എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Friday, March 11, 2011

ഒരു വട്ടം കൂടിയെന്‍...

അതിര്‍ത്തിയില്‍ നിന്നും വിരമിച്ച പട്ടാളക്കാരനെപ്പോലെ "പണ്ട് ആനമങ്ങാട്ട് ഒരു ദൂസം ...." എന്ന് തുടങ്ങുന്ന എന്റെ ഓര്‍മ്മപുരാണങ്ങള്‍ കേട്ടു മടുത്ത വീട്ടുകാരും കൂട്ടുകാരും, "ഇതെവിടെങ്കിലും എഴുതി വയ്ക്ക്.. ഞങ്ങള്‍ക്കൊരു മനസ്സമാധാനം കിട്ടുമല്ലോ" എന്ന് അരുളി ച്ചെയ്തതിന്റെ ഫലമായാണ് ഈ ബ്ലോഗ്‌ ഉത്ഭവിച്ചത്.  എന്നിട്ടും വിട്ടില്ല വീണ്ടും അതേ കൂട്ടുകാരെയും വീട്ടുകാരെയും നിര്‍ബ്ബന്ധിച്ച് വായിപ്പിച്ചു (അതിനു പുറത്തുള്ളവരെ അറിയിക്കാന്‍ മാത്രം ആത്മവിശ്വാസം ഇല്ലായിരുന്നു).  പക്ഷെ എങ്ങനെയോ മണത്തറിഞ്ഞു കമന്റ്‌ ബോക്സില്‍ എത്തിയ ഒരു മാണിക്യ കല്ലില്‍ നിന്നും ബൂലോകത്തെ ചിലര്‍ അറിഞ്ഞു ഉപദേശങ്ങളും, അനുമോദനങ്ങളും, കുറവുകളും ഓരോ പോസ്റ്റിലും അറിയിച്ചു വന്നു.  എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് വരെ എഴുതിയതെല്ലാം (ഈ പോസ്റ്റ്‌ ഒഴികെ) 25-27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആനമങ്ങാട് നടന്ന, ഉണ്ടായിരുന്ന കാര്യങ്ങളാണ്.  ഒരു കഥയുടെയോ, ലേഖനത്തിന്റെയോ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ പറ്റാത്തവ.  അതുകൊണ്ടു തന്നെ പലപ്പോഴും "കഥ ഇങ്ങനെ അവസാനിച്ചത്‌ ശരിയായില്ല" എന്ന പരാതികള്‍ കമന്റിലും മെയിലിലും കിട്ടിത്തുടങ്ങി.

ആയിടെയാണ് ഒരു ദിവസം എന്റെ കസിന്റെ ഫോണ്‍.  "ചേച്ചി ആനമങ്ങാട് ഓര്‍മ്മക്കൊട്ടാരം പണിതോളൂ.. ഞാന്‍ ശരിക്കും ഒരു വീട് വയ്ക്കാന്‍ പോണൂ!  ഓര്‍മ്മകളും, ചിന്തകളും വച്ചല്ല.. സിമന്റും ഇഷ്ടികയും കൊണ്ട്!"

ശരിക്കും???

പിന്നല്ലാതെ? അടുത്താഴ്ച കുറ്റിയടിക്കാന്‍ പോണൂ!

നീ കുറ്റിയടി.. ഞാന്‍ റിബ്ബണ്‍ മുറിക്കാം...  എന്ന് പറയുമ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  അവന്‍ ചിലപ്പോള്‍ എന്നെ ആക്കീതാവും എന്ന് സ്വയം പറഞ്ഞു.

പക്ഷെ അല്ലായിരുന്നു.  ആനമങ്ങാട്ടെ തൊടിയില്‍ വീട് വച്ചെന്നു മാത്രമല്ല.  ഇന്ന് മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള തറവാട് കുറച്ചു ദിവസങ്ങള്‍ക്കെങ്കിലും വാടകയ്ക്കെടുത്തു.  ഗൃഹപൂജയ്ക്ക് പോകുമ്പോള്‍ ഒരു ദിവസം കൂടി ആ തറവാട്ടില്‍ അന്തിയുറങ്ങാനുള്ള ഭാഗ്യത്തെക്കുറിച്ച്ചായിരുന്നു സന്തോഷം.  അറിയുന്ന എല്ലാരോടും പറഞ്ഞു നടന്നു.
"ഈ ആനമങ്ങാട് യു പീ സ്കൂളിലേക്കുള്ള വഴിയേതാ?" ഓട്ടോയില്‍ നിന്നും തല പുറത്തേയ്ക്കിട്ട് ഒരു ആനമങ്ങാട്ടുകാരനോടു ചോദിക്കുമ്പോള്‍ മകന്‍ ഉള്ളിലിരുന്നു ഊറിച്ചിരിച്ചു.

"എന്റെ ആനമങ്ങാട്! എന്റെ നാട്!.... ഇപ്പൊ വഴി അറിയില്ലാത്രേ!"

"എന്റെ ആനമങ്ങാടിനും" അവന്‍ കാണുന്ന ഇന്നത്തെ ആനമങ്ങാടിനും ഉള്ള അജഗജാന്തരം അവനു മറുപടിയായി പറഞ്ഞു കൊടുക്കാന്‍ നന്നേ ബുദ്ധിമുട്ടി.  അവന്‍ വീടെത്തുന്നത് വരെ ചിരിച്ചു.  വീട്ടിലെത്തിയ ഉടനെ വീട്ടുകാരെയും ചിരിപ്പിച്ചു.

വീടെത്തുമ്പോള്‍ രാത്രിയായിരുന്നു.  പുതിയ വീട്ടില്‍ പിറ്റേ ദിവസം പൂജയായത് കൊണ്ട് നേരെ തറവാട്ടിലേക്ക് വിട്ടു. 

"നിന്നേം കാത്ത് ഇത്രേം നേരം മുംതാസ് ഇവിടെയുണ്ടായിരുന്നു.  ഇപ്പൊ അങ്ങട്ട് പോയേള്ളൂ!" അമ്മയും എന്റെ കൂടെ തറവാട്ടിലേക്ക് വന്നു.
ഞാന്‍ അങ്ങോട്ട്‌ പോട്ടെ? 

"ഈ ഇരുട്ടത്തോ?" അല്ലെങ്കില്‍ "വന്നു കേറിയല്ലേ ഉള്ളൂ?" എന്നൊക്കെയാണ് പ്രതീക്ഷിച്ചതെങ്കിലും പതിദേവന്‍ പതിവ് തെറ്റിച്ച്‌ ഒരു ചിരിയില്‍ സമ്മതം തന്നു.

അങ്ങോട്ട്‌ പോകാനൊരുങ്ങി നിന്ന എന്റെ നേര്‍ക്ക്‌ കയ്യിലൊരു ടോര്‍ച്ചുമായി മുംതാസ് പറന്നെത്തി.  പഴയ പവാടക്കാരിയല്ല... ഒരു നീളന്‍ കുപ്പായവും മക്കനയും.. "എടീ ഇവളേ.. അണക്ക് ഒക്കേം ഓര്‍മ്മണ്ട് ല്ലേ?  യ്യതൊക്കെ മറന്ന്ട്ട് ണ്ടാവും ന്ന് വിചാരിച്ച് ഞാന്‍! എട്ത്തു അന്റെ കെട്ട്യോന്‍? ഇത് അന്റെ കുട്ട്യാ? ഇബളെ പേരെന്താ?"  ചോദ്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി.  ഓരോന്നിനും ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ മുഴുവനാകുന്നതിനു മുന്‍പ് അടുത്തത്... മോളുടെ പേര് അന്ന് തിരിച്ചു വരുന്നതിനുള്ളില്‍ അവള്‍ നാല് പ്രാവശ്യം ചോദിച്ചു... നാല് പ്രാവശ്യവും ഞാന്‍ പറഞ്ഞു... പക്ഷെ ഇപ്പോഴും അവള്‍ക്കു എന്റെ മോളുടെ പേര് അറിയുകയുണ്ടാവില്ല.  അതിനു കേട്ടിട്ട് വേണ്ടേ? എന്തെങ്കിലും ചോദിക്കും, പിന്നെ ചിരിക്കും, കയ്യില്‍ മുറുകെ പിടിക്കും, പിന്നേം ചിരിക്കും, വേറൊരു വശത്തേക്ക് വലിച്ചു കൊണ്ടോവും, പിന്നേം എന്തെങ്കിലും ചോദിക്കും, അതോര്‍മ്മയുണ്ടോ, ഇതോര്‍മ്മയുണ്ടോ എന്നൊക്കെ ചോദിക്കും പിന്നേം ചിരിക്കും.  ആ സന്തോഷ പ്രകടനങ്ങളില്‍ ഞാനും അവള്‍ പറഞ്ഞതൊക്കെ മറന്നു (അവളുടെ മോളുടെ പേര് ഓര്‍മ്മയില്ല.. പക്ഷെ അവളുടെ ചെറുപ്പത്തിലെ പോലെ ഒരു മൊഞ്ചത്തിക്കുട്ടിയാണ്.  അവള്‍ ഫോട്ടോ കാണിച്ചു തന്നു).  ആദ്യമായി അവളുടെ കെട്ട്യോനെയും കണ്ടു.  അന്നത്തെ കുട്ട്യോളൊക്കെ മണവാളന്‍മാരായും, മണവാട്ടികളായും നില്‍ക്കുന്ന ചിത്രങ്ങള്‍ സലീമിന്റെ മകന്‍ എനിക്ക് കമ്പ്യൂട്ടറില്‍ കാണിച്ചു തന്നു.

 തിരിച്ചു വരുമ്പോള്‍ കുഞ്ഞ്ഞ്ഞൂട്ടന്‍ മാഷെയും നളിനി ടീച്ചറെയും കണ്ടു.  "വേം ജയിച്ചു വരൂട്ടോ ... യു. പി. യിലേക്ക്.. ഞാന്‍ നിന്നെ പഠിപ്പിക്കാം .." എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ എന്ന് നളിനി ടീച്ചറോട് ചോദിച്ചു.  പണ്ടത്തെ അതെ ചിരിയില്‍ ഇല്ലെന്നു പറഞ്ഞു.. പക്ഷെ നിന്നെ നല്ല ഓര്‍മ്മയുണ്ട്... സുഖമാണോ? എന്ന് ചോദിച്ചു.  കുഞ്ഞൂട്ടന്‍ മാഷ്‌... ആദ്യമായി കണ്ടത് ഒരിക്കല്‍ ആനമങ്ങാട്ടെ സമര പന്തലില്‍.... "രക്ത പതാക സിന്ദാബാദ്!" എന്ന് ഉറക്കെ വിളിക്കുന്ന ആ മുഖത്തെ തീക്ഷ്ണതയൊക്കെ പോയിരിക്കുന്നു... രൂപത്തിലും താടിയിലും വലിയ മാറ്റമില്ല, അവിടെയും ഇവിടെയും നിറഞ്ഞു നില്‍ക്കുന്ന വെള്ളിയുടെ രാജകീയത മാത്രം വ്യത്യാസം.  ആദ്യമായിട്ടാണ് മാഷുടെ മക്കളെ കാണുന്നത്.

ആനമങ്ങാടിനു മാറ്റം ഉണ്ടോ ചേച്ചി? സന്തോഷിന്റെ ഭാര്യ.  ആദ്യമായിട്ടാണ് കാണുന്നതെന്ന് രണ്ടു പേര്‍ക്കും ബോധമില്ലായിരുന്നു.. കുറച്ചു നേരം അവിടെയും സംസാരിച്ചു നിന്നു.  സന്തോഷും സിന്ധുവും... ഞാന്‍ ആനമങ്ങാട് നിന്നും പോകുമ്പോള്‍ അവിടെയൊക്കെ ഓടിക്കളിച്ചിരുന്ന കുട്ടികള്‍... കുഞ്ഞുപാവാടയില്‍ അന്ന് കണ്ട സിന്ധുവിന് ഇന്ന് രണ്ടു പാവാടക്കുട്ടികള്‍...കുറുപ്പങ്കിളും.. കുറുപ്പാന്റിയും...കാണാന്‍ പറ്റുമെന്ന് തീരെ വിചാരിച്ചിരുന്നില്ല വല്ലാത്ത സന്തോഷം തോന്നി.

തറവാട്ടില്‍ കുറേ മാറ്റങ്ങള്‍... പടിഞ്ഞാറെ പുളിയുടെ ഭാഗത്താണ് ജിജിയുടെ പുതിയ വീട്.  പടിക്കലെക്കുള്ള വഴിതന്നെ കാണാനില്ല.  അവിടെയൊക്കെ പുതിയ വീടുകള്‍.  വീട്ടിനുള്ളിലും കുറെ മാറ്റങ്ങള്‍.  പടിഞ്ഞാറ്റിയില്‍ കിടക്കുമ്പോള്‍ ഉറക്കം വന്നില്ല..പഴയ ഓര്‍മ്മകള്‍.. നാളെ എല്‍. പി. സ്കൂളില്‍ ഒന്ന് പോണം.  പറ്റിയാല്‍ അപ്പൂട്ടന്‍ മാഷെയും ഒന്ന് കാണണം.  അച്ചനും അങ്കിളും വരാം എന്ന്.. അവരെയും പഠിപ്പിച്ചിട്ടുണ്ട് മാഷ്‌.

രാവിലെ പൂജാ പ്രസാദം കഴിക്കുമ്പോള്‍ ഇത്ത വന്നു.  പഴയ കുന്തക്കാലന്‍ കുട ഇപ്പോഴുമുണ്ട്.  നേരിയ കസവുള്ള മുണ്ടും വേഷ്ടിയും.  ഇത്തവണയും അവര്‍ക്ക് നെയ്യൂട്ടനെയും അവന്റെ പെണ്ണിനേയും കാണാനായിരുന്നു ധൃതി.  ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും എല്ലാവരെയും ഓര്‍മ്മയുണ്ട്.

എല്‍. പി. സ്കൂള് വരെ ഒന്ന് പോയാലോ?

അതിനു നിന്നെ ഓര്‍മ്മയുള്ള ആരും അവിടെ ഉണ്ടാവില്ലല്ലോ ..
സുമ ടീച്ചര്‍ക്ക് എന്നെ ഓര്‍മ്മയുണ്ട്... നമ്മടെ പീതാംബരന്‍ മാമടെ മോന്‍ അജിത്തിന്റെ കയ്യില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് കഴിഞ്ഞ വിഷുവിനു ഞാന്‍ ടീച്ചറെ വിളിച്ചിരുന്നു.. "നീയിവിടെ വന്നാല്‍ അന്ന് നീ ഇരുന്ന സ്ഥലം കാണിച്ചു തരാം" എന്നാ എന്നോട് പറഞ്ഞത്.

നീ അത്രയ്ക്ക് ഭീകരിയായിരുന്നോ?

അല്ലല്ല ... എന്റെ എല്ലാ കൂട്ടുകാരുടെയും പേര് ഇങ്ങോട്ട് പറഞ്ഞു.. സീന, മായ, റഹ്മത്ത്, രജനി, ശ്രീവിദ്യ, ലക്ഷ്മിപ്രിയ...

അതാണ്‌ .. അന്നത്തെ അധ്യാപകര്‍ക്കെ അത് പറ്റൂ ...

കൂടെ അനിയന്മാരുടെ ഭാര്യമാരെയും കൂട്ടി.  ഗ്രൌണ്ട് കടന്നു ഇടവഴിയിലൂടെ നടന്നു, റോഡു മുറിച്ചു കടന്നാല്‍ സ്കൂള്‍.

ഇത് കണ്ടോ.. ഇത് ടൈരോസ് ക്ലബ്ബിന്റെ തറയാണ്‌.. ഇവിടെയാണ്‌ വാര്‍ഷികത്തിന് നാടകവും കലാപരിപാടികളൊക്കെ നടക്കുക, ഈ ഗ്രൌണ്ടിലാണ് ഫുട്ബോള്‍ കളി നടക്കുക, നമ്മുടെ പടിക്കലിരുന്നാല്‍ കളി കാണാം, അതാ ആ ആരായാലും പേരാലും എനിക്കോര്‍മ്മ വച്ചത് മുതലിവിടെയുണ്ട്, ഈ വഴീക്കൂടെ പോയാല്‍ ഭാനു ചേച്ചിയുടേം മാളു ചേച്ചിയുടേം വീട്.  ഇതാണ് മാഷ്‌ടെ വീട്, ഇവിടത്തെ അച്ഛമ്മ നാരകത്തിന്റെ ഇലയിട്ട മോര് തരാറുണ്ടായിരുന്നു... എന്റെ നടത്തത്തിനു വേഗത കൂടിയോ... തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു പേരും ചിരിക്കുന്നു...

ചേച്ചീ പുറപ്പെടുമ്പോള്‍ തന്നെ നിജുവേട്ടന്‍ പറഞ്ഞിരുന്നു റണ്ണിംഗ് കമന്ററി ഉണ്ടാവും എന്ന്...
ഹ ഹ കൂടപ്പിറപ്പല്ലേ .. അവനറിയാം..

എന്നിട്ടും വിട്ടില്ല, പഴയ കരുവാന്റെ ആലയും, പോസ്റ്റ്‌ ഓഫീസും, ജമാല്‍ അങ്കിളിന്റെ കടയും, കൃഷ്ണ തീയറ്ററില്‍ പടം മാറിയാല്‍ പോസ്ടറിട്ടിരുന്ന സ്ഥലവും, മീന്‍കാരുണ്ടായിരുന്ന സ്ഥലവും, അബുക്കാന്റെ കടയും ഒക്കെ കണ്ടു കണ്ട് സ്കൂളിലെത്തി.  ഒരു മാറ്റവുമില്ല!.. ഉപ്പുമാവ് പെര ക്ലാസുമുറിയാക്കിയിരിക്കുന്നു, പിന്നെയൊക്കെ അതേപോലെ!

എല്ലാ ടീച്ചര്‍മാരെയും കണ്ടു .. പലരും എന്നെ ഓര്‍ത്തിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..  അതെങ്ങനെയെന്നു ചോദിച്ചപ്പോള്‍ എല്ലാവര്ക്കും ഒരുത്തരം.. നിന്റെ "ഉണ്ടക്കണ്ണ്!!"  സ്കൂള്‍ വിടാനായിരുന്നു... ഒരു കുട്ടി കയറി വന്നു ഓഫീസ് റൂമില്‍ നിന്നും ബെല്ലെടുത്ത് കൊണ്ട് പോയി നീട്ടിയടിച്ചു, തിരിച്ചു കൊണ്ടു വന്നു വച്ചു.
ഇതിനു പോലും ഒരു മാറ്റമില്ല ... എല്ലാം അതേ പോലെ.. ആനമങ്ങാട്ട് ഒരു വ്യത്യാസവുമില്ലാതെ നില്‍ക്കുന്നത് ഈ സ്കൂള്‍ മാത്രം!
ഗവണ്മെന്റ്  എയ്ഡഡ് സ്കൂളല്ലേ എന്ത് മാറ്റം വരാനാ കുട്ടീ?
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം വാങ്ങി.  എല്ലാവരോടുമൊപ്പം ആ പഴയ ബോര്‍ഡിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.  എന്തൊക്കെയോ പറയാന്‍ മറന്നത് പോലെയും.



ആനമങ്ങാടിനു വളരെയേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.  നല്ലതായിരിക്കാം.  പക്ഷെ "എന്റെ ആനമങ്ങാട്" ഇതല്ല!  ഇതായിരുന്നില്ല! അതുകൊണ്ട് ഞാന്‍ വീണ്ടും എന്റെ ഓര്‍മ്മചെപ്പിലേക്ക് മടങ്ങുന്നു. വീണ്ടും വരാം... ക്ലാവ് പിടിക്കാത്ത ഓര്‍മ്മച്ചിത്രങ്ങളുമായി.




57 comments:

Sranj said...

എത്ര ആറ്റി കുറുക്കീട്ടും ഇത്രെം നീളം.. ക്ഷമിക്കുമല്ലോ?

Ravi said...

Nisha....... will read at ease later and comment....

വാഴക്കോടന്‍ ‍// vazhakodan said...

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...എന്ന ഗാനം ഓര്‍ത്തു പോയി.ജനിച്ചു വളര്‍ന്ന നാട്ടില്‍ അഥിതിയായി എത്തുമ്പോഴുള്ള ഒരു സുഖം.പണ്ട് നടന്ന വരമ്പുകളും,ഗ്രൌണ്ടുകളുമൊക്കെ വീണ്ടും കാല്‍ക്കീഴില്‍ വരുമ്പോള്‍ ഉള്ള സന്തോഷം എല്ലാം എനിക്കും പകര്‍ന്ന് കിട്ടി. വളരെ നന്നായി എന്ന് പറയുന്നതിനേക്കാള്‍ എനിക്ക് വളരെ ഇഷ്ടമായി എന്ന് പറയുന്നതാണ് സത്യം!

abbas said...

കൊള്ളാം ...ഞാനും എന്‍റെ പഴയകാല ഓര്‍മ്മകളിലേക്ക് ..അല്‍പനേരം യാത്രയായ് .
കുറച്ചു ..നീളമുണ്ട് ..എന്നാലും സാരമില്ല വായിചിരിക്കാം ..ലിങ്കുകള്‍ ..പിന്നെ വായിക്കണം ..:)

രവി ചെമ്മേരി said...

ലേഖനം നീണ്ടു പോയെന്നു പറഞ്ഞാലും വായിച്ചു തീര്ന്നപ്പോള്‍ ഇനിയും പറയാനേറെയുണ്ടെന്നു തോന്നി. ഗ്രുഹാതുരത്വം ഒരിക്കലും പൂര്‍ണമായും പരിഹരിക്കാനാവാത്ത ഒരു വികാരമാണെന്നു മനസ്സിലായി. പൊട്ടത്തരങ്ങളെന്ന ഭാവേന ഞങ്ങള്‍ക്കു നല്‍കിവരുന്ന ആസ്വാദ്യകരമായ തുടര്‍ ലേഖനങ്ങള്‍ക്ക് വളരെ വളരെ നന്ദി..

ബിജുകുമാര്‍ alakode said...

നീളം ആവശ്യത്തിനുള്ളതു മാത്രമേ ഉള്ളൂ. എഴുത്തു നന്നായിരിയ്ക്കുന്നു. ഓര്‍മ്മവഴിയിലൂടെയുള്ള യാത്ര, ഓരോ ഇലയിലും തൊട്ടുതൊട്ടുള്ള യാത്ര ഹൃദ്യം..
ആശംസകള്‍..!

മത്താപ്പ് said...

നീളം ഒട്ടും കൂടുതല്‍ അല്ല.
എഴുത്ത് ഹൃദ്യം.
തറവാടിന്റെ മുറ്റത്തൂടി ഒന്ന് നടക്കാന്‍ തോന്നുന്നു.....

മുള്ളൂക്കാരന്‍ said...

സത്യത്തില്‍ വായിച്ചപ്പോള്‍ എന്തോ വല്ലാത്ത ഒരു വിഷമം മാഷേ... കഴിഞ്ഞയാഴ്ച ഞാന്‍ നാട്ടില്‍ പോയി.. തെയ്യം... പരിപാടികളൊക്കെ ആയി... പക്ഷെ എന്തോ.... :-(
ആ വകയില്‍ ഇട്ട ഒരു ബസ്... http://www.google.com/buzz/115119554946690374199/3n9UqreVRbk

കുഞ്ഞൂസ് (Kunjuss) said...

ഓര്‍മകളോടിക്കളിക്കുന്ന തൊടിയും വീഥിയും സ്കൂളും , വായന പെട്ടന്ന് തീര്‍ന്നു പോയത് പോലെ...!

എന്നെയും എന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ മധുര സ്മരണകള്‍ക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക...?

naseem said...

raavile innu chalikkum ennu paranjappol viswasichilla ippolaanu santhosamaayathu enikkente anamangadine kurichu vaayikkan kazhinjallo athu mathi

Unknown said...

വളരെ അത്ഭുദം തോനുന്നു , ഇത്ര ഏറെ ഒരമ്കള്‍ മനസ്സില്‍ ഇപ്പോളും മായാതെ കിടക്കണമെങ്കില്‍ , നാടിനെ അത്രമാത്രം സ്നേഹിക്കുന്നു , .. എന്റെ നാടിനെ ഞാന്‍ മറക്കുനുവോ എന്നൊരു കുറ്റബോധം എന്നില്‍ ഇത് വായിച്ചപോള്‍ ഉണ്ടായി

Anonymous said...

ഹൊ അതൊരനുഭവന്ന്യെ അല്ലഏച്ചീ ... ആ പഴയ മാവു നെല്ലിമരം അങ്ങനെ അങ്ങനെ അങ്ങനെ ........... ഇല്ല ഓര്‍ക്കണില്ല ഓര്‍ത്താ ഇപ്പൊ ഞാന്‍ ലീവെടുത്ത് വീട്ടി പോകും

ന്റെ ചേച്ചി നമ്മന്റെ ഉസ്കൂളില് മ്മള് പൊയപ്പൊ പഴയ ബോര്‍ഡ് എല്ലാം മാറ്റി പുതിയ ഫ്ലക്സ് ബോര്‍ഡ് ബെച്ചക്കണ് എല്ലാം മാറിപോയി
ഇങ്ങളെ സ്കൂളുമാത്രം മാറീറ്റാ അല്ലെ?

മുകിൽ said...

നീളം കുറഞ്ഞു പോയീന്നേ തോന്നീള്ളൂ. എഴുതാറില്ലായിരുന്നോ? അതോ ഞാനറിയാതെ പോയതോ.
എന്തോ സ്കൂളിനടുത്തു വിവരണം എത്തിയപ്പോഴേക്കും ഒരു പേരറിയാ സങ്കടം വന്നു നെഞ്ചിലിരുന്നു. എന്തോ!

രമേശ്‌ അരൂര്‍ said...

ക്ലാവ് പിടിക്കാത്ത ഓര്‍മ്മകള്‍ ..ഉണ്ടെങ്കില്‍ കൊണ്ട് വരൂ എടുത്തോളാം

മാണിക്യം said...

വാരാന്ത്യവായനയ്ക്ക് ഇറങ്ങിയതാ ഞാന്‍.. ആദ്യം വേട്ടയ്ക്കിറങ്ങിയത് ഫേസ്ബുക്കില്‍ ഇതാ കിടക്കുന്നു "എന്‍റെ ആനമങ്ങാട് ഒരു വട്ടം കൂടിയെന്‍..."
ആര്‍ത്തിയോടെ വായന തുടങ്ങി പനിയും ന്യൂമോണിയയും ഒക്കെയായി ഞാന്‍ വായനയും ഭക്ഷണവും ഒരുപോലെയില്ലാതെ കുറെ നാളായി, ഇന്ന് മനസ്സ് നിറച്ച് വായിക്കാന്‍ ഇതാ ആനമങ്ങാട്ടെ പുതു വിഭവം തന്നെ കിട്ടി. നിഷേ എന്തൊക്കെയോ പറയാന്‍ ഇനിയും ബാക്കിയില്ലേ? മുംതാസിനെ വിടരുത്.ഒന്ന് ഓര്‍ത്തെടുത്തെ 'ഓളെന്തൊക്കെയാ പറഞ്ഞേ?'പെട്ടന്ന് വായിച്ചു തിര്‍ന്ന പോലെ ഏതായലും മക്കള്‍ക്ക് നല്ലൊരനുഭവമായല്ലെ അമ്മയുടെ പഴയ സ്കൂളും അദ്ധ്യാപകരും ...
ഓത്തിരി ഇഷ്ടമയി പോസ്റ്റിനേക്കാള്‍ നിഷയുടെ പ്രീയപ്പെട്ട ആനമങ്ങാട്ടേയ്ക്കുള്ള ഈ യാത്രയും അതിനു തോന്നിയ മനസ്സും..... ആശംസകള്‍...

raj said...

മാണിക്യക്കല്ലിൽ നിന്നു ബൂലോകത്തെ ചിലരൊക്കെ അറിയുകയും, പിന്നെ “ഇന്നമ്മ” വഴി മറ്റു ചിലരുടെ ബാല്യകാല ഓർമ്മകളിലേക്കും, കണ്ണുകളെ ഈറനണിയിക്കുന്ന പല സ്മരണകളീലേക്കും ചെന്നെത്തിക്കാനും, മൂന്നു പതിറ്റാണ്ടിനു ശേഷം വഴിയിൽ കണ്ട ഇന്നമ്മയെ തോളത്തൂ ചേർത്തു പിടിക്കുമ്പോൾ ആരാണെന്ന ഭാവത്തിൽ നോക്കിയ മക്കളോട് , ബാല്യകാല ഓർമ്മകൾ അയവിറക്കുമ്പോൾ.... ആനമങ്ങാട് വായിക്കുമ്പോൾ എവിടെയൊക്കെയോ ആ പൊക്കിൾകൊടി ബന്ധം അനുഭച്ഛറിയാൻ കഴിയുന്നു.. നന്ദി വളരെ നന്ദി... ഓർമ്മകളിൽ ഒരിക്കൽ കൂടി അലിഞ്ഞില്ലാതാകാൻ അവസരം ഒരുക്കിത്തന്നതിന്..

Manoraj said...

വാഴക്കോടനോട് ഞാന്‍ പിണക്കമാണ്.. ഞാന്‍ ദേ പാടാന്‍ കൊതിച്ച് വന്ന പാട്ട് ആദ്യം കേറി പാടിക്കളഞ്ഞു. അല്ല, നിഷ, ഇതിപ്പോള്‍ പോയി വന്നിട്ട് നാളു കുറേയായില്ലേ.. ഇപ്പോഴേ എഴുതാന്‍ പറ്റിയുള്ളൂ അല്ലേ:):) ഏതായാലും ഈ കുറിപ്പിന്റെ നീളം ഒട്ടും കൂടിയില്ല.. കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം എന്ന പാട്ടുകൂടെ ഓര്‍മ്മ വന്നു. (അങ്ങിനെ പറ്റില്ലല്ലോ ഒരു പാട്ടെങ്കിലും പാടണ്ടേ:):) )

ശ്രീ said...

വായിച്ചറിവു മാത്രമേ ഇപ്പറഞ്ഞ ആനമങ്ങാടിനെ പറ്റി എനിയ്ക്കുള്ളൂവെങ്കിലും വായിയ്ക്കുമ്പോള്‍ വളരെ സന്തോഷം തരുന്ന ഒരു പോസ്റ്റ്!

വളരെ ഇഷ്ടമായി... നൊസ്റ്റാള്‍ജിക്‍. ഞാനുമോര്‍ത്തു... എന്റെ പഴയ ക്ലാസ്സുകളെയും അദ്ധ്യാപകരെയും... നന്ദി
:)

kambarRm said...

ഓർമകളുടെ കടലിരമ്പം..നഷ്ടപ്പെടലിന്റെ വേവലാതികൾ, സങ്കടങ്ങൾ..എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ

gafoor said...

ENTHA PARAYUKA AAAA PAZHAYA KALAM ENTHU KODUTHALANU VANGAN KITTUKA
ENIYUM NJANGALE AA PAZHAYA KALATHEKKU KONDUPOVUMALLOOO?

പാവപ്പെട്ടവൻ said...

പോയില്ലേ... കരിയിലകൾ നിറഞ്ഞ ഇടവഴിയെ,തുമ്പികൾ പാറുംവയൽ വഴിയെ,കിളീയുടെ മുഴിയും കുറുകലും കേൾക്കും മാംതോപ്പിൻ വഴീയേ..കശുമാവുകൾ പ്രണയംകൂടാൻ പന്തലുകെട്ടിയ കുന്നിന്വഴിയേ..പോയില്ലേ

ഷബീര്‍ - തിരിച്ചിലാന്‍ said...

നാടിനെ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ ആസ്വദിക്കാന്‍ തോന്നിപ്പിക്കുന്നത് നാട്ടില്‍നിന്നും മാറി നില്‍ക്കുംബോഴാണല്ലേ... ഭംഗിയായി പറഞ്ഞു. നാടിന്റെ പച്ചപ്പിലൂടെ നടന്ന ഒരു സുഖം. നഷ്ടപ്പെട്ടുപോയ തറവാട്ടില്‍ വീണ്ടും താമസിക്കാനായത് വലിയ ഭാഗ്യം തന്നെയാണ്. അപൂര്‍വ്വമായ ഭാഗ്യം.

Mohamedkutty മുഹമ്മദുകുട്ടി said...

പോസ്റ്റ് എത്ര ആറ്റിക്കുറുക്കിയാലും വിരോധമില്ല,പക്ഷെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു ഫോട്ടോകള്‍!. പോണ വഴിയുടെയും കൂട്ടുകാരുടെയും ഒക്കെ ഫൊട്ടൊകള്‍ എടുത്തു നിറക്കാമായിരുന്നു.ഇനി ചിലപ്പോള്‍ ചിലരുടെ മുഖം കാണിക്കാന്‍ (ഇന്റര്‍ നെറ്റല്ലെ!) പ്രയാസമാണെങ്കില്‍ ദൂര വീക്ഷണമായിട്ടെങ്കിലും !പ്രകൃതി ഭംഗിയും ഒപ്പിയെടുക്കാമായിരുന്നില്ലെ?

പകല്‍കിനാവന്‍ | daYdreaMer said...

!! ആനമങ്ങാട്
<3

jayanEvoor said...

ആഹ!
ഞാനെത്തിയപ്പോഴേക്കും വൈകി!
ആനമങ്ങാടൻ ഫോട്ടോസ് കുറച്ച് സംഘടിപ്പിച്ചിടുന്നുണ്ട്!

പഴയ കാലം എത്രയടുത്താണ് നമ്മുടെ മനസ്സിൽ!
അതുകൊണ്ട് അതൊക്കെ എഴുതൂ, എഴുതിത്തകർക്കൂ!

കുഞ്ഞിനു said...

കുറച്ചു നീളമുണ്ടെങ്കിലും..എനിക്കിഷ്ടായ്

Pranavam Ravikumar said...

കൊള്ളാം..നന്നായി പറഞ്ഞു...ഒരു നൊസ്റ്റാള്‍ജിക് എഫ്ഫക്റ്റ്‌..

രഘുനാഥന്‍ said...

ആനമങ്ങാടും സ്കൂളും വീടും തൊടിയുമൊക്കെ അടുത്തു കാണുന്നത് പോലെ തോന്നി . നല്ല എഴുത്ത്...ആശംസകള്‍

(അതിര്‍ത്തിയില്‍ നിന്നും വിരമിച്ച പട്ടാളക്കാരനാണ് കേട്ടോ ഈ ഞാനും...തുടങ്ങിയത് പട്ടാളക്കാര്‍ക്ക് "കൊട്ട് "കൊടുത്തു കൊണ്ടാണല്ലോ? അതുകൊണ്ട് കൊണ്ട് പറഞ്ഞതാ )

ആളവന്‍താന്‍ said...

ഒഹ്....! നൊസ്റ്റാള്‍ജിക്കാക്കി!

Unknown said...

nandhi paranjariyikkan kazh
iyatha yenthokkeyo...
yiniyum oru padu pratheekhikkkunnu..
yezhuthanam dharalam, yella bhavukangalum...

Anil cheleri kumaran said...

എന്റെ എൽ‌.പി.സ്കൂളിനെയും ഓർമ്മിപ്പിച്ചു. നന്നായി എഴുതി.

Sranj said...

@ വാഴക്കോടന്‍ - നന്ദി...
@ abbas - ലിങ്കുകളില്‍ ഞാന്‍ മുന്‍പു പരിചയപ്പെടുത്തിയവരാണ്..വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
@രവിയങ്കിള്‍ - നന്ദി
@ബിജു - നന്ദി
@മത്താപ്പേ - നന്ദി
@മുള്ളൂക്കാരന്‍ - ആ ബസ്സ് വായിച്ചു!... ഞാനീ വലിച്ചുനീട്ടി എഴുതിയതു മുഴുവന്‍ നാലു വരികളില്‍!
@കുഞ്ഞൂസ് - നന്ദി
@naseem - വാക്കു പാലിച്ചില്ലേ?
@ajay - നന്ദി
@bijoy- ഇല്ല ബിജോയ്.. ഒന്നും.. ഒന്നും.. മാറീട്ടില്ല!
@മുകില്‍ - ഒരു നാലഞ്ചുമാസം ഇങ്ങൊട്ടു തിരിയാന്‍ പറ്റാതെ പോയി..നന്ദി.
@രമേശ് - ഉണ്ടുണ്ട്... വരാം.. പിന്നേം വരാം..

Sranj said...

@ചേച്ചി...എല്ലാം എഴുതി വന്നപ്പൊ പോസ്റ്റിനു രാജവെമ്പാലയുടെ നീളം! പിന്നെ വെട്ടി നുറുക്കി നടുക്കണ്ടം വിളമ്പി.. മുംതാസ് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷ പ്രകടനങ്ങളഅയിരുന്നു... അവളുറ്റെ ഒരു ഫോട്ടൊ എടുക്കാന്‍ പോലും മറന്നു പോയി... ഇനിയും പോവാലൊ.. അപ്പോ ആവാം.
@raj - ഞാനല്ലേ നന്ദി പറയേണ്ടത്?
@മനോരാജ്...ശരിയാ.. കുറെയായി പോയിട്ട്... എഴുതിയിടാന്‍ ഇപ്പൊഴാണ് സമയം കിട്ടീത്..
@ നന്ദി ശ്രീ .. വായിച്ചതിനും, എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും...
@കമ്പര്‍ - നന്ദി
@gafoor‍- അതു മാത്രേ ഇനി ഉള്ളൂ.. പുതീതില്ല..
@പാവപ്പെട്ടവന്‍ - എവിടെ?.. ഒന്നാമത് സമയമില്ല.. പിന്നെ മാന്തോപ്പും, കുന്നും കുളവുമൊക്കെ വീടുകളായി മാറിയിരിക്കുന്നു.. :-(
@ഷബീര്‍ - അതെ സത്യം! മഹാഭാഗ്യമാണ്.. സ്വപ്നേപി വിചാരിച്ചിരുന്നില്ല പറ്റുമെന്ന്...
@മമ്മൂട്ടിക്ക... ക്യാമറ സംഘടിപ്പിക്കാന്‍ കുറെ ശ്രമിച്ചു.. നടന്നില്ല...അനുജന്‍ വന്ന ശേഷമാണ് സ്കൂളില്‍ പോയതു.. അതു കൊണ്ട് അതു കിട്ടി.. പിന്നെ ഇപ്പൊഴത്തെ ആനമങ്ങാടിന്റെ ചിത്രങ്ങള്‍ സന്തോഷിന്റെ ബ്ലോഗില്‍ ഉണ്ട്.. അപ്പോ പിന്നെ മെനക്കെട്ടില്ല (ലിങ്ക് പോസ്റ്റിലുണ്ട്)
@പകല്‍ക്കിനാവന്‍ - നന്ദി!
@ജയേട്ടന്‍ - എഴുതണം.. എഴുതാം.. വായിക്കണം!
@ നന്ദി കുഞ്ഞേ..
@ Kochuravi - നന്ദി

Sranj said...

രഘുനാഥന്‍ - ഹ ഹ ഹ!!! ഈ ഒരു പോയിന്റില്‍ കമന്റ് വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..! വീരകഥകള്‍ പറയാത്ത പട്ടാളക്കാരനു വിലയില്ലെന്നേ.. "ഓ അവന് അവിടെ വെപ്പായിരുന്നു പണി" എന്നു പറയില്ലേ നാട്ടുകാര്‍? അതുകൊണ്ട് പട്ടാളക്കാര്‍ ഓര്‍മ്മപുരാണങ്ങള്‍ പാടട്ടെ...പറയട്ടെ.. ബ്ലോഗിടട്ടെ.... ജയ് ഹിന്ദ്... ജയ് ജവാന്‍.. ജയ് പട്ടാളക്കഥകള്‍..

എന്റെ പുരാണത്തിലേക്കു എത്തി നോക്കിയതിനും അഭിപ്രായമറിയിച്ചതിനും നന്ദി... സന്തോഷം.. ഇനീം വരുമല്ലോ..

Sranj said...

@ആളവന്താന്‍ - നന്ദി
@ഷിബു - നന്ദി
@കുമാരന്‍ - നന്ദി

Ajith Peethamabarn said...

ithrayere ormakalum peri nadakkunna oralanennu karuthiyilla...
kure varshangalkku munpeyulla karyangal innum innale kazhinjathu pole vivarikkunnu...
theerthum prashamsaarham !!!

Radha said...

പട്ടണത്തിന്റെ നാട്യത്തിലും കാലത്തിന്റെ ഇടനാഴിയിലൂടെ പാവാട പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ ഗ്രാമാസൌഭാഗ്യങ്ങളുടെ കൌതുകം തിരഞ്ഞുള്ള പിന്‍ നടത്തം കുറ്റിപുറത്ത് കേശവന്‍ നായരുടെ വരികള്‍ എന്നെ ഓര്‍മപെടുത്തുന്നു.......
" നാട്യപ്രധാനം നഗരം ദരിദ്രം,
നാടിന്പുറം നന്മകളാല്‍ സമൃദ്ധം "

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അതെ, നമുക്ക് മടങ്ങാം, മനസ്സിലെ പഴയ ആനമങ്ങാട്ടേയ്ക്ക്... അത് പറയുമ്പോഴാണ് രസം.. അതു കേൾക്കാനാണ് രസം.

കഥകളുടെ ആമാടപ്പെട്ടിയുമായി ഇനിയും വരിക.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ കുട്ടികളെയും എടുത്തു നില്‍ക്കുന്നതാണ്‌ ആള്‍ അല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യൊ ഈ ആനമങ്ങാട്‌ എന്നു കേട്ടപ്പോള്‍ പത്തനംതിട്ട ജില്ലയിലുള്ള ഏതൊ സ്ഥലമാണെന്നാണ്‌ കരുതിയിരുന്നത്‌. ബോര്‍ഡ്‌ കണ്ടപ്പൊഴല്ലെ മനസ്സിലായത്‌

Villagemaan/വില്ലേജ്മാന്‍ said...

നന്നായീട്ടോ..

ചെമ്മരന്‍ said...

നന്നായി

www.chemmaran.blogspot.com

anwarshah thali said...

വളരെ മനോഹരം , ഇനി ഈ ബ്ലോഗ്‌ പിന്തുടര്‍ന്ന് എന്നും ഞാന്‍ ഉണ്ടാകും ..

manoj said...

വയിച്ചുതീര്‍ന്നപ്പോള്‍ കണ്ണിലൊരു നനവ്‌...... ഒോര്‍മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപൊയ ചേച്ചിക്ക്‌ ഒരായിരം നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

ormmakalilekkulla ee madakka yathra manoharamayittundu......

സങ്കൽ‌പ്പങ്ങൾ said...

സ്വന്തം നാടിനെ മറക്കാനും പുതിയവയെ അന്യേഷിച്ചും മനുഷ്യന്‍ അലയുമ്പോള്‍ സ്വന്തം നാടിനെയോര്‍ത്തതിന് നന്ദി..

Sranj said...

ആനമങ്ങാട്ട് വന്നതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി!

കലികാലം said...

ആനമങ്ങാട് നല്ല രസായിട്ടോ ...

സുഗന്ധി said...

ഹൃദ്യമായ ഓര്‍മ്മകള്‍..എഴുത്ത്..നന്നായി നിഷാ.

ഏറനാടന്‍ said...

വരാന്‍ വൈകിയതില്‍ ഖേദമുണ്ട്. ഞാന്‍ എല്ലാം വായിക്കട്ടെ, നന്നായി പറഞ്ഞിരിക്കുന്നു.

Jenith Kachappilly said...

Anamangadu puthiya oru anubhavamaayi. Kurachu photos koodi ulppeduthamaayirunnu ennu thonnunnu. Kadha kelkkan ready aanu tto athukondu ormakal thikatti varumbo postaan madikkanda :)

Aashamsakalode
http://jenithakavisheshangal.blogspot.com/

അഷ്‌റഫ്‌ സല്‍വ said...

വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരുനില്ല

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ജീവിതത്തിലെ ഏറ്റവും മോഹനമായ കാലത്തില്‍ ആനമാങ്ങാടും തൂതയും മേലാട്ടൂരും ഒക്കെ കറങ്ങിയിട്ടുണ്ട് ഞാന്‍ ,അന്നത്തെ ആ ഭംഗി ഒന്നും ഇപ്പോള്‍ ഉണ്ടാവില്ല എന്നറിയാം ,എന്നാലും മനസ്സില്‍ പഴയ ഓര്‍മ്മകള്‍ തിക്കിത്തിരക്കി വന്നു ,വരികളിലൂടെ വരചിട്ടതിനു നന്ദി

മണ്ടൂസന്‍ said...

നല്ല ഭാഷ യ്ക്ക് കൊത്യാവ്ണൂ.നല്ല ഭാഷ. ഒരാൾ കൂടെയിരുന്ന് കഥകൾ പറഞ്ഞു തരുമ്പോലെ തോന്നുന്നു. ഞങ്ങൾ ഈ കടയുടെ മുന്നിലെ ബഞ്ചിലൊക്കെ പോയിരിക്കുമ്പോൾ ഉണ്ടാവുന്ന സംസാരം പൊലെ ഉള്ള അനുഭവം. ഒരാൾ അടുത്തിരുന്ന് കാര്യങ്ങൾ പറഞ്ഞ് തരും പൊലെ തോന്നി ഈ ആനമങ്ങാട് വിശേഷങ്ങൾ. ആശംസകൾ.

K@nn(())raan*خلي ولي said...

നിഷേച്ചീ,
കുറച്ചുപേരെ ഇങ്ങോട്ട് വിട്ടല്ലോ. വന്നവര്‍ക്ക് നന്ദി പറ. കുടിക്കാന്‍ ചായയോ കോഫിയോ കൊടുക്ക്‌.
എനിക്ക് ഇളനീര്‍ മതി കേട്ടോ.

(മടിമാറ്റി പെട്ടെന്നൊരു പോസ്റ്റുമായി വന്നോ. ഇല്ലേല്‍ ഈ ബ്ലോഗിന് ഞാന്‍ തീയിടും)

മാണിക്യം said...

ഫെബ്രുവരി മാസത്തില്‍ കണ്ണുരാന്റെ ഭീഷണി
എന്നിട്ടും അനക്കമില്ല. എന്തു പറ്റി ആനമങ്ങാട്ട്കാരിക്ക്?
ഒരു വര്‍ഷമായി ഒരു പോസ്റ്റ് ഇട്ടിട്ട് ..നിഷേ ഒന്ന് ഉഷാറായിക്കെ വല്ലതും ഒക്കെ എഴുതൂ
വല്ലതെ മിസ്സ് ചെയ്യുന്നു ആനമങ്ങാട്!

Nisha said...

ഈ ബ്ലോഗിന്‍റെ തലക്കെട്ടാണ് എന്നെ ഇവിടെ എത്തിച്ചത്... എന്‍റെ ബാല്യവും ആ പരിസരങ്ങളില്‍ ഒക്കെയാണ് കഴിഞ്ഞു പോയത്... ഇപ്പറഞ്ഞ പലതും എന്റെയും അമൂല്യ സ്മരണകള്‍ ആണെന്ന് തോന്നിപ്പോകുന്നു....