൂടെ നോക്കുമ്പോള്‍ വെള്ളി നിറമാണ്!

നല്ല നിറഞ്ഞ കുളങ്ങള്‍ക്കു ലൈഫ് ബോയിന്റെയും, രാധാസിന്റെയും, 501 ന്റെയും കൂടിക്കലര്‍ന്ന മണമാണ്... വെള്ളം കുറവാണെങ്കില്‍ വെറും 501 ബാര്‍ സോപ്പിന്റെ മണം..! കുളത്തിലെ വെള്ളത്തിനും ഏകദേശം 501 ന്‍റെ നിറമായിരിക്കും...

ഇന്നിപ്പോള്‍ തായാട്ട് കുളത്തിലേക്കാണ് എല്ലാരും പോണത്.. ഇന്നലെ മുംതാസ് പോയിരുന്നു.. നിറഞ്ഞു നില്‍ക്കുന്നുണ്ടത്രേ.. ആമ്പല്‍ പൂവുണ്ട് .. പടവുകള്‍ ഒന്നുമില്ലെങ്കിലും കാണാന്‍ നല്ല ചന്താത്രേ! ..

എനിക്കിപ്പോ പനിയില്ല.. ഞാനും വര്ണൂ..

കുറെ ദൂരംണ്ട്.. വെയിലത്ത് നടക്കൂം വേണം.. ഇന്ന് അച്ഛമ്മയ്ക്കു തുണയായിട്ടു ഇവിടെയിരുന്നോ..
അമ്മയും വിടുന്ന മട്ടില്ല.

നിനക്കറിയോ മുംതാസേ.. തായാട്ട് കുളത്തിലേക്കുള്ള വഴി? അമ്മ ന്നെ കൊണ്ടോയില്ല!

തെന്നെ?  യ്യ് പോര് .. മ്മക്ക് പുവ്വാ...

ഞങ്ങളെ ദൂരത്ത്‌ നിന്നും കണ്ടപ്പഴേ ചുള്ളി പൊട്ടിക്കാന്‍ നോക്കിയ അമ്മയെ സുബു ചേച്ചി തടഞ്ഞു ..
അവളാ കല്ല്‌ മ്മല് ഇരുന്നോട്ടെ സുമേ.. അവ്ടെ തണല് ണ്ട്...
കുളത്തിലെ വെള്ളത്തില്‍ കാലിട്ടടിച്ചു...വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്ന തവളമുട്ടയെക്കാളും വലുപ്പത്തില്‍ പതയുണ്ടാക്കി കൊണ്ടിരുന്ന എന്‍റെ കയ്യില്‍ നിന്നും സോപ്പ് ..ബ്ലും .. വെള്ളത്തില്‍!
അതെടുക്കാന്‍ കുനിഞ്ഞതെ ഓര്‍മ്മയുള്ളൂ .. പിന്നെ കണ്ണ് പതുക്കെ തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ ... ഞാനൊരു തെങ്ങോല പിടിച്ചു കിടക്കുന്നു .. മുട്ടില്‍ കൈ വച്ചു കുനിഞ്ഞു എന്‍റെ കണ്ണിലേക്കു തുറിച്ചു നോക്കുന്ന മുംതാസ്.. പിന്നെ ഏതൊക്കെയോ മുഖങ്ങള്‍ പരിചയമുള്ളത് പോലെ ... "ഓള് കണ്ണ് തൊറന്ന്.." മുംതാസ് ഉറക്കെ പ്രഖ്യാപിച്ചു!
അതിനു മുന്‍പ് നടന്ന കഥ പിന്നീട് തിരിച്ചു വരുന്ന വഴിയില്‍ മുംതാസ് ഉവാച:
"യ്യ് .. വെള്ളത്തില് വീണ്... അന്‍റെ തലേം കയ്യും മാത്രം മോളില്ക്ക്.. പോന്തൂം താവൂം ചെയ്ത്...   ന്‍റെ മോളേ.. ച്ച് ട്ട് അന്‍റെ അമ്മ കൊളത്തില്‍ക്ക് ചാടി.. ന്‍റെ ബദരീങ്ങളേ.. രണ്ടാള്‍ക്കും നീന്താറിയൂലലോ.. ച്ച് ട്ട്.. സുബൂം ചാടി ... ഇങ്ങള് രേണ്ടാളേം രെക്ഷിച്.."

നന്ദിപൂര്‍വ്വം ഒന്ന് തിരിഞ്ഞു നോക്കി സുബു ചേച്ചിയെ.. പിന്നെ ഒളി കണ്ണിട്ടു അമ്മയെയും...

അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത് അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...

ഹോ!!! .. എപ്പഴും പറയാറുണ്ട് .. പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!! ഞാന്‍ വിറച്ചിരുന്നു ...

നല്ലോണം പഴുത്ത ചട്ടുകം ഒരു കിണ്ണത്തിലെ വെള്ളത്തിലിറക്കി തണുപ്പിച്ചപ്പോഴാണ് എന്‍റെ ഉള്ളും തണുത്തത്.. എന്നിട്ടാ വെള്ളം കുടിക്കാന്‍ പറഞ്ഞു... എന്‍റെ വിളര്‍ച്ചയ്ക്ക് അച്ഛമ്മയുടെ അയണ്‍ ടോണിക്ക്!

എല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ അമ്മ അടുത്ത് വന്നു എന്‍റെ പുസ്തകമെടുത്ത് മുന്നില്‍ വച്ചു ... പ്രതിജ്ഞ! വായിക്ക്! ഉറക്കെ വായിക്ക്...
ഇന്ത്യ എന്റെ രാജ്യമാണ്‌.  എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.  സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

മതി .. ആ  അവസാനത്തെ വാചകം നൂറ് പ്രാവശ്യം വായിച്ചിട്ട് അവിടെ നിന്നു എണീച്ചാ മതി!... എനിക്ക് പുറത്തേയ്ക്ക് കേള്‍ക്കണം... അമ്മ തുണി ഉണങ്ങാനിടാന്‍ പോയി.. ഞാന്‍ പ്രതിജ്ഞ തുടര്‍ന്നു..       

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
...................................................

Sunday, August 22, 2010

ആനേങ്ങാട്ടെ ഓണം!

കുട്ട്യേ.. ആ രേവി വന്നാല്‍ ..ദാ ഇവിടെ തറ ണ്ടാക്കാന്‍ പറയണം.. ഇത്രയും ഉയരം വച്ചാ മതി.. പറയ്ണ കേക്കുണുണ്ടോ യ്യ്..  അച്ചമ്മ ചെങ്കല്ല് കൊണ്ട് മുറ്റത്ത് ഒരു വട്ടം വരച്ചു..
മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം... ന്നാ പൂവിടുമ്പോള്‍ നടു തെറ്റില്ല...
ഞാനിത്തിരി ചാണകം കിട്ട്വോ നോക്കട്ടേ.. തറ മെഴുകാനുള്ളതെങ്കിലും കിട്ട്യാ മതിയായിരുന്നു...
അത്തം പടിക്കലെത്തി... ഒരു പണ്യൂം ആയിട്ടില്ല... ഇനിപ്പൊ ഓരോരുത്തര് വരാനും തൊടങ്ങ്വല്ലൊ... അച്ചമ്മ ഒരു കൊട്ടയുമെടുത്ത് പടി കടന്ന് പോയി...

ഓണത്തിന് എല്ലാവരും വരും.. അച്ഛമ്മയുടെ എല്ലാ മക്കളും... പേരക്കുട്ടികളും... എല്ലാരും കൂടെ നല്ല രസമായിരിക്കും.. ഒച്ചയും ബഹളവും... കളികളും....
അത്തത്തിന് അച്ചമ്മയാണ് പൂവിടുക... തറയില്‍ നല്ലോണം ചാണകം മെഴുകി... ആ കറുത്ത തറയില്‍ .. തൂവെള്ള തുമ്പപ്പൂവിട്ടാല്‍ .. കാണാന്‍ തന്നെ എന്തു രസമാണ്..
പിറ്റെ ദിവസം മുതല്‍ പൂവിടല്‍ എന്റെ പണിയാണ്..

അവിടെയുള്ള കുട്ട്യോളൊക്കെ കൊട്ടയെടുത്ത് നടക്കും പൂ പറിക്കാന്‍.. പക്ഷെ അച്ചമ്മ എന്നെ വിടില്ല...
"നമ്മടെ തൊടീലെ പൂക്കള്‍ തന്നെ മതി ...അതെന്നെ കൊറേ ണ്ടല്ലൊ"
ശരിയാണ്.. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെട്ടിരുന്ന വെല്യാന്റി.. ഓരോ പ്രാവശ്യം വരുമ്പോഴും.. ഓരോ ചെടി വയ്ക്കും... അതുകൊണ്ട് ഞങ്ങടെ മുറ്റത്തും തൊടിയിലും തന്നെ ധാരാളം പൂക്കള്‍ ഉണ്ടായിരുന്നു..
നടൂല് വക്കാന്‍ എപ്പൊഴും അടുക്ക് ചെമ്പരുത്തി.. അല്ലെങ്കില്‍ കുമ്പളപ്പൂ.. പിന്നെ അതിനു ചുറ്റും ഓരോ പൂക്കളൊ ഇതളുകളോ വട്ടത്തില്‍ ഇട്ട് വരും തറ നിറയും വരെ.. പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍... എല്ലാം തലേന്ന് തന്നെ പൂമൊട്ടായി പറിച്ച് ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വയ്ക്കും .. രാത്രി അതെടുത്ത് മുല്ലത്തറയിലെ മുല്ലച്ചെടികള്‍ക്കിടയില്‍ വയ്ക്കും.. രാവിലെ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവും.. രണ്ടു കുംബിള്‍ ഉണ്ടാവും.. ഒന്ന് വീട്ടിലേക്ക് ..ഒന്ന് സ്കൂളിലേക്ക്..  തലേ ദിവസത്തെ പൂക്കള്‍ മാറ്റി... ഒട്ടിപ്പിടിച്ചു കിടക്കുന്ന കാശിത്തുമ്പയൊക്കെ ചുരണ്ടിക്കളഞ്ഞു പുതുതായി ചാണകം മെഴുകി പുതിയ പൂക്കളം ദിവസവും തീര്‍ക്കും..
അവസാനത്തെ മൂന്നു ദിവസം പൂക്കളത്തിനെക്കാള്‍ പ്രാധാന്യം മാക്കോലത്തിനാണ്.. പച്ചരിയും കാവത്തിന്റെ വള്ളിയും ചേര്‍ത്ത് അരച്ചാണ് ഈ മാവുണ്‍ടാക്കുക.. അത് ഒരു നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒറ്റ ഒഴുക്കിന് തറയ്ക്ക് ചുറ്റും കോലം വരയ്ക്കണം.. തറയ്ക്ക് നടുവില്‍ ഓര്‍ പീഠം വയ്ച്ച് അതിനു മുകളില്‍ ഒരു നാക്കില കഷണം വയ്ക്കും.. പിന്നെ അതിനു മുകളില്‍ മാതേര് വയ്ക്കും.. പശിമയുള്ള കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മൂന്നു രൂപങ്ങള്‍ .. നടുവിലത്തേത്തിനു കുറച്ചു നീളം കൂടുതല്‍.. വെല്യാന്റി ബാക്കിയുള്ള കളിമണ്ണ് ഞങ്ങള്‍ക്കൊക്കെ തരും.. ഞങ്ങളത് കൊണ്ട് ചെറിയ കലങ്ങളും, പച്ചക്കറികളും, പാവകളും, അപ്പോള്‍ തോന്നുന്നതൊക്കെ ഉണ്ടാക്കി മാതേരിനു ചുറ്റും വയ്ക്കും .. ചെറിയ ഈര്‍ക്കിലി കഷണങ്ങളില്‍ പൂക്കള്‍ കോര്‍ത്തു മാതേരില്‍ കുത്തി വയ്ക്കും .. മാവ് കൊണ്ടു അലങ്കരിക്കും .. ഒരു കാലുള്ള ഓലക്കുട മാതേരിനു മറയായി വയ്ക്കും...  
ഉത്രാടം കുട്ട്യോള്‍ടെ ഓണമാണ്.. അന്നാണ് ഞങ്ങളൊക്കെ ആദ്യത്തെ കോടിയുടുക്കുക...  അന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് "ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" എന്ന പാട്ടൊക്കെ പാടി ആളുകള്‍ വരുന്നതും .. പാട്ട് പോലെ ഉത്രാടത്തിന് പാടും .. ദക്ഷിണ വാങ്ങില്ല .. തിരുവോണത്തിന്‍ നാള്‍ രാവിലെ വന്നു ദക്ഷിണ വാങ്ങും..

വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നതും ഉത്രാടത്തിനാണ്... ആദ്യം എല്ലാ വിഭവങ്ങളും ഒരിലയില്‍ വിളമ്പി ഈ മാതേരിനു നിവേദിച്ചിട്ടേ.. എല്ലാവര്‍ക്കും സദ്യ വിളമ്ബൂ..  ആദ്യം ഉപ്പ്, പിന്നെ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, വടുകപ്പുളി നാരങ്ങ, പുളിയിഞ്ചി, ഓലന്‍, കാളന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കു പുരട്ടി അല്ലെങ്കില്‍ ഉപ്പേരി,  ചേന വറുത്തത്, പഴം, പപ്പടം.. ഇത്രയും ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.. പിന്നെ ചോറ്, സാമ്പാര്‍ ഒക്കെ കൂട്ടി ഒരു ഊണ് ... അപ്പോഴേയ്ക്കും പായസം വിളമ്പി തുടങ്ങും.. അരിയും, ശര്‍ക്കരയും, തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ  ചൂടുള്ള പായസം വാഴയിലയില്‍ വിളമ്പുമ്പോള്‍ തന്നെ ഒരു സുഖിപ്പിക്കുന്ന മണമാണ് ...അതില്‍ പഴവും പപ്പടവും കുഴച്ചു കൂട്ടി കഴിച്ചാലോ ..ഹോ!

സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും കോലായില്‍ ഒത്തു ചേരും .. ഓരോ നാട്ടിലെ വിശേഷങ്ങളും, പഴയ കഥകളും ... അധികവും ആ സമയത്താണ് പടിക്കലില്‍ ഒരു കൂക്കിവിളിയുണ്ടാവുക.. നായടിയാണ് ... അച്ഛമ്മ ഒരിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി പടിക്കല്‍ വയ്ക്കും ... കുറച്ചു കഴിഞ്ഞ് അവിടെ ചെന്ന് നോക്കിയാല്‍ ഇല വച്ചിടത്ത്‌ ഒരു ഉറി ഉണ്ടാവും.. വീട്ടുകാര്‍ വീണ്ടും നാട്ടു വര്‍ത്തമാന ങ്ങളിലേക്ക് ..
ഞങ്ങള്‍ കുട്ടികള്‍ പടിഞ്ഞാറെ പുളിയില്‍ കെട്ടിയ ഊഞ്ഞാലിലേക്കും ...

Monday, August 2, 2010

അച്ഛമ്മയുടെ ചൂരല്‍പ്പഴം

നല്ല പെട വച്ച് തരും ...
ചൂരല്‍ പഴത്തിന്‍റെ കുറവുണ്ട്...
പുളി വാറലോണ്ട് വരിയും...
എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അച്ഛമ്മ ഭീഷണി പ്പെടുത്തും.. പക്ഷെ അന്നന് വരെ ഒന്ന് കൈ വീശുക പോലും ചെയ്തിട്ടില്ല ... അന്ന് വരെ..
അന്ന് ഞാനും അച്ഛമ്മയും ഇത്തയും പുളി കുരു കളഞ്ഞ് ഉണക്കാനിടുകയായിരുന്നു... അപ്പോഴാണ് ഒരു ഗ്രാമ സേവിക അത് വഴി വന്നത്...
കുട്ടീ .. കുടിക്കാനിത്തിരി വെള്ളം തര്വോ...
അവര്‍ പരമ്പില്‍ കിടന്ന ഒരു പുളിയെടുത്തു വായിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു ...
അകത്തേക്ക് പോകുന്ന എന്നെ തിരിഞ്ഞു നോക്കി അവര്‍ ചോദിച്ചു .. "അല്ല.. ഇതേതാ ഈ കുട്ടി?"
അച്ഛമ്മയുടെ മറുപടിയൊന്നും ഞാന്‍ കേട്ടില്ല..
വെള്ളമെടുത്തു വന്ന എന്നോട് അവര്‍ ചോദിച്ചു .. "കുട്ടിക്ക് അമ്മേക്കാണാന്‍ തോന്നില്ലേ?"
"തോന്നും" എന്ന് പറഞ്ഞ് ഞാന്‍ വീണ്ടും എന്‍റെ ചിരട്ടയില്‍ പുളിങ്കുരു പെറുക്കിയിടാന്‍ തുടങ്ങി..
അവര്‍ നിര്‍ത്തിയില്ല ... "കണ്ടോ.. കുട്ടിക്ക് സങ്കടണ്ട് ... പറയ്ണ് ല്ലാന്നേള്ളൂ ... ഈ പ്രായത്തിലെ കുട്ട്യോള് അമ്മടെ കൂടെത്തന്നെ വളരണം .. ഇങ്ങക്ക് ഒറ്റയ്ക്ക് പറ്റില്ലെങ്കില്‍ മക്കളെ കൂടെ പോയിക്കൂടെ?"
ഈ പറയുന്നതൊന്നും കേട്ട ഭാവം അച്ഛമ്മ കാണിച്ചില്ല .. പക്ഷെ ഈ കഥ കേട്ടു പുളിയുടെ കാര്യം മറന്നു വായും പൊളിച്ചിരുന്ന  ഇത്തയെ കണ്ടിട്ട് അച്ഛമ്മയ്ക്ക് കലി കേറി.. "ഇത്തനേ.. അണക്കെന്താ പണിയൊന്നൂല്ലേ?.. ആ ചെമ്പിലേക്ക് രണ്ട് കൊടം വെള്ളം കോരി പാര്‍ന്നൂടെ?"
കേട്ട പാതി കേള്‍ക്കാത്ത പാതി ഇത്ത കുടമെടുത്ത് കിണറ്റിന്‍ കരയിലേക്കോടി..
പന്തികേട്‌ മണത്തറിഞ്ഞ സേവികയും സ്ഥലം വിട്ടു...
നെനക്ക് പഠിക്കാനൊന്നുമില്ലേ മോളേ.. നീ പോയി പഠിക്ക്.. അരക്കൊല്ല പരീക്ഷയല്ലേ നാളെ തൊടങ്ങ്ണത് ... ജയ പറഞ്ഞല്ലോ...
ഞാന്‍ ഒക്കെ പഠിച്ചു..
എപ്പ പഠിച്ചു .... പുസ്തകം കൈ കൊണ്ട് തോട്ണത് ഞാന്‍ കണ്ടിട്ടില്ല ... പോയി പഠിക്ക് കുട്ടീ ...
ഈ കൊട്ടയിലെ പുളി കഴിഞ്ഞിട്ട് പുവ്വാം...
ആങ്ഹാ ... അത്രയ്ക്കായോ അനുസരണക്കേട്‌ !... അച്ഛമ്മ ചെമ്പരത്തിയില്‍ നിന്നു ഒരു വടി പൊട്ടിക്കുന്നതേ കണ്ടുള്ളൂ ... പിന്നെ മുട്ടിനു താഴെ ഒരു നീറല്‍... പിന്നെ കരച്ചിലും ബഹളമൊന്നും അച്ഛമ്മയുടെ അടുത്തു വിലപ്പോവില്ലെന്ന നല്ല ബോധമുള്ളത് കൊണ്ട് പുസ്തകമെടുത്തു മുന്നില്‍ വച്ചു..
അരക്കൊല്ല പരീക്ഷയാണെന്ന് അച്ഛമ്മ പറഞ്ഞിട്ടാണ് അറിഞ്ഞത്.. നാളെ എന്താണാവോ പരീക്ഷ ... എന്തായാലും ഒരു നല്ല പദ്യമെടുത്തു നീട്ടി ചൊല്ലി...
ആരണ്യം തന്നില്‍ല്‍ല്‍ല്‍... പിടീ... പെട്ടിതൂ ...
അപ്പോഴാണ്‌ നീറുന്ന ഭാഗത്ത് രണ്ട് മൂന്നു ചെറിയ ചോരമുത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്..
അച്ചമ്മേ... അച്ഛമ്മ അടിച്ചിട്ട് ചോര വന്നു...
പറയുന്നതിന് മുന്‍പ്... രണ്ട് ഭാഗവും അമര്‍ത്തി മുത്തുകളുടെ വലുപ്പം കൂട്ടാന്‍ നോക്കി.. പക്ഷെ ചെറിയ മുറിയായത് കൊണ്ട് പറ്റിയില്ല ..
ഓ ന്‍റെ കുട്ട്യേ .... അച്ഛമ്മ ഓടി വന്നു അവിടെ വെളിച്ചെണ്ണ പുരട്ടി...
പിറ്റേ ദിവസം സ്കൂളില്‍ പോയപ്പോഴാണ് അറിഞ്ഞത് കണക്കാണ് പരീക്ഷ! എന്തായാലും പരീക്ഷ എളുപ്പം മാര്‍ക്ക് നൂറില്‍ നൂറ്... എനിക്ക് മാത്രമല്ല ... സീനയ്ക്കും മായയ്ക്കും ..
സ്ലേറ്റിലെ നൂറ് മായാതെ വൈകുന്നേരം വരെ സൂക്ഷിച്ചു ... അച്ഛമ്മയെ കാണിക്കാന്‍ ...
കണ്ടോ.. അച്ഛമ്മ അടിച്ചാലെന്താ... കുട്ടി നല്ലോണം പഠിച്ചില്ലേ .. കണ്ടോ മാര്‍ക്ക്... അച്ഛമ്മയ്ക്ക് സന്തോഷമായി ..
എല്ലാവരും ഒത്തുകൂടുന്ന ദിവസങ്ങളിലൊക്കെ അച്ഛമ്മ ഈ അടിയെ പറ്റിയും മാര്‍ക്കിനെ പറ്റിയും എല്ലാരോടും പറയുമായിരുന്നു...
തലേ ദിവസം പദ്യമായിരുന്നു പഠിച്ചതെന്നും മാര്‍ക്ക് കിട്ടിയത് കണക്കിനാണ് എന്നും എല്ലാര്‍ക്കും അറിയുമായിരുന്നു ... അച്ഛമ്മയ്ക്കും!  പക്ഷെ ആരും അത് തിരുത്താന്‍ പോയില്ല!  

Tuesday, May 4, 2010

മുംതാസ്

മുംതാസ്
കാക്കടേം താത്തടേം എളേ മോള്..
കാവല്‍ പുരക്കാര്‍ എന്ന കാപ്പ്രക്കാര്‍ ... ഞങ്ങളുടെ അയല്‍പക്കം.. വീട്ടിലെ ഓരോ അംഗങ്ങളുടെയും പ്രായത്തിനനുസരിച്ച് ഈ വീട്ടിലൊരു കൂട്ടുണ്ട്.  അച്ഛമ്മക്ക്‌ വെല്ലിമ്മയും, കുഞായിച്ചുമ്മയും.. വെല്യാന്റിക്ക് മറിയത്താത്ത.. അമ്മയ്ക്കും ലീലാന്റിക്കും  മറിയാന്റി, സുബുചേച്ചി, റസിയാന്റി.. അച്ഛന് ഹംസാജി.. നിജൂന് ഷജീര്‍..  എന്തിനു.. സാബുവിന് കൂട്ട് അവിടെ മട്ട ... ഈ കുരയ്ക്കാന്‍ മാത്രം അറിയാവുന്ന വീരശൂരപരാക്രമികളെ ക്കുറിച്ച് പിന്നെ പറയാം...ഏതായാലും എന്‍റെ ഏറ്റവും വലിയ ചങ്ങാതി ഈ മുംതാസ് ആയിരുന്നു.  മുക്കാല്‍ പാവാടയും, ജമ്പറും, മക്കനയും വേഷം.  മദ്രസയില്‍ പോകുമ്പോള്‍ മാത്രം അവള്‍ മുഖം മക്കനയിടും... സുന്ദരി, വായാടി, ഒരു സ്ഥലത്തും അടങ്ങിയിരിക്കാതെ തുള്ളി തെറിച്ചു നടക്കുന്ന പ്രകൃതം... ലോകത്താരെയും പേടിയില്ല.. ഞങ്ങളെല്ലാവരും കാക്ക എന്ന് വിളിച്ചിരുന്ന അവളുടെ അച്ഛനെയൊഴിച്ച്...

മുത്തങ്ങപ്പുല്ലിന്റെ ചോട്ടിലെ കറുത്ത മുത്തങ്ങക്ക് രുചിയുണ്ടെന്ന് എനിക്ക് പറഞ്ഞു തന്നവള്‍, കുഴികളുള്ള വെട്ടുകല്ലില്‍ ഉരച്ചെടുത്താല്‍ പലനിറത്തിലുള്ള ചാന്ത് കിട്ടുമെന്ന് കാട്ടി തന്നവള്‍, ഉണങ്ങികിടക്കുന്ന കണ്മഷി കൂട്ടില്‍ വെളിച്ചെണ്ണയൊറ്റിച്ച് വെയിലത്ത് വച്ചു ഉപയോഗിക്കാന്‍ പഠിപ്പിച്ചവള്‍, ജീവിതത്തിലാദ്യമായി ടേപ്പ് റിക്കോര്‍ഡര്‍ എന്തെന്നും ലിപ്സ്ടിക് എന്തെന്നും ആരും കാണാതെ ഹംസകാക്കയുടെ റൂമില്‍ കൊണ്ട് പോയി കാണിച്ചു തന്നവള്‍, അടുപ്പിലെ കനലില്‍ ചക്കക്കുരു ഇട്ടു ചുട്ടു തിന്നാന്‍ പഠിപ്പിച്ചവള്‍, പനംപട്ടക്കുള്ളില്‍ ഒളിഞ്ഞിരുന്നു ഓന്തിന്റെ നിറം മാറുന്നത് കാത്ത്‌ എന്നോടോപ്പമിരുന്നവള്‍,  തേക്കിന്‍റെ തളിരില ഞെരടിയാല്‍ ചുമക്കുമെന്നു അറിയുന്നവള്‍, വാഴപ്പൂവിന്റെ തേന്‍ എടുക്കാന്‍ പഠിപ്പിച്ചവള്‍... പറഞ്ഞു തുടങ്ങിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല... എന്‍റെ മൂന്നു കൊല്ലത്തെ ആനമങ്ങാട് വാസത്തില്‍ ഇവളില്‍ നിന്നു ഞാന്‍ കുറെ പഠിച്ചു.. കുറെ അടിയും വാങ്ങിയിട്ടുണ്ട് കാക്കയുടെ കയ്യില്‍ നിന്ന്... കാക്ക അറിയാതെ പോയ എത്രയോ കുരുത്തക്കേടുകള്‍ ഇപ്പോള്‍ ഓര്‍ത്താല്‍ ചിരി വരും...

എന്നും രാവിലെ തന്നെ ഇല്ലിവേലിയുടെ അടുത്തു നിന്ന് ഒരു വിളി കേള്‍ക്കാം... എന്തെങ്കിലും പറയാനുണ്ടാവും അവള്‍ക്ക്.. ചിലപ്പോള്‍ എവിടെയെങ്കിലും വെള്ളത്തണ്ടു കണ്ടു വച്ചിട്ടുണ്ടാവും .. അത് പറിക്കാന്‍ വിളിക്കും... അല്ലെങ്കില്‍ അവരുടെ വീട്ടിലാരെങ്കിലും വിരുന്നുകാര്‍ വന്ന വിശേഷം പറയാനുണ്ടാവും ... 

അണക്ക് ചപ്പല്‍ ന്ന് പറഞ്ഞാ എന്താന്നറിയ്വോ?
ചെരുപ്പല്ലേ?
ഓ .. അപ്പ അണക്ക് അറിയും ല്ലേ? ഇന്‍റെ ബോംബേന്നു വന്ന ചേച്ചിമാര് ചപ്പല്‍ ന്നാ പറയണത്..!

ഇന്ന് ചോറും കൂട്ടാനും ണ്ടാക്കി കളിക്കാം.. യ്യ്  ഇങ്ങ് ട്ട് പോര്..

അസീസും സലിയും വീട് വച്ചു തരും.  മതിലിനോടടുത്ത് രണ്ട് നീളമുള്ള വടി കുത്തി വച്ച് അതിനു മുകളില്‍ പനമ്പട്ട വച്ചാല്‍ വീടായി... ഒരു കുഴിയുണ്ടാക്കി മൂന്നു കല്ല്‌ വച്ച് അടുപ്പുണ്ടാക്കും.. ഒരു വക്കു പൊട്ടിയ അലുമിനിയപ്പാത്രം  ഞങ്ങള്‍ക്ക് കളിക്കാന്‍ മറിയത്താത്ത തന്നിരുന്നു .. അത് വെണ്ണീറൊക്കെയിട്ട് തേച്ചുമോറി.. വെള്ളമൊഴിച്ച് അടുപ്പത്തു വയ്ക്കും .. അതിലേക്കു തൊടിയില്‍ നിന്ന് പെറുക്കിയ പുളി, പഴുത്ത ചെറിയ ചുണ്ടങ്ങ, ചീനാപ്പറങ്കി, ഉപ്പ്.. ഒക്കെയിട്ട് തിളപ്പിക്കും.. പിന്നെ ചൂടാറിയ ശേഷം പ്ലാവില കുമ്പിള്‍ കൊണ്ട് അത് ഓരി വയ്ക്കും..ഉപ്പും പുളിയും എരിയും...അതിനു വല്ലാത്ത രുചിയായിരുന്നു.. എല്ലാത്തിനേക്കാളും അത് ഞങ്ങള്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതാണെന്ന അഭിമാനവും..

വേറൊരു ദിവസം അവള്‍ എന്നോട് തൊടിയില്‍ നിന്ന് മഞ്ഞള്‍ മാന്തി വരാന്‍ പറഞ്ഞു...
എന്തിനാന്നൊക്കെ യ്യ് ബടെ വരുമ്പോ പറയാം.. കൊണ്ടോര്..
രണ്ട് കഷണം പച്ച മഞ്ഞള്‍ അച്ഛമ്മ കാണാതെ പറിച്ച്‌ .. ഇല്ലി വേലിയില്‍ ഞങ്ങള്‍ ഉണ്ടാക്കിയ ഓട്ടയിലൂടെ നൂന്നു കേറി.. അവള്‍ രണ്ട് പച്ച ഈര്‍ക്കിലി കഷണങ്ങളുമായി കാത്തു നില്‍ക്കുന്നുന്ണ്ടായിരുന്നു..
ഒരു സാധനോം കൂടി വേണം .. യ്യ് വെല്ലിമ്മാടെ മുറുക്കാന്‍ പെട്ടീന്ന് ചുണ്ണാമ്പ് ചോയ്ക്ക്യോ? ഞാന്‍ ചോയിച്ചാ തരില്ല..

വെല്ലിമ്മയോട് ചുണ്ണാമ്പ് ചോദിച്ചപ്പോള്‍ ലത്തീഫ് കാക്ക കളിയാക്കി .. നീയാരെടി.. കള്ളിയങ്കാട്ട് നീലിയോ? ചുണ്ണാമ്പ് ചോയിച്ചെറങ്ങീരിക്ക്‌ണ്..

എനിക്കത് മനസ്സിലായില്ലെങ്കിലും ചുണ്ണാമ്പ് കിട്ടിയ സന്തോഷത്തില്‍ അതിനു മറുപടി പറയാതെ ഞാന്‍ ഓടി..
അപ്പോഴേക്കും മുംതാസ് മഞ്ഞളിന്റെ ഒരു ഭാഗം ചെത്തി അതില്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തി ഒരു ചെറിയ കുഴിയുണ്ടാക്കിയിരുന്നു .. 
ഇനി ഇതില്‍ ചുണ്ണാമ്പ് ഇട്ടു കുത്തിയാല്‍ ചോന്ന് ചോന്ന് വരും.. ന്ന് ട്ട് ..മ്മക്ക് ഇതോണ്ട് മൈലാഞ്ചി ഇടാം..
അവള്‍ പറഞ്ഞത് സത്യം! അത് ചുമപ്പു നിറമായി മാറി..അത് അതേ ഈര്‍ക്കില്‍ കൊണ്ട് കയ്യില്‍ വരഞ്ഞ് ഞങ്ങള്‍ മൈലാഞ്ചി ഇട്ടു..

അന്ന് ഇല്ലി വേലിക്കല്‍ അവള്‍ പ്രത്യക്ഷപ്പെട്ടത് ഒരു കോഴിയേയും കൊണ്ടായിരുന്നു ... അവളുടെ പുള്ളിപ്പെട്ടക്കോഴി ..
ഈനെ ചെതല് തീറ്റിക്കാന്‍ പോകാം .. യ്യും പോര്..  മാഷെ വീടിന്റെ മുന്നിലെ പോസ്റ്റുംമ്മല് ചെതല്ണ്ട്..
പോസ്റ്റിലെ ചിതല്‍ കുറേശ്ശെ ഇളക്കി കൊടുത്താല്‍ കോഴി ചിതലൊക്കെ കൊത്തി തിന്നോളും.... ഒരു പോസ്റ്റ്‌ കഴിഞ്ഞപ്പോ.. അടുത്ത പോസ്റ്റ്‌ .. അങ്ങനെ കുറച്ചു ദൂരം പോയി.. 
ഇതാ ചിന്നമ്മൂന്‍റെ പെരക്കുട്ടിയല്ലേ.. ഇയ്യെന്താ കുട്ടീ ഇവ്‌ടെ?.. എന്തോ തലച്ചുമടായി പോകുകയായിരുന്നു ചക്കി അത് വഴി.. ഞങ്ങള്‍ കോഴീനെ ചെതല് തീറ്റിക്കാന്‍ വന്നതാ..
ചക്കി പോയ വഴിയിലേക്ക് തുറിച്ചു നോക്കിയിരുന്ന മുംതാസ് പെട്ടെന്ന് ഞെട്ടി ചാടിയെണീറ്റു...
പടച്ചോനേ.. ഇക്ക് അപ്പളേ തോന്നി ചക്കി കൊളുത്തീട്ട്ണ്ടാവുംന്ന്.. ചിന്നമ്മു അതാ വര്ണൂ ...
അച്ഛമ്മ വളരെ വേഗത്തില്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു .. വഴിയില്‍ നിന്ന ശീമകൊന്നയില്‍ നിന്ന് ഒരു വടിയുണ്ടാക്കി .. അതിലെ ഇലയൊക്കെ വലിച്ചു പറിച്ച്‌..
നീ പേടിക്കണ്ട അച്ഛമ്മ അടിക്കും ന്നൊക്കെ പറയും അടിക്കില്ല... എന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ മുംതാസിനെ കാണാനില്ല ... അവള്‍ ഇടവഴിയിലേക്ക് ചാടി, ഒരു കൈ കൊണ്ട് കോഴിയും മറ്റേ കൈ കൊണ്ട് മക്കനയും പിടിച്ചു ഓടുകയായിരുന്നു ...!!!!


നടക്ക് കുട്ട്യേ വീട്ടിലേക്ക്.. യ്യ് എനിക്കിങ്ങനെ എടങ്ങേരുണ്ടാക്കല്ലേ... അന്നേ കാണാണ്ട് ഞാന്‍ പേടിച്ച് പോയി.. അച്ഛമ്മ വടി വഴിയിലേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു..

ഞാന്‍ പറഞ്ഞില്ലേ അച്ഛമ്മ അടിക്കുംന്നൊക്കെ പറയും.. പക്ഷെ അടിക്കില്ല.. പക്ഷെ കിട്ടി ഒരു ദിവസം.. ആ കഥ ഞാന്‍ പിന്നെ പറയാം... 

Saturday, April 24, 2010

ഇന്നമ്മ

 സ്കൂള് വിട്ടു വന്ന്‌ പടി കടക്കുമ്പോഴാണ് ശ്രദ്ധിച്ചത് ....ആരോ തിണ്ണയിലിരിക്കുന്നു.. അവര്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ മാടി വിളിച്ചു... ആരായിരിക്കും ... ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ... ഏതായാലും ഞാന്‍ വേഗം അവരുടെ അടുത്തെത്തി .. അപ്പോഴാണ് ശ്രദ്ധിച്ചത് .. അവര്‍ അപ്പോഴും പടിക്കലേക്കു നോക്കിയാണ് ചിരിക്കുന്നത്...അപ്പോള്‍ അത് എന്നോടായിരുന്നില്ല!!

ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി...അച്ഛമ്മയുടെ പ്രായം തോന്നിക്കും... വെളുത്ത മുണ്ടും വെളുത്ത ബ്ലൌസും ...

പെട്ടെന്ന് ആ മുഖത്തെ ചിരി മാഞ്ഞു... തിണ്ണയില്‍ നിന്നിറങ്ങി ആരെയോ ചീത്ത പറയുന്ന പോലെ പിറുപിറുത്തു ... പിന്നെ ശബ്ദം ഉറക്കെയാവാന്‍ തുടങ്ങി ... "ഓളാ... ആ കുരുപ്പാ എല്ലേറ്റിനും കാരണം..കൊല്ലും ഞാന്‍ അയിനെ!"

അച്ചമ്മേ ....ഉറക്കെ വിളിച്ചു കൊണ്ട് ഓടിയെന്നായിരുന്നു വിചാരിച്ചത് .. പക്ഷെ ഒച്ച പുറത്തു വന്നില്ലെന്ന് മാത്രമല്ല .. ഒരിഞ്ചു പോലും നീങ്ങാന്‍ പറ്റാതെ അവിടെ ഉറഞ്ഞു പോയതായിരുന്നു ഞാനെന്നു പിന്നെയാണ് മനസ്സിലായത്‌... അവര്‍ എന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി ... ഞാന്‍ പിന്നീട് പതുക്കെ അകത്തു വന്നപ്പോള്‍ അവര്‍ കസേരയിലിരുന്നു കരയുകയായിരുന്നു ...

ങ്ഹാ.. മോളേ നീ വന്നോ.. ഇതാണ് ഇന്നമ്മ ...

അയ്യോ അച്ചമ്മേ .... ഇവര്‍ക്ക് ഭ്രാന്തല്ലേ !!  എനിക്കറിയാം .. എന്നോട് ലതയും സ്മിതയും വിജയേട്ടനുമൊക്കെ പറഞ്ഞിട്ടുണ്ട് .. അവരുടെ കൂടെ കാറല്‍മണ്ണയിലാണ് ഇവര്‍ താമസിക്കുന്നത് .. അച്ചമ്മക്കറിയ്വോ .. ഇന്നമ്മയ്ക്ക്‌ രാത്രിയില്‍ ഭൂതങ്ങളോട് വര്‍ത്താനം പറയ്ണ  പണിയൊക്കെണ്ട്... വിജയേട്ടനോട് ഒരൂസം പറഞ്ഞൂത്രേ നിലത്തു കാതു വച്ച് കേള്‍ക്കാന്‍ ...ഭൂതങ്ങള്‍ സംസാരിക്ക്ണത് കേള്‍ക്കും ത്രെ!!   പിന്നെ അവര് ഒടിയന്മാരെപ്പറ്റിയൊക്കെ പറഞ്ഞു തന്നു.... ഇന്നമ്മക്കവരെപ്പറ്റിയൊക്കെ അറിയും... അച്ചമ്മക്കറിയ്വോ?

കുട്ടീ.. നീ കയ്യും കാലും കഴുകി ചായ കുടിക്ക്... അവരെ പെടിക്ക്യോന്നും വെണ്ട. അവര്‍ പാവമാണ്... ഇത് കര്‍ക്കിടകമല്ലേ ..ഉലുവക്കഞ്ഞി കുടിക്കാന്‍ എനിക്ക് കൂട്ടിനു വന്നതാണ്‌... നീ നിനക്ക് പഠിക്കാനുള്ളത് പഠിക്കാന്‍ നോക്ക്..

ചുട്ട പപ്പടം കൂട്ടി തേങ്ങ ചിരകിയിട്ട കഞ്ഞി കുടിച്ച്..  ഞാന്‍ വടക്കേ അറയില്‍ കിടന്നു .. ഇന്നമ്മയെ പേടിച്ച്..
അവര്‍ രണ്ടു പേരും വേറെന്തോ കഞ്ഞി കുടിച്ചു എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു കോലായിലും കിടന്നു ...അപ്പോള്‍ ഇന്നമ്മയ്ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടെന്നു ആരും പറയില്ല...

പെട്ടെന്നാണ് അച്ഛമ്മയുടെ കരച്ചിലും ഒച്ചപ്പാടും കേട്ടത്.. "കുട്ട്യേ...ഈ ലൈറ്റ് ഒന്നിടൂ....വേം വാ ..."

വെളിച്ചം വന്നപ്പോഴാണ് കണ്ടത് .. ഇന്നമ്മ അച്ഛമ്മയുടെ കവിളില്‍ കടിച്ചു നില്‍ക്കുന്നു .. അച്ഛമ്മ സര്‍വ ശക്തിയും വച്ച് ഇന്നമ്മയെ ഉന്തി നീക്കുന്നു .. പിന്നെ കടി വിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇന്നമ്മ സോഫയില്‍ പോയി കിടന്നു ... എന്നോട് തിരിഞ്ഞു "പോവുമ്പോ ആ വിളക്കൊന്നു അണയ്ക്കണേ കുട്ട്യേ .." എന്ന് പറഞ്ഞു പുതപ്പു തലയില്‍ കൂടി ഇട്ടു...

ഞാമ്പറഞ്ഞില്ലേ ഇന്നമ്മക്ക്‌ ഭ്രാന്താണെന്ന്.. ഇപ്പഴോ?
അച്ഛമ്മ ഒന്നും മിണ്ടാതെ കോസടി ചുരുട്ടി വച്ച് .. എന്നോടൊപ്പം വടക്കേ അറയില്‍ വന്ന്‌ കിടന്നു..

രാവിലെ എണീറ്റപ്പോള്‍ ഇന്നമ്മ ഉഷാര്‍!.. കുളിച്ചു കുറിയൊക്കെ തൊട്ട്...
ഈ പ്ലാസ്റ്റിക്‌ കവറില്‍ ഇന്നലെ ബസ്സിലെ കീലായി ... വേറെ വല്ല ബാഗുമുണ്ടോ ഇവിടെ?... ചോദിച്ചു കൊണ്ട് ഇന്നമ്മ അവിടെയുണ്ടായിരുന്ന ചൂരല്‍ ബാഗ്‌ കയ്യിലെടുത്തു ..

ഇങ്ങള് അതവിടെ വയ്ക്കൂ ... അത് ന്‍റെ തങ്കമ്മ പനാജീന്നു കൊട്ന്നതാ .. വേറെ ഏതു വേണെങ്കിലും എടുത്തോ ..
കേട്ടാല്‍ തോന്നും അവിടെ വേറെ കൊറേ ബാഗ്‌ ഉണ്ടെന്നു .. ഇന്നമ്മയും വിചാരിച്ചു .. അവിടെയൊക്കെ തിരഞ്ഞു നടന്നു..അപ്പോഴേക്കും അച്ഛമ്മ അവരുടെ ബാഗിലെ കീലോക്കെ തുടച്ചു കുട്ടപ്പനാക്കി തിരിച്ചു കൊടുത്തു...

വൈകുന്നേരം സ്കൂള്‍ വിട്ട് വരുമ്പോള്‍ അവരുണ്ടായിരുന്നില്ല.. പക്ഷെ അച്ഛമ്മ വല്ലാതെ വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു... ഇന്നമ്മയുടെ "നല്ലപ്പന്‍ കാലത്ത്" അവര്‍ ഒരു ഐശ്വര്യമുള്ള സ്ത്രീ ആയിരുന്നത്ത്രെ .. പിന്നെ എപ്പോഴോ മനസ്സിന്റെ താളം തെറ്റി...

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പോലൊരു ബാഗില്‍ കുറെ തുണിയുമെടുത്തു ഗുരുവായൂരേക്ക് പോയ ഇന്നമ്മയെ പിന്നീട് ആരും കണ്ടിട്ടില്ല.  എന്തെങ്കിലും സൂചന കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ആളുകള്‍ പോയി അന്വേഷിച്ചു ... പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല ...
പാവം ഇന്നമ്മ ...

Tuesday, April 13, 2010

വിഷു

കണ്ണു തുറക്കല്ലേ.. പറയുമ്പോള്‍ തുറന്നാല്‍ മതി .... മെല്ലെ .. അതാ അവിടെ കട്ലപ്പടിയുണ്ട്...മെല്ലെ നടന്നോ.. ഇനി ഇടത്തോട്ടു തിരിഞ്ഞോളൂ.. പടിഞ്ഞാറ്റിയിലേക്ക് കേറിക്കോളൂ...ങാ .. ഇനി മെല്ലെ കണ്ണ് തുറന്നു കണി കണ്ടോളൂ ... വച്ചിരിക്കുന്നതെല്ലാം കണ്‍ നിറയെ കാണണം...


അതാണ് കണി വെള്ളരി ... ആ വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ചിരിച്ചു നില്‍ക്കുന്ന കണ്ണനെയും ഐശ്വര്യത്തിന്റെ പ്രതീകമായ കൊന്നപ്പൂവും കണ്ടൂലോ?.. അഷ്ടമംഗല്യം, വസ്ത്രം, സ്വര്‍ണം, പഴങ്ങള്‍, നിറദീപം, എല്ലാരും കണ്ടതിനു ശേഷം .. ഓരോരുത്തരായി വന്ന്‌ ഈ വച്ചിരിക്കുന്ന വെറ്റിലടക്ക എടുത്തു വന്ന്‌ കൈനീട്ടം വാങ്ങിക്കോളൂ....


എല്ലാ വര്‍ഷവും എത്ര തിരക്കാണെങ്കിലും ഓണവും വിഷുവും ദിവസങ്ങളില്‍ എല്ലാവരും തറവാട്ടില്‍ എത്തിയിരിക്കണം .. അതായിരുന്നു അച്ഛമ്മയുടെ നിയമം. എല്ലാവരും വരുന്നത് പ്രമാണിച്ച് കെട്ടി വച്ചിരിക്കുന്ന കോസടികളൊക്കെ തട്ടി കുടഞ്ഞു വെയിലത്തിട്ടു ഉണക്കി വയ്ക്കും..പടി മുതല്‍ വീട് വരെയുള്ള നടവഴിയുടെ രണ്ടു വശവും മാക്കു അമ്മായി വന്ന്‌ മണ്ണ് കൊണ്ട് മെഴുകി തരും.. ഉണങ്ങിയ ശേഷം.. ചാണകം മെഴുകും... വീട്ടിനുള്ളിലെ നിലമൊക്കെ കാവി പൂശും .. അതും മാക്കു അമ്മായിയാണ് ചെയ്യുക.. കാവിയില്‍ നനച്ച തുണി കൊണ്ട് പൂശും .. പിന്നീട് ഉണങ്ങിയ ശേഷം മിനുസമുള്ള വെള്ളാരം കല്ല്‌ കൊണ്ട് അമര്‍ത്തി തേച്ചു മിനുമിനുപ്പിക്കും.... മേശകളും കസേരകളും സോപ്പ് ഇട്ടു കഴുകി പാറോത്തിന്റെ ഇല കൊണ്ട് ഉരച്ചു വെളുപ്പിക്കും...വിളക്കും കിണ്ടിയും ഉരുളിയും പുളി കൊണ്ട് തേച്ചു കഴുകി ഉണക്കി വയ്ക്കും ... പച്ചക്കറികളൊക്കെ പെരിന്തല്‍മണ്ണയില്‍ നിന്നു കൊണ്ടുവരണം .. എപ്പോഴെങ്കിലും പാലക്കാടന്‍ പച്ചക്കറിക്കാര്‍ ജമാല്‍ അങ്കിള്‍ടെ കടയ്ക്കു മുന്‍പില്‍ ചാക്കില്‍ നിരത്തി വില്‍ക്കും ...അപ്പോള്‍ അവിടെ നിന്നു വാങ്ങി വയ്ക്കും .. വിഷു ദിവസത്തേയ്ക്ക് ആവശ്യമുള്ള നാളികേരം ഇട്ടു വയ്ക്കും... ഒപ്പം കുറെ ഇളനീരും .. അതൊന്നും കിട്ടാത്ത നാട്ടില്‍ നിന്നല്ലേ എല്ലാരും വരുന്നത്!

"അവഗ പപ്പഗം ഇഴ്ഹ (അവിടെ പപ്പടം ഇല്ല)!!"... ... പോക്കര്‍ അങ്കിളിന്റെ കടയില്‍ നിന്നു വാങ്ങിയ ബാക്കി സാധനങ്ങളുടെ സഞ്ചി ഇറക്കി വച്ച് ഇത്ത പറഞ്ഞു.

അയ്യോ പപ്പടം ഇല്ലാതെ പറ്റില്ലല്ലോ ... ഇനി ഇപ്പൊ ന്താ ചെയ്യാ...

ചിന്നമ്മ്വോ.. ജ്ജ് പ്പെങ്ങ് ട്ടാ പോണ് ഈ നട്ടുച്ചയ്ക്ക് .. മറിയത്താത്തയാണത്...

വിഷുവല്ലേ മറിയേ.. കുട്ട്യോള്‍ക്കൊക്കെ പപ്പടം ല്ലാണ്ട് പറ്റില്ല ... ആ പപ്പട ചെട്ടീടോടക്കാ...

ഓള് മുന്താസിന്റൊപ്പം പോയ്കോളും.. ഞങ്ങക്കും വേണം രണ്ടു കെട്ട്...

സല്യേ... ജ്ജും പോ ഓരൊപ്പരം ... പെങ്കുട്ട്യോളല്ലേ ..
അങ്ങനെ ഒരു വടി കൊണ്ട് ഒരു സൈക്കിള്‍ ടയര്‍ തട്ടി തട്ടി സലി മുന്നിലും .. കൈ കോര്‍ത്ത്‌ വര്‍ത്തമാനം പറഞ്ഞു കൊണ്ട് ഞാനും മുന്താസും പിന്നിലും നടന്നു...

പപ്പട വീട് കണ്ടു അമ്പരന്നു പോയി.. ഒരു വശത്ത് രണ്ടാളുകള്‍ പപ്പടം പരമ്പിലിട്ട് ഉണക്കുന്നു .. പപ്പടത്തിനുള്ള മാവ് ഒരു മഞ്ഞ പാമ്പ് പോലെ ഒരു മരപ്പലകയില്‍ .. പിന്നീട് അത് ചെറിയ കഷണങ്ങളാക്കി മുറിച്ചു പപ്പടം പോലെ പരത്തുന്നു.. പരക്കും തോറും അതിന്റെ മഞ്ഞ നിറം ഇല്ലാതാവുന്നു .. സലി ടയര്‍ മുറ്റത്ത്‌ ഒരു മൂലയില്‍ വച്ച് പപ്പട പാമ്പിനെ മുറിക്കുന്നിടത്തു പോയിരുന്നു ...


എന്താ വേണ്ട് കുട്ട്യോളെ?


 പപ്പടം വേണം.. ഇയ്ക്ക് നാല് കെട്ട്.. ഇവള്‍ക്ക് രണ്ടു കെട്ട്...


അതിലൊരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു .. കാച്ചിയ പപ്പടം വേണോ .. കാച്ചാത്തത്‌ വേണോ..

ഞാന്‍ അന്തം വിട്ടു മുംതാസിനെ നോക്കി... അത് അച്ഛമ്മ പറഞ്ഞില്ല..

കാച്ചാത്തത്‌ മതി.. ഞങ്ങള് കാച്ചിക്കോളം... മുംതാസ് പറഞ്ഞു.. എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു .... കാച്ചുമ്പ പപ്പടം വലുതാവൂലെ... എങ്ങനെ കൊണ്ടൂവാനാണ്.. കാച്ചാത്തത്‌ കയ്യ്പ്പിടിക്കാലോ ..

ഹോ ഈ മുംതാസിനെന്തൊരു പുദ്ദി..!

തിരിച്ചു വരുമ്പോള്‍ ചേറങ്ങോട്ടില്‍ കയറി വെള്ളരി വാങ്ങാനും പറഞ്ഞിരുന്നു അച്ഛമ്മ..

ഏതാ വേണ്ട് ച്ചാ എടുത്തോ .. കുട്ടച്ച എന്നെ പത്തായ പുറത്തു കേറ്റി നിര്‍ത്തിയിട്ടു പറഞ്ഞു. ഒരു മുറി മുഴുവന്‍ വെള്ളരിക്കകള്‍ കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നു ... നല്ല നിറമുള്ള ഒരെണ്ണം ചൂണ്ടി കാണിച്ചു .. കുട്ടച്ച അത് ഒരു സഞ്ചിയിലാക്കി തന്നു ..

അങ്ങനെ എല്ലാം ആയി.. ഇനി എല്ലാരും ഒന്നെത്തിക്കിട്ടിയാല്‍ മതി ...

ഓരോരുത്തരായി വന്നെത്തികൊണ്ടിരുന്നു..

രാത്രി എല്ലാ കുട്ട്യോളും കോലായില്‍ കോസടികളില്‍ കിടക്കും... പുലര്‍ച്ചെ അടുക്കളയിലെ തട്ടും മുട്ടും കെട്ട് ഉണര്‍ന്നു കിടക്കും ...അച്ഛമ്മയുടെ നിര്‍ദ്ദേശങ്ങളും ..തങ്കാന്റിയുടെ കല്‍ക്കത്ത വിശേഷങ്ങളും... അമ്മടേം ലീലാന്റിടേം തമിഴ് വിശേഷങ്ങളും, താളിക്കലും, നാളികേരം പൊട്ടിക്കലും, ചിരകലും, അരക്കലും.... എട്ത്യേ കടുകെവിടെയാണ്? ചേന വെന്തൂന്നു തോന്നുന്നു മോര് ചേര്‍ത്താലോ? തങ്കേട്‌ത്തീടെ മുടിയൊക്കെ പോയീട്ടോ, സുമേച്ചി ഓണത്തിനു കണ്ടേനെക്കാളും തടിച്ചുട്ടോ, ലീലേ ഈ തേങ്ങ നല്ലോണം അരഞ്ഞോട്ടെ, ആദ്യം എടുത്തത് ഒന്ന് ഒതുക്കിയാല്‍ മതി, അമ്മേ പായസത്തില്‍ തമ്പാല്‍ ചേര്‍ക്കാനായീന്നു തോന്നുന്നു, ഏലക്ക ഇത് മതിയാവും ല്ലേ, അങ്ങനെ അടുക്കളയിലെ എല്ലാ ജഗപൊകകളും .. കോലായിലേക്ക് കേള്‍ക്കാം.. വെളിച്ചെണ്ണയിലേക്ക് പപ്പടം വീഴുമ്പോള്‍ വരുന്ന മണം മൂക്കില്‍ തുളക്കുമ്പോള്‍ അറിയാം.. കലാശക്കൊട്ടാണ്.. എല്ലാ പണിയും കഴിഞ്ഞിരിക്കുന്നു.. പുളിയിഞ്ചി, നാരങ്ങ, ചേന വറുത്തത്, അവിയല്‍, കാളന്‍, ഓലന്‍, സാമ്പാര്‍, പച്ചടി, ഉപ്പേരി, എരിശ്ശേരി, പപ്പടം, പായസം...

അതിരാവിലെ കണിയും കൈനീട്ടവും കഴിഞ്ഞാല്‍.. പിന്നെ ശര്‍ക്കരയിട്ട് പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും... പിന്നെ പതിനൊന്നു മണിക്ക് തന്നെ സദ്യ..


ഈ കുടുംബത്തിലെല്ലാരും പപ്പട കൊതിയന്മാരാണ്.. സദ്യ വിളമ്പുമ്പോഴേക്കും പപ്പടക്കൊട്ട കാലിയായിരിക്കും.. വീണ്ടും കാച്ചും.. അതും ആ ദൊന്തി പപ്പടം.. അതും കയ്യില്‍ പിടിച്ചു വീടിനു ചുറ്റും മത്സരിച്ചോടുന്ന എന്‍റെയും സുമിയുടെയും അടിപിടി അധികവും അച്ഛമ്മ തന്നെ തീര്‍ത്തു തരലാണ് പതിവ് ... ഒറ്റയടിക്ക് അതങ്ങ് പൊട്ടിക്കും എന്നിട്ട് ആ പൊടി രണ്ടാള്‍ക്കും വീതം വച്ച് തരും ..... തൊടിയിലെ ഏതു മുക്കില്‍ ആണെങ്കിലും പപ്പടം കാച്ചുന്ന മണം എല്ലാരേയും വലിച്ചു അടുക്കളയിലേക്കു കൊണ്ടുവരും .... ഇന്നിപ്പോള്‍ ഏതെങ്കിലും ചിമ്മിനി ഫില്‍റ്റര്‍ ഉള്ള വീട് കാണുമ്പോള്‍ മനസ്സിലോര്‍ക്കും .. പാവം ഇവര്‍ക്ക് പപ്പടം കാച്ചുന്ന മണം കിട്ടണമെങ്കില്‍ തെറസ്സില്‍ പോയി നില്‍ക്കണ്ടേ??




(ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം ഇവിടെ പോണ്ടിച്ചേരിയില്‍ വച്ച കണിയാണ്...)

എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ വിഷു ആശംസകള്‍ ......

Saturday, April 10, 2010

ഇത്ത

ഇത്ത!
ഞാനും അച്ഛമ്മയും അല്ലാതെ ആ വീട്ടില്‍ അന്നുണ്ടായിരുന്ന മറ്റൊരു മനുഷ്യ ജീവി.
ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നതാണ്..ആ കാലത്ത് മാത്രമല്ല... അവര്‍ അതിനു മുന്‍പും .. പിന്നീട് വെല്യാ ന്റിയും ബാല്‍ മാമയും അവിടെ വന്നപ്പോഴുമൊക്കെ ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നു...
ഇത്ത ...
രേവിയുടെയും മുണ്ടിച്ചിയുടെയും മകള്‍...
താമസം പകല്‍ മുഴുവന്‍ ഞങ്ങളുടെ വീട്ടില്‍...
കറുത്തു മെലിഞ്ഞ ശരീരം... ഏതെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നിറത്തില്‍ ഉള്ള ഒരു ബ്ലൌസും വെള്ള മുണ്ടും വേഷം..  ബ്ലൌസിനുള്ള തുണി ഏതെങ്കിലും "ചേമമാര്‍" അവര്‍ക്ക് കൊടുത്തതാണ് .... അത് കയ്യില്‍ കിട്ടുമ്പോള്‍ അതിന്റെ നിറത്തിന്‍റെ തോതനുസരിച്ച് ഇത്തയുടെ മുഖം വിടരും ... മങ്ങിയ നിറം ആണെങ്കില്‍ മുഖവും മങ്ങുമെന്ന് മാത്രമല്ല ... പിന്നെ കൊടുത്ത ആളെ തിരിഞ്ഞു നോക്കുക പോലുമില്ല ... എന്നെ പോലെ ഓണവും വിഷുവും വരുവാന്‍ കാത്തിരിക്കുമായിരുന്നു ഇത്ത .. കോയമ്പത്തൂര് നിന്നും സുമചേമ, വാല്പാരയില്‍ നിന്നു ലീല ചേമ, ചെറുകരയില്‍ നിന്നു കമല ചേമ, കല്‍ക്കത്തയില്‍ നിന്നു തങ്ക ചേമ, തൃക്കടീരിയില്‍ നിന്നു രാധ ചേമ... ഏറ്റവും കൂടുതല്‍ ഇഷ്ടം  "നെയ്യുട്ടനും മൊങ്ങുട്ടനും" (നിജൂട്ടനും മോനുട്ടനും)... കാരണം അവര്‍ തിരിച്ചു പോകുമ്പോള്‍ ഇത്തയ്ക്ക് പച്ച നോട്ടും (അഞ്ചു രൂപ) ചോന്ന നോട്ടും (രണ്ടു രൂപ) കൊടുക്കുമായിരുന്നു ...   
സമ്പാദ്യം.. ഇത്തക്ക്‌ ഒരു ഇരുമ്പ് പെട്ടിയുണ്ടായിരുന്നു... അതിന്റെ ഒരു വശത്ത്‌ വെള്ള മുണ്ടുകള്‍ അലക്കി മടക്കി വച്ചിരിക്കും മറു വശത്ത്‌ പല നിറങ്ങളിലുള്ള ബ്ലൗസുകള്‍ .. ഒരു കഷണം 501 ബാര്‍ സോപ്പ്.. ഒരു രാധാസ് സോപ്പ്.. ഒരു കണ്ണാടി ...കുറെ പച്ച നോട്ടും .. ചോന്ന നോട്ടും ...പിന്നെ ഒരു വളയന്‍ കാലന്‍ കുട പെട്ടിക്കു മുകളില്‍ .. ഇത്ര മാത്രം .. പക്ഷെ പിന്നീട് ഇത്തക്ക്‌ ബാല്‍ മാമ പോസ്റ്റ്‌ ആഫീസില്‍ ജോലി വാങ്ങി കൊടുത്ത ശേഷം.. സ്വര്‍ണ കമ്മലും മറ്റും വാങ്ങിയിരുന്നു.. പക്ഷെ ആദ്യ കാലങ്ങളില്‍ ഇത്രയെ ആ പെട്ടിയിലുണ്ടായിരുന്നുള്ളൂ ...

ഇത്തയ്ക്ക് ചെറുനാക്കില്ലായിരുന്നു... മുന്‍ വശത്ത്‌ പല്ലും ഉയര്‍ന്നിരിക്കും .. അത് കൊണ്ട് ഇത്ത പറയുന്നത് അധികം ആര്‍ക്കും മനസ്സിലാവില്ല ... പക്ഷെ ഇന്നും ഞങ്ങള്‍ക്കൊക്കെ ഇത്തയുടെ ചില വാക്കുകളുടെ ഉപയോഗങ്ങള്‍ മറക്കാനാവില്ല...

എല്ല് മുറിയെ പണിയെടുക്കും ... ചെറിയ തമാശകള്‍ക്ക് പോലും പൊട്ടി പൊട്ടി ചിരിക്കും ... പക്ഷെ പറയുന്ന ആളെ ഇത്തയ്ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം .. അല്ലെങ്കില്‍ വെടി പൊട്ടിച്ചാലും ഇത്ത തിരിഞ്ഞു നോക്കില്ല ...

ഇത്തയെ എല്ലാര്‍ക്കും ഇഷ്ടമാണ് .. പക്ഷെ ഇത്തയ്ക്ക് ഇഷ്ടമില്ലാത്ത കുറെ കാര്യങ്ങളുണ്ട്... ഇത്തയെ ചെറുമീന്ന്  ആരെങ്കിലും വിളിക്കുന്നത്‌ ഇത്തയ്ക്ക് ഇഷ്ടമല്ല ... അങ്ങനെ ആരെങ്കിലും വിളിച്ചാല്‍ ഇത്തയുടെ ദേഷ്യം കാണണം ... അങ്ങനെ ഇത്തയെ വിളിച്ചു ഇത്തയുടെ കോപത്തിനിരയായ ഒരു അയല്‍ വാസിയെ എനിക്കറിയാം..
പിന്നെ കയ്പ്പക്ക ഇത്തയ്ക്ക് ഇഷ്ടമല്ല ... കയ്പ്പക്ക കൂട്ടാനാണെന്ന് പറഞ്ഞാല്‍ രണ്ടു കൈ കൊണ്ടും തടസ്സം വച്ച് പറയും..."കപ്പങ്ങ മാങ്ക!!" ഇന്നും വീട്ടില്‍ കയ്പ്പക്ക ഉണ്ടാക്കുമ്പോള്‍ ഞങ്ങളൊക്കെ പറയും "കപ്പങ്ങ മാങ്ക!"

ഇത്തയുടെ കുടുംബം.. കൂടുതല്‍ പേരെയൊന്നും എനിക്കറിയില്ല ... ഇത്തയുടെ ആരൊക്കെയാണ് ഇവരെന്നൊന്നും അറിയില്ല .. പക്ഷെ ചിലരെയൊക്കെ പരിചയപെടുത്താം...
അച്ഛന്‍ - രേവി.
ചെത്തിലേക്ക് പോകുമ്പോള്‍ മാത്രം കുപ്പായം ഇടും ... അല്ലാത്ത നേരത്ത് ഒരു മുഷിഞ്ഞ തോര്‍ത്തും തോളില്‍ ഒരു മന്വേട്ടിയും.. വട്ട മുഖം . ആ മുഖം മുഴുവന്‍ വസൂരിക്കല ..
ഞങ്ങളുടെ വീട്ടില്‍ കിളയ്ക്കാനും മറ്റു കല്‍പണികള്‍ക്കൊക്കെ രേവിയാണ് വരുക ... അച്ചമ്മയുണ്ടാക്കിയിരുന്ന വെണ്ടയ്ക്കും, മഞ്ഞളിനും, ഇഞ്ചിക്കും, ചീരയ്ക്കും, കാവത്തിനും, പയറിനും  മറ്റും .. അതതിനനുസരിച്ചു.. മണ്‍തടം കീറിത്തരും.. നടാനും സഹായിക്കും ... വെണ്ട നടാന്‍ ഞാനും കൂടും .. ഓരോ ചാണ്‍ വിട്ടു അച്ഛമ്മ നടുവിരല്‍ കൊണ്ട് കുഴിയുണ്ടാക്കും .. ഞാനതില്‍ ഈരണ്ടു വിത്ത്‌ വീതം ഇട്ടു മൂടും .. പിന്നെ ദിവസവും നനച്ചു കൊടുക്കും ... ഓണത്തിനു പൂക്കളമിടാനുള്ള തറയുണ്ടാക്കി തന്നിരുന്നതും രേവിയാണ് ...

അമ്മ മുണ്ടിച്ചി... 
ഇവര്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കൊന്നും വന്നിട്ടില്ല.  പക്ഷെ ചേരങ്ങോട്ടില്‍ കൊയ്ത്തും മെതിയും
നടക്കുന്ന കാലത്ത് അവിടെ കണ്ടിട്ടുണ്ട്  .. കഴുത്തില്‍ പല നിറത്തിലുള്ള കല്ലേം മാലേം ..
കാതിലെ ഓട്ടയില്‍ ഒരു കൊഴികുഞ്ഞിനു കേറിയിരിക്കാം .. അതില്‍ തൂങ്ങികിടക്കുന്ന കല്ല്‌ വച്ച കമ്മല്‍ ... വായില്‍ എപ്പോഴും മുറുക്കാന്‍ … ഇത്തയ്ക്ക് പക്ഷെ മുണ്ടിചിയെ ഇഷ്ടമില്ലായിരുന്നു …

അനുജത്തി രാധ 
ഇവളെ ഇത്തയ്ക്ക് വലിയ ഇഷ്ടമായിരുന്നു … 
പക്ഷെ വീട്ടില്‍ എല്ലാവര്‍ക്കും അവളെ മാത്രമേ
ഇഷ്ടമുണ്ടായിരുന്നുള്ളൂ എന്ന പരിഭവവും ഉണ്ടായിരുന്നു.. 

അമ്മായി നീലി 
ഇവര്‍ എനിക്ക് ഇന്നും ഒരു അദ്ഭുതമാണ്‌  .. സ്ത്രീ ശരീരമുള്ള ആണ്‍ജന്മം …
ഒരു വാസന സോപ്പിനു പകരം ഏതു മരവും കേറും.. കൂടുതല്‍ കാശ് കിട്ടിയാല്‍ കള്ളും കുടിക്കും ..
കുട്ടിയ്ക്ക് പനങ്കരിക്ക് ഇഷ്ടമാണോ? 
അതാ ആ പനയില്‍ നല്ല കായുണ്ട്  .. അച്ചമ്മനോട് പറ ഇനിക്ക് കാശുതരാന്‍ .. ഞാന്‍ കേറി ഇട്ടു തരാം ... 
അച്ഛമ്മ സമ്മതിച്ചു ....
മുണ്ടിന്റെ ഒരറ്റം നടുവിലൂടെ വലിച്ചു പിന്നില്‍ കുത്തി... ഒരു തെരിക വച്ച് നീണ്ടു നില്ക്കുന്ന
ആ പനയുടെ മണ്ട വരെ അനായാസം കേറി..
പിന്നീട് താഴെ വന്ന്‌ ആ പനങ്കരിക്ക് മുഴുവന്‍ ചെത്തി തന്നു.. ആദ്യമായിട്ടായിരുന്നു അങ്ങനെ കഴിക്കുന്നത്‌ .. സാധാരണ അതവിടെ താഴെ വീണു മുളപൊട്ടിയ ശേഷം  .. പൊങ്ങ് ആയതിനു ശേഷം ഞാനും മുംതാസും കൂടി തിന്നലാണ് പതിവ്.
അമ്മായിയുടെ മകള്‍ രമണി 
ഒരു ഓണക്കാലത്താണ് രമണിയെ ആദ്യം കണ്ടത്... രമണി ഊഞ്ഞാല് കെട്ടിയിട്ടുണ്ടെന്നു പറഞ്ഞ് എന്നെ അവരുടെ സ്ഥലത്തേക്ക് കൊണ്ട് പോയി .. ഒരു മുളയുടെ അറ്റം നെടുകെ കീറി അവിടെ വേറൊരു മുളക്കഷണം വച്ച് അതൊരു മരത്തില്‍ കെട്ടി തൂക്കിയിരുന്നു ... രമണി വളരെ ഉയരെ ഊഞ്ഞാലില്‍ ആടുന്നത് കണ്ടു ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി... നീലിയുടെയല്ലേ മകള്‍!.. ഊഞ്ഞാലില്‍ മാത്രമല്ല ചില ഓണക്കളികളും കണ്ടു അന്നവിടെ .. രണ്ടു വശത്തായി പെണ്‍കുട്ടികള്‍ വരിയായി പുറകിലൂടെ കൈ കോര്‍ത്തു പാട്ട് പാടി താളത്തിനൊത്ത് ചുവടു വച്ച്..  "പൂപറിക്കാന്‍ പോരിണോ പോരിണോ ..."
ഇവരുടെ കൊയ്ത്തു പാട്ടുകള്‍ കേള്‍ക്കാനും നല്ല രസമാണ് ...
   "അന്‍റെ ചെരമ്മനും കന്നൂട്ടാരന്‍
    ഇന്റെ ചെരമ്മനും കന്നൂട്ടാരന്‍ 
    പിന്നെന്താടി മുണ്ടിച്യെ 
    ഞമ്മള് തമ്മില് മുണ്ട്യാല് ..."

   "കൊയ്ത്തൊക്കെ കയിഞ്ഞപ്പള്
    കോതക്കൊരു പൂതിയുദിച്ച്
    കൊജ്ജാനും മെതിക്കാനും 
    പറ്റുന്നൊരു പെണ്ണ് ..
    
   പുഗ്ഗല്ലേ പുഗ്ഗല്ലേ 
   ചെമ്പരുത്തി പുഗ്ഗല്ലേ ...
  മായംപിണ്ടിക്കൊത്ത കജ്ജില് 
  ബളയുമിട്ട് ...."